Tuesday, November 24, 2009

വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌

മുറിപ്പാവാടയിട്ട ഫിലിപ്പിനോ പെണ്ണിന്‌
വ്യാഴാഴ്ചപ്പാര്‍ട്ടിയില്‍ക്കണ്ട
പഞ്ചനക്ഷത്രങ്ങളെ
കൂട്ടുകാരനോട്‌ വര്‍ണ്ണിച്ചു തീരുന്നില്ല
വറുത്തതും പുഴുങ്ങിയതും
പുളിമധുരങ്ങളും വാക്കിനുമപ്പുറത്താണ്‌

ദുരിതപ്പാച്ചലില്‍ ഒഴുകിപ്പോയ
അമ്മനാട്‌,
പിഞ്ഞിത്തൂങ്ങിയ കൂടപ്പിറപ്പുകള്‍
കത്തിയൊടുങ്ങാത്ത വിശപ്പുകള്‍..
കണ്‍പോളയുടെ വീര്‍പ്പില്‍
മറഞ്ഞിരിയ്ക്കുകയാവാം

തലേ രാവ്‌ പുലരുവോളം
നുരഞ്ഞ ദേശഭക്തിയില്‍
നാടിന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചത്‌
ഷാമ്പെയിന്‍ തമാശകളാടിയത്‌
അവനും അവളോട്‌ പറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

വെടിത്തുള വീണ തെരുവുകളില്‍
പാതി വെന്തും തമ്മില്‍ വേവിച്ചും
വിളയാടും കൂട്ടങ്ങളെ
മറവിമന്ത്രങ്ങളില്‍ മയക്കി വച്ചിരിയ്ക്കുകയാവാം

ശിങ്കളരാജന്‍
അഭയാര്‍ത്ഥിക്ക്യാമ്പിന്റെ വിലങ്ങഴിയ്ക്കുമെന്ന്‌
റേഡിയോശബ്ദം

അഴുകിത്തുടങ്ങിയ ദേഹങ്ങളും
പുഴുവരിച്ച ആത്മാക്കളും
പഴയ തീപ്പുരകളില്‍
വാഴ നടണമെന്ന്‌ ആഹ്വാനം

മുന്‍സീറ്റിലെ ലങ്കപ്പെണ്‍കൊടി
മൊബൈല്‍ഗെയിമിന്റെ ലഹരിയിലാണിപ്പോഴും

പെരിയാറില്‍ മൂന്നാം മുന്നറിയിപ്പ്‌, അതീവജാഗ്രത,
നിമിഷമെണ്ണുന്ന വാട്ടര്‍ബോംബെന്ന്‌
..........
ട്രാഫിക്‌ ബ്ലോക്കാണ്‌
വീടെത്തുംവരെ നല്ലൊരുറക്കത്തിന്‌ നേരമുണ്ട്‌.

Sunday, November 1, 2009

ലിപിയറിയാത്തതാകും കാരണം

ഇത്ര തൊട്ടുതൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താനാവാത്ത അസ്വസ്ഥത
കലങ്ങിമറിയുന്നു തിരകളില്‍

മേഘം വിരിച്ച നടവഴികളിലേയ്ക്ക്‌
വെയില്‍ വന്ന്‌ കൂട്ടുവിളിയ്ക്കുമ്പോഴും
നിന്നിലേയ്ക്കെത്തുന്ന നാളിനെപ്പറ്റിയാണ്‌
ഏതൊക്കെയോ ഭാഷയില്‍
ഭാഷയില്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്‌
നീരാവിയാകുന്നത്‌

എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കിവിടും,
പുഴകള്‍ ഒഴുക്കിയെടുത്ത്‌
കടലെന്ന്‌ പേരിടും
കാഴ്ചക്കാര്‍ക്കും കളിവീടിനും
നീ കൂട്ടിരിയ്ക്കുകയാവുമപ്പോഴും

വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക്‌ അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം
നക്ഷത്രച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്‌, ഒരേ മണം

എന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌ പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.

****************************

ഇ‌-പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌.