Thursday, August 19, 2010

നീ

രാവേറുന്തോറും നീന്തിക്കയറും
കടല്‍സ്പര്‍ശത്തിന്‍ സ്വേദമന്ത്രണമേറ്റ്‌
മനസ്സിന്റെ ഒളിസങ്കേതങ്ങളില്‍ നിന്നും
കമ്പിയില്ലാക്കമ്പിയിലൂടെ
സന്ദേശ കമ്പനങ്ങള്‍
ശരീരത്തിലാവേശിയ്ക്കുമ്പോള്‍,

ഒഴുക്കിനാവേഗത്തില്‍
പൊട്ടിത്തകര്‍ന്നേയ്ക്കുമെന്ന്‌
കൈ ഞരമ്പുകള്‍ സന്ദേഹിയ്ക്കുമ്പോള്‍,

പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന്നില്‍ എഴുതിച്ചേര്‍ത്തത്‌,
അഗ്നിരേഖകളായി വേരുപടര്‍ത്തി
പൊടിച്ചുണര്‍ന്നതാണെന്‍ കവിത..

ഇക്കാലമത്രയും നിന്നുപോയിരുന്ന
ഘടികാര സൂചികളില്‍
ഹൃദയമിടിപ്പേറ്റിയ വസന്തമേ..

നിന്റെ പച്ച തഴയ്ക്കുന്നത്‌
ഇന്നെന്റെ അസ്ഥികളിലാണ്‌
പൂക്കുന്നതും കായ്ക്കുന്നതുമെന്റെ മജ്ജയാണ്‌
എന്നിലിനി എന്റേതെന്നു പറയാന്‍
ഞാനില്ല; നീയല്ലാതെ.