Wednesday, October 15, 2014

കൊടുംപതിപ്പുകൾ

1
നേരം പോലെ
മാറിമാറി വരയ്ക്കാൻ
നല്ല വിഷയമൊന്നേയുള്ളൂ..

ഒറ്റവരകൊണ്ടാകാം
ഇടയ്ക്കിത്തിരി ചായമിടാം

കൂടിപ്പോയ കറുപ്പഴിച്ചാലും
അമർന്നുപോയ വരപ്പാടുകൾ
നെഞ്ചുപിളർന്നിരിയ്ക്കും

 ചെരിഞ്ഞും വളഞ്ഞും
കുന്നുകയറിയും കുളമിറങ്ങിയും
ഒടിഞ്ഞുമടങ്ങിയ പേജുകളിൽ
മുറിഞ്ഞുപോയും
അക്കരെയിക്കരെ
രണ്ടുലോകങ്ങളെന്നപോലെ
കോട വന്ന്‌ മായ്ച്ചും
തുടർച്ചയില്ലാതെ പോകുമ്പോഴും,
ഒട്ടും മടുപ്പുകാട്ടാതെ
ആർത്തിയോടെ വായിയ്ക്കപ്പെടുന്നു
വരഞ്ഞുവരഞ്ഞ ജീവിതം
---------------------------------------
2
കുന്നോളം നിറംകൂട്ടിയ
വാക്കിന്റെ താഴ്‌‌വാരത്തിലൂടെ നടക്കുമ്പോളാണ്
ധൃതിയിൽ ഒന്നായി മറിഞ്ഞുപോയ
ചിലപേജുകളെ ഓർത്തത്‌
വായിയ്ക്കപ്പെടാതെ പോയ
വ്യഞ്ജനങ്ങളുടെ സ്വാദുകൾ
ചില്ലിൻ മുറിവുകൾ
സ്വരശുദ്ധികൾ..
ചുറ്റുമുള്ള നിറക്കൂട്ടിനടിയിൽ
ചതുപ്പെടുത്തുപോയ എഴുത്തുകൾ

പുതിയതു മാത്രം തിരയുന്ന കണ്ണിനോട്‌
എന്തു പറയാൻ..!