Thursday, April 17, 2008

മനസ്സ്‌ മാത്രം സാക്ഷി

ചേറണിക്കൈകള്‍ വിതച്ച പുളകങ്ങള്‍
വാരിപ്പുതച്ചു മുള നീട്ടി കുതുകങ്ങള്‍..

തൊട്ടുതൊട്ടില്ലെന്നു പച്ചപ്പരപ്പില്‍
ഞൊറിയിട്ടു കുളിരാര്‍ന്ന കാറ്റിന്‍ കരങ്ങള്‍..

പുലരി മുകുളങ്ങള്‍ വിടര്‍ത്തി ദിവസങ്ങള്‍
സാന്ധ്യസിന്ദൂരം പടര്‍ത്തി കുസുമങ്ങള്‍...

കിന്നരിക്കസവിന്‍ പരാഗം മറഞ്ഞെന്റെ-
നെഞ്ചിലെത്താളത്തിലാടുന്നു മണികള്‍..

നെന്മണിക്കതിരിന്നു പൊന്നാട ചാര്‍ത്തീ-
മാനത്തുണര്‍ന്ന പൊന്‍കതിരിന്റെ കൈകള്‍

കൊയ്തെടുത്തില്ലം നിറയ്ക്കും കളങ്ങളില്‍
കണ്ണുചിമ്മാത്തവര്‍ മണ്ണിന്റെ മക്കള്‍..

ആര്‍ത്തലയ്ക്കും മഴക്കോളിന്നിരമ്പം
ചിതറുന്ന ചിന്തയില്‍ തീമാരി വീഴ്ത്തീ..

വഴിവിട്ടു മേയുന്ന കെടുതികള്‍ വീണ്ടുമീ
കുരുതിക്കളത്തില്‍ മുഖക്കോപ്പു കെട്ടീ..

പ്രളയമായ്‌ വേനലില്‍ വന്നു വിളവെല്ലാം
കാര്‍ന്നെടുത്തുണ്ടു കാര്‍മേഘക്കിരാതന്‍..

അലയടിച്ചെത്തുന്നു തേങ്ങലെന്‍ കാതില്‍
പിടയുന്നു പട്ടിണിക്കയറില്‍ കിടാങ്ങള്‍..

ജീവിതപ്പെരുവഴിയിലഴലിന്നിരുട്ടില്‍-
കടമായി മാറുന്നു കണ്ണീരു കൂടി

വാതില്‍ക്കലെത്തി കണി വയ്ക്കുന്ന കൊന്നയ്ക്കു-
കൈനീട്ടമൊന്നെന്റെയാത്മാവു മാത്രം..

Thursday, April 3, 2008

കുന്നിമണികള്‍

കടും നിറങ്ങളുടെ
സമ്മേളനമാണ്‌
ക്യാന്‍വാസിലെന്നും.

ബ്രഷിന്റെ അരികുകള്‍
മറന്നുവച്ച ആകാശത്ത്‌,
ഉപ്പുവെള്ളത്തുള്ളികള്‍
പതിച്ച നക്ഷത്രങ്ങള്‍.

കാണാതെ പോയ ഇതളുകള്‍
പറയാതിരുന്ന വാക്കുകള്‍
കരുതലില്ലാതെ, കത്തിച്ച താളുകള്‍
മൂടിമാറ്റി ദംഷ്ട്ര കാട്ടും മുഖങ്ങള്‍
എല്ലാമൊന്നായി വാരിത്തേച്ച
ചായങ്ങളില്‍ നിന്നും..
കാലുകള്‍ ഇറങ്ങി നടന്നിട്ടും..

ഇടവഴിയിലെ പൂഴിമണ്ണില്‍
പകുതി മറഞ്ഞ
കലങ്ങിയ കണ്ണുകളില്‍
തോറ്റു പോകുന്നു...