Sunday, November 14, 2010

തേച്ചു മിനുക്കി തേഞ്ഞു മിനുങ്ങി..

ഇനിയുമൊരു തുന്നലിനിടമില്ലെന്ന്
പിഞ്ഞിയ തോല്
ആണിയടിയ്ക്കാനില്ലെന്ന് നെഞ്ച്
അഴുകിയ ജീവിതം കൂട്ടിനിര്ത്താനാവാത്ത
തുരുമ്പിച്ച കൊളുത്തുകളടക്കം പൊതിഞ്ഞുകെട്ടി
എത്രയോ തവണ
ഞാനെന്നെ ഉപേക്ഷിച്ചതാണ്

പഴങ്കഥയിലെ ചെരുപ്പിനെപ്പോലെ,
കുഴിച്ചുമൂടിയാലും
കടലിലൊഴുക്കിയാലും
വീണ്ടും വീണ്ടും തേടിവരുമെന്നറിയാതെ..

Tuesday, November 9, 2010

വെളുക്കുമ്പോള്‍ കുളിയ്ക്കണം, വെളുത്ത മുണ്ടുടുക്കണം..

അരിക്കാരിച്ചേട്ടത്തി പണ്ടുപറഞ്ഞപ്പോള്‍
ഇത്ര കരുതീല്ല
പരുവപ്പെടുത്തിയ വിതയൊന്നും വേണ്ട
തെറിച്ചു വീഴുന്ന മണി മതി
അത്ര വളക്കൂറുള്ള മണ്ണാണ്‌

വടക്കന്‍ മലകടക്കുന്ന
തുരപ്പന്മാരെ പേടിപ്പിയ്ക്കാന്‍
വേണ്ടിവന്നാല്‍
നാട്ടീന്നു പൊട്ടാസു കൊണ്ടുവരാലൊ

തൊപ്പിവച്ച തമ്പ്രാന്‍
വ്യവസ്ഥകളൊക്കെ സമ്മതിച്ചിട്ടുണ്ട്‌

കരാറൊന്നൊത്തു കിട്ടാന്‍
അപ്പനപ്പൂപ്പന്മാരെത്തൊട്ട്‌
പിറക്കാന്‍ പോണോരെക്കൂടി
ഉയര്‍ത്തിപ്പാടി;
ഈത്തറവാടിന്റെ തലതൊട്ടപ്പന്‍
പണ്ടുപറഞ്ഞ കഥകളാണ്‌
ഇന്നുമെന്റെ വഴികാട്ടിയെന്ന്‌ വരെ
കാച്ചി വിട്ടു,
കച്ചോടം നടക്കണ്ടേ..!

ഇവിടത്തെ കുട്ട്യോള്‍
ഏഴാം കടലിനപ്പുറത്തേയ്ക്കു
പാലമിടുന്നതിനെപ്പറ്റി
ഗവേഷണോം ചെയ്തിരുന്നോട്ടെ,

ഞാനീ മണ്ണിന്റെ വേരില്‍ നിന്ന്‌
പൊന്നൂറ്റിയെടുക്കും
എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക്‌
ഇവിടെയൊരു കുളവും കുഴിയ്ക്കും

ഞാനാരാ മോന്‍!!!