Thursday, April 25, 2013

ഇന്ദ്രജാലകം


ഉണ്ണാനെന്നും
ഇരിയ്ക്കാനെന്നും
കിടക്കാനെന്നും
വരഞ്ഞ്‌ മുറിച്ച ചുമരില്‍
ഇത്രമേല്‍ ഒട്ടിനില്‍ക്കുന്ന മുറികളേ..

വാതിലും
ഒടുക്കം താക്കോല്‍പ്പഴുതുമടയുമ്പോള്‍
ശ്വാസം മുട്ടുമോ..

അവിടെ സുഖമോ..
ഇവിടത്തെപ്പോലെ അവിടെയുമെന്ന്‌
രണ്ടുപുറങ്ങളില്‍
രണ്ടുലോകം കാതുചേര്‍ക്കുമ്പോള്‍,

നിന്റെ നിറമെന്താണ്‌
മണമെന്താണ്‌
വൃത്തവുമലങ്കാരവുമെന്താണ്‌
ഏതുവരിയിലാണ്‌ എന്റെ പേരുള്ളത്‌
ഏതു രാഗത്തിലാണെന്നെ കേള്‍ക്കുന്നത്‌
താക്കോല്‍ അഴിഞ്ഞുമാറുമ്പോള്‍
നിന്നോടെന്താണാദ്യം മിണ്ടേണ്ടത്‌..
അകം തിങ്ങിയ ശ്വാസച്ചൂട്‌
അപ്പുറമിപ്പുറം നിന്ന്‌ ചുണ്ടുകോര്‍ക്കുമ്പോള്‍,

മേശവിളക്ക്‌ തെല്ലുചെരിച്ച്‌വച്ച്‌
ഒരു പെന്‍സില്‍
ചുമരിന്നുടലില്‍
പ്രണയജനാലകള്‍ വരച്ചുതുടങ്ങുന്നു
..........................................................

Thursday, April 18, 2013

ദേവനാഗരി

അറ്റുപോയ ഈയല്‍ച്ചിറകായും
ജീവന്‍ തിരിച്ചെടുക്കുവാന്‍ മുറിച്ചിട്ട
വാല്‍ക്കഷണമായും
ഒരേസമയം
ഞാന്‍ ദൈവത്തിന്റെ വിരലുകളെ വായിയ്ക്കുന്നു

തൊട്ടുതൊട്ടൊഴുകുന്ന ഞരമ്പുകള്‍
അന്യോന്യമെന്നപോലെ
അതിന്റെ കുതിപ്പിനെ കേള്‍ക്കുന്നു;
ഉപേക്ഷിയ്ക്കപ്പെട്ട കാലടികളില്‍
നനഞ്ഞുകിടക്കുന്ന നിസ്സംഗതയെ
കിളിമാസുകളിയ്ക്കാന്‍ വിളിയ്ക്കുന്ന
കുസൃതിയെപ്പോലെ ഉമ്മവയ്ക്കുന്നു..

ചെളിമൂടിപ്പോയ സ്വപ്നശകലത്തിലും
തിളക്കമെഴുതുന്ന
അതിന്‍ ജീവഭാഷയിലേയ്ക്ക്‌
അടുത്ത നിമിഷത്തെ പകര്‍ത്തിയെഴുതുന്നു