Tuesday, October 8, 2013

വീണും വീണ്ടും കിളിര്‍ത്തും ചിലത്‌

ജാതിമരങ്ങൾക്കപ്പുറം 
കിഴക്കേ ചെരുവിൽ 
കാട്ടുചന്ദനത്തിൽ ചില്ലകൾ 
കാറ്റിന്നിളക്കത്താലിയിടുമ്പോൾ 

ഓടക്കുഴലില്ലാതെ, മഞ്ഞപ്പട്ടില്ലാതെ 
ഇലക്കിലുക്കത്തിനൊത്ത്‌ 
പ്രണയനടനത്തിനെത്താറുണ്ട്‌ 
ഒരാണ്മയില്ച്ചന്തം 

മുട്ടോളം പൊന്നിട്ട പാടം കൊയ്ത്‌
മുളംകൂടിൻ തുന്നാംതലപ്പേറുന്ന തൂവല്പ്പച്ചയായി
ആർപ്പിടാറുണ്ട്‌
തത്തമ്മച്ചുണ്ടിൻ ചെംപൂക്കളം

.....................
മുറിച്ചുപോയ കാട്ടുചന്ദനം പോലെ...
വണ്ടികേറിയ പാടം പോലെ...
കൂടെപ്പോയ വിത്തും കൈക്കോട്ടും പോലെ...
കണ്ണിക്കാലോളം വെള്ളം
കണ്ണീരാവും വേനൽപ്പുഴയിൽ
ചെളിപ്പരുവത്തിൽ
ഇപ്പൊഴുമൊളിച്ചുകിടപ്പുണ്ട്‌
ഓർമ്മകളുടെ താമരത്തോട്ടം