Tuesday, September 14, 2010

എന്നെത്തന്നെ

പറഞ്ഞും കേട്ടും തേഞ്ഞുപോയ
വാക്കുകൊണ്ടാണ്‌ മേച്ചില്‍

പലകുറി കടഞ്ഞതാണെങ്കിലും
കഴുക്കോലാകാനുള്ള ഉറപ്പൊന്നുമില്ല
ചിന്തകള്‍ക്ക്‌

മാറാലയില്‍ തൂങ്ങിയാടുന്ന
വാഗ്ദത്ത ഭംഗികള്‍
എന്നത്തേയും പോലെ
ഏതു സമയത്തും വീണുമറയാം

ആദര്‍ശങ്ങള്‍ ഉത്തരമാകുമ്പോള്‍
മനസ്സ്‌ അനങ്ങാപ്പാറയാകേണ്ടതാണ്‌;
പക്ഷേ,
കടുപ്പിച്ചൊരെഴുത്തില്‍
തകര്‍ന്നുപോകുന്നതാണ്‌ ചുമരെങ്കില്‍
തറച്ചൊരു നോട്ടത്തില്‍
അനുസരിപ്പിയ്ക്കപ്പെടുന്നതാണ്‌
തൂണുകളെങ്കില്‍..
ഉത്തരത്തിനു താങ്ങാകില്ല

ദീര്‍ഘശ്വാസമൊരു കൊടുങ്കാറ്റാകാം
ഉലയ്ക്കുന്ന ഭയപ്പാടുകളില്‍ നിന്നും
അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം

ഒടുവില്‍
തൊട്ടാല്‍ പൊടിയാവുന്ന
നേര്‍ത്ത നാരുകളോ തുണ്ടങ്ങളൊ ആയി
മനസ്സില്ലാതെ, ഒരു ശരീരം പറന്നുപോകാം

തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

ഒരു കൊടുങ്കാറ്റിനും കൈകൊടുക്കാതെ.

*************************
"ആനുകാലിക കവിത"യില്‍ പ്രസിദ്ധീകരിച്ചത്‌.