Wednesday, November 9, 2011

ആഗോളം


അക്ഷാംശവും രേഖാംശവും
കണ്ണിമുറുയ്ക്കിയ വലയ്ക്കുള്ളിലാണ്‌
നാടും കാടും
കടലും കപ്പലും
കാറ്റും ഒഴുക്കും വരെ

പ്രകാശവേഗപ്പാച്ചില്‍,
നക്ഷത്ര സംവിധാനങ്ങള്‍
അക്കരെയിക്കരെ പന്തേറുകളി,
ചെരിച്ചുകുത്തിയൊരു ആണിക്കോലിലെ
ഉരുണ്ടുരുണ്ടൊരു നില്‍പ്പിലാണെല്ലാം

ഇടയ്ക്ക്‌ ഉരുള്‍പ്പൊട്ടുന്ന തിരകള്‍
മണ്ണില്‍ ഉപ്പളങ്ങളാകും
ചീറുന്ന കാറ്റില്‍
ആകാശം പൊട്ടിയൊലിയ്ക്കും
വിള്ളലുകള്‍ തീതുപ്പും

മലകളില്‍ നിന്ന്‌
മരങ്ങള്‍ നീന്തിപ്പോയ ചെരിവുകളില്‍
തൂവലും ചെതുമ്പലും
അഴിഞ്ഞ്‌ കിടക്കും

വിടുതല്‍ സമരങ്ങള്‍ക്കൊടുവില്‍,
ഒരു കുടന്ന വെള്ളം
ഒരു നുള്ള്‌ മണ്ണ്‌
ഒരു കളത്തില്‍ നിന്ന്‌ മറ്റൊന്നിലേയ്ക്ക്‌
അനങ്ങിയിരുന്നതല്ലേ എന്ന്‌,
കോര്‍ത്തുനില്‍ക്കും രേഖകളെല്ലാം
അതേ അളവില്‍, അകലത്തില്‍
ചുണ്ടുകോട്ടും

കടല്‍ക്കരുത്ത്‌ വിടുവിച്ച്‌,
ഉപ്പുനീരൊട്ടും കലരാതെ
മാനത്ത്‌ കൈതൊട്ടുനില്‍ക്കുന്ന
പഞ്ഞിമിഠായിത്തുണ്ടുകളേ..

വെയില്‍ തീകൂട്ടുംമുന്‍പേ
മഞ്ഞെന്നോ മഴയെന്നോ
നിങ്ങള്‍ മിണ്ടാനെത്തുന്നതാണ്‌
ഈ വരിഞ്ഞു വലിഞ്ഞുള്ള നില്‍പ്പില്‍
ഒരേയൊരു മധുരം.

Thursday, October 27, 2011

ഒരിലയുടെ താഴേയ്ക്കോ മുകളിലേയ്ക്കോ ഉള്ള യാത്രയില്‍

കാത്തിരിപ്പുമുറിയുടെ
ചില്ലുവാതിലിനപ്പുറം
ഹൃദയതാളങ്ങളെ
നേര്‍ത്തും കൂര്‍ത്തുമുള്ള വരകളിലേയ്ക്ക്‌
വിവര്‍ത്തനം ചെയ്യുകയാണ്‌

ശബ്ദമരുതെന്ന്‌
ചുവപ്പക്ഷരങ്ങള്‍ വിരലുയര്‍ത്തുന്നു

സൂചിതുളച്ച്‌ ചോരയും നീരും കേറ്റുന്നതിന്റെ,
യന്ത്രസമൂഹം ചുറ്റുമിരുന്ന്‌
വള്ളിക്കൈകള്‍കൊണ്ട്‌ വരിഞ്ഞ്‌
അനങ്ങാതെ കിടത്തുന്നതിന്റെ, സങ്കടം
ദൈവത്തോട്‌ നേരിട്ട്‌ പറയുകയാവാം
കാഴ്ച അയഞ്ഞ കണ്ണുകള്‍

ഭൂമിയ്ക്ക്‌ ലംബമായിരുന്ന ജീവിതം
കല്ലിലും മുള്ളിലും തേഞ്ഞ്‌ തേഞ്ഞ്‌
തികച്ചും തിരശ്ചീനമായൊതുങ്ങുന്ന
ഗാഢവേദനയില്‍
ശരീരം പിരിഞ്ഞുമുറുകുന്ന ഞരക്കം
വാതിലിനിക്കരെയുള്ള ഉല്‍ക്കണ്ഠയില്‍
വന്നലയ്ക്കുന്നുണ്ട്‌

മസ്തിഷ്ക്കത്തിലൊരു വേലിയേറ്റമുണ്ടായിരിയ്ക്കാം
നെഞ്ചിനുള്ളിലൊരു കാട്ടുതീ
അടിവയറ്റില്‍ പൊട്ടിയൊഴുകുന്നൊരഗ്നിപര്‍വ്വതം

എഴുതിയെഴുതി മടുത്ത വികൃതിയെപ്പോലെ
വെറുമൊരു നീളന്‍വരയില്‍
ഓടിപ്പോകുന്ന ഹൃദയം,
അരുതേയെന്ന്‌ വീണ്ടും വീണ്ടും
ഈ ചില്ലുചതുരം തുരന്ന്‌ചെന്ന
യാചനയില്‍ കാല്‍കഴുകി
ഒരു ഒറ്റവരിക്കവിത പോലെ
നീണ്ടുനീര്‍ന്ന്‌ വെള്ളമൂടിക്കിടന്നു

*****************************

Monday, October 3, 2011

ദൈവത്തിന്റെ വേവലാതികള്‍

ആദ്യമുണ്ടാക്കിവച്ച മൂശയില്‍
പണിതെടുത്തവയില്‍,
ഉള്ളറയിലേയ്ക്ക്‌
ഓരോരോ ദിശയില്‍ നിന്നും
ഒഴുകിവരുന്ന വഴികളുണ്ടായിരുന്നു

അവ വന്നുമുട്ടുന്നിടത്ത്‌
അയലത്തേയ്ക്കൊരു ചില്ലകൊടുത്ത വരിയ്ക്കപ്ലാവും
ആല്‍മരം ചൂളമടിയ്ക്കുന്ന കുളിക്കടവും
നനഞ്ഞൊട്ടിയ സിനിമാപ്പരസ്യവുമായി,
ചേര്‍ത്തടച്ചാലും
പുറംലോകമെത്തിനോക്കുന്നത്ര നേര്‍ത്തതോ
കാറ്റിലുലയുന്നതോ
തിരിക്കുറ്റികള്‍ കരയുന്നതോ ആയ
വാതിലുകളുണ്ടായിരുന്നു

വെളിച്ചത്തിന്റേയും
തണുത്ത സങ്കടത്തിന്റേയും
കരകളെ മാറിമാറിത്തൊടുന്ന
വാതില്‍പ്പാളികളുണ്ടായിരുന്നു

പുതിയ പണിത്തരങ്ങളില്‍
എന്തൊക്കെ ചെയ്തിട്ടും
എല്ലാ കപ്പല്‍യാത്രകളും ചെന്നെത്തുന്നത്‌
വെന്തതോ വെന്തുകൊണ്ടിരിയ്ക്കുന്നതോ ആയ
കരകളിലാണ്‌

ഇടയില്‍
സര്‍വ്വാധികാര്യക്കാരനായി,
രഹസ്യവഴിയുടെ അവസാനപഴുതടച്ച്‌
വെളിച്ചത്തിന്‍ നെഞ്ചിലേയ്ക്ക്‌
ഒരേ ഉന്നത്തില്‍
അനേകം സാക്ഷകള്‍

ഇരുട്ടുകുത്തിയ വാതില്‍മറയില്‍
കാല്‍നടക്കാരനറിയാതെ
ഓടിയൊളിയ്ക്കുന്ന തോള്‍സഞ്ചികള്‍
ചോപ്പുകറുത്ത കുഞ്ഞുടുപ്പുകള്‍
കണ്ണുകളെണ്ണിവയ്ക്കുന്ന ഉറുമ്പുകള്‍

കടഞ്ഞെടുത്ത പടികളില്‍ കാവലിരിയ്ക്കുന്ന
ചുളിവീഴാത്ത കീശകള്‍

തലമൂടി വെള്ളം വന്നാല്‍
അതിനുമീതെ വഞ്ചി എന്ന്‌
ദൈവവും ഗതികെടുമ്പോഴാകണം
പ്രളയമുണ്ടാകുന്നത്‌

*****************************

Monday, September 12, 2011

'ഗന്ധ'കം

എന്റെ അടുക്കളയില്‍
മറ്റൊരടുക്കള മണക്കുന്നു

കുനുകുനെ അരിഞ്ഞിട്ട
പടവലത്തിന്‍ നെഞ്ചില്‍
ബീറ്റ്‌റൂട്ട്‌ ചോന്ന മണം

ഏലയ്ക്കാമണത്തില്‍ നീന്തുകയാണ്‌
മീന്‍കറിയിലെ കുടംപുളി

ഉടഞ്ഞ നാളികേരത്തില്‍
തുളസിവെറ്റിലയുടെ മണം
നീറി നീറിയിരുന്ന ഉള്ളിയില്‍
ഉലഞ്ഞുവീഴുന്നു പനിനീര്‍മണം

രണ്ട്‌ വാതിലുകളുള്ളതില്‍
ഒന്ന്‌ മറ്റൊന്നിലേയ്ക്ക്‌ കണ്ണെറിയുന്നതിനിടെ
നൂല്‍വണ്ണമുള്ളൊരു കാറ്റ്‌
ജനല്‍ കയറിവന്നാലെന്നപോലെ
നുള്ളിനുള്ളി മുറം നിറഞ്ഞ മുരിങ്ങയില
സാരിത്തുമ്പുപറ്റി നിന്നിരുന്നു

രുചിയറിയാത്ത കൂട്ടുകള്‍
തിളയ്ക്കുന്നതിന്‍ ആവി
ശ്വാസനാളം നിറയ്ക്കുന്നു

പുറത്തേയ്ക്ക്‌ വഴി തിരഞ്ഞ്‌
അകം തിങ്ങി
കണ്ണും കാതും തിങ്ങി
വിരല്‍ത്തുമ്പില്‍
വെന്തുപോയ വറ്റായി പൊള്ളിയിരിയ്ക്കുന്നു

അടുപ്പണച്ച്‌
മുഖവും മനസ്സും
കഴുകി വരുമ്പോള്‍
ചില്ലുഗ്ലാസ്സില്‍, ഇത്തിരി വെള്ളത്തില്‍
ഒരു ഒത്ത മരമെന്ന്‌
ഇലയനക്കാതിരിക്കുന്നുണ്ട്‌
ഒടിച്ചുവച്ച വേപ്പിന്‍ ചില്ല
********************

Sunday, August 28, 2011

ഒരു മണിക്കൂര്‍ പത്തുമിനിറ്റില്‍

പാതി ഇടത്തോട്ടും
പാതി വലത്തോട്ടും
മുഖം നോക്കുന്ന
ഒറ്റമുറിയാത്രയിലാണ്‌
മുഴുജീവിതചിത്രീകരണം

സീറ്റിലടുക്കിയ ഉടലുകള്‍
ചാഞ്ഞും ചെരിഞ്ഞും തലകള്‍

കൈകളില്‍
ഭാഷാഭേദത്തിന്‍ കൂട്ടക്കലമ്പല്‍

മനോരമയിലെ പീഡനക്കോളം
എക്സ്പ്രസ്സിന്‍ നിയമലേഖനം നോക്കും
സമരാവേശിത തര്‍ക്കങ്ങള്‍
ക്രിക്കറ്റില്‍ ചേരും
ചരമവാര്‍ത്ത പൊതിഞ്ഞ വടയില്‍
ചൂടുള്ള സാമ്പാര്‍ വീഴും

താഴെ
അവധിയെന്നുമല്ലാതെയും
ചിരിച്ചും കണ്ണുതുടച്ചും
രുചിയുമരുചിയും കലര്‍ന്ന
ഭാണ്ഡക്കെട്ടുകള്‍

ഒരു സാരിത്തുളുമ്പലില്‍
ഉരുണ്ടുവീഴുന്നു
ബര്‍ത്തിന്റെ കണ്ണുകള്‍

ഇരുപതുരൂപയ്ക്ക്‌ ചെമ്പുവളതന്നും
നൂറ്റൊന്ന്‌ നാട്ടറിവുകളെറിഞ്ഞും
യൂക്കാലിതൊട്ട്‌
പാറ്റഗുളിക മൊട്ടുസൂചിവരെ
എണ്ണയും അത്തറും മണപ്പിച്ചും
അതിഥികഥാപാത്രങ്ങള്‍
വന്നുംപോയുമിരിയ്ക്കും

പഴയപേജുകള്‍ ഇറങ്ങുന്നിടത്ത്‌
കഥാഗതിയുടെ മേക്കപ്പില്‍
സാരിയ്ക്കു പകരം ചുരിദാറിടാം
പാകമാകാത്തവരെ ഡയലോഗിടിച്ച്‌
പാളത്തില്‍ വീഴ്ത്തിയോ വലിച്ചിറക്കിയോ
എഡിറ്റ്‌ ചെയ്യാം

ചെയിന്‍ വലിച്ചാലുമില്ലെങ്കിലും
പിന്നണിപ്പാട്ടുകാര്‍
ഓര്‍ത്ത്‌ പാടിക്കോളും
പഴകിയ വരികള്‍
ഒരു മാറ്റവുമില്ലാതെ

Monday, August 22, 2011

പൂമരത്തിലേയ്ക്കുള്ള വഴികളില്‍

വേനലിനും മഴയ്ക്കുമിടയിലെ
കൊടുക്കല്‍വാങ്ങലുകള്‍ക്കൊടുവില്‍,
മഞ്ഞുകാലത്തിലേയ്ക്കുള്ള
എത്തിനോട്ടത്തിനിടയില്‍
വസന്തത്തിന്‍ പൂവിളി കേട്ടു

തുമ്പക്കുടത്തില്‍
ശ്രീപാദമുണരുകയാവും

തണ്ടും തളിരും
സ്വപ്നനിറങ്ങളില്‍
ഉള്ളം പെരുക്കി,
മഴത്തുള്ളിയ്ക്കു മുകളിലൂടെ
പാറിവീഴുന്ന വെയില്‍ത്തുണ്ടുകളലങ്കരിച്ച്‌
തൊട്ടിടത്തെല്ലാം വിരിയാന്‍
ഇതള്‍ മിനുക്കിയിരിപ്പാവും

വേലിപ്പുറത്തെ ഇല്ലിക്കാട്ടില്‍ മാത്രം
വിഷാദത്തിന്‍ ഇലകൊഴിയുന്നു

ഓടത്തണ്ടിന്‍ നെഞ്ചില്‍
വലിച്ചുകെട്ടിയ ജീവിതം മൂളി
പതിഞ്ഞ ഈണത്തിലൊരു
കുഴലൂത്തുകാരന്‍ നടക്കാനിറങ്ങുന്നു

നേര്‍ത്ത സുഷിരങ്ങളില്‍
കാറ്റ്‌ മുറുകുമ്പോള്‍
ജനാലകളെല്ലാം അവനിലേയ്ക്ക്‌ തുറക്കും
വഴിക്കണ്ണു മടക്കി
നിറങ്ങളെല്ലാം അവനിലേയ്ക്കൊഴിയും
ഇതളെല്ലാം അവനെപ്പൊതിയും
മുളങ്കാട്‌ പൂക്കും
വസന്തം സ്വപ്നത്തിന്‍ വാതിലടയ്ക്കും

**********************

Sunday, August 7, 2011

ജീവനുള്ള ഫോസിലുകള്‍ രൂപപ്പെടുന്നത്‌

പൂമ്പാറ്റയോ ബാലരമയോ ആവോ
ചിത്രകഥയാണല്ലോ..

രാജാവ്‌
വിദൂഷകനെ കേട്ടുകേട്ടിരിയ്ക്കുന്നു;
റാണി
പുടവയും അലങ്കാരങ്ങളും
മാറിമാറിയണിയുന്നു

കയ്യൂക്കുള്ള മന്ത്രി
സപരിവാരം
നീതിയുടെ മൊത്തവിതരണത്തിന്‌
എവിടേയുമെപ്പോഴും

പലവട്ടം അടച്ചിട്ട താഴുകളെല്ലാം
താനേ തുറന്ന്‌
പൊന്നുകെട്ടിയ കോട്ടയില്‍
അടയിരിയ്ക്കുന്നോനെ കയ്യോടെ പിടിയ്ക്കാന്‍
ഓതിരം കടകമെന്ന്‌
അകത്തേയ്ക്ക്‌ പറക്കുന്ന മന്ത്രിയുടെ
ക്ലോസ്‌-അപ്‌ ഷോട്ട്‌

പുറത്ത്‌,
കീജയ്‌ വിളികളോടെ
ഏതു വിഴുപ്പുമെടുക്കാന്‍ പോന്നവര്‍

വാള്‍പ്പേശലിനൊടുവില്‍
ഒറ്റക്കണ്ണുമൂടിയ കള്ളന്‍
അടിയറവു പറയേണ്ടതാണ്‌;
കഥ തീരേണ്ടതാണ്‌

മന്ത്രിയ്ക്ക്‌ പകര്‍ച്ച കിട്ടിയ
'നാരങ്ങാവെള്ള'ത്തില്‍
ഒഴുകിപ്പോകുന്നത്‌
നാളിതുവരെക്കൊതിപ്പിച്ച വാക്കല്ലേ
കള്ളനല്ലേ എന്ന്‌
കഴുത കൊമ്പിളക്കുന്നിടത്ത്‌,
കള്ളനെ കണ്ടുകെട്ടാനൊരു
വാറോലയില്ലല്ലോ
ചൂടിക്കയറില്ലല്ലോ എന്ന്‌
മന്ത്രി രണ്ടു കണ്ണും മൂടുന്നിടത്ത്‌

കഥ അനക്കമറ്റു നില്‍ക്കുന്നു

Monday, May 30, 2011

മരത്തല(പ്പു)കളെക്കുറിച്ച്‌

രാവിന്‌ ഊടും പാവും നെയ്ത മിന്നാമിന്നികള്‍
പുലരുവോളം കൂട്ടിരുന്ന മഞ്ഞുതുള്ളികള്‍
മേലു ചുളുങ്ങി മഞ്ഞ മഞ്ഞച്ച ഇല
പേറ്റുമുറിയ്ക്ക്‌ പുറത്ത്‌
കൈ പിന്നില്‍ കെട്ടിയും നീര്‍ത്തിയും
തലകുടഞ്ഞ്‌ അടിയളന്ന കാറ്റ്‌

ആരുമറിയുന്നില്ലല്ലോ...

ഇതളും കാമ്പും തുരന്നുപോകുന്നത്‌
ആരുമറിഞ്ഞിരുന്നില്ലല്ലോ..

കയ്യത്താകൊമ്പില്‍
കണ്ണെത്താദൂരത്തില്‍
ഇലപൊതിഞ്ഞൊളിപ്പിച്ച മൊട്ടായിരുന്നു
വിടര്‍ന്ന ചില്ലയൊന്നാകെ
മണ്ണിലേയ്ക്ക്‌ ചുരുണ്ടുപോകുന്നത്‌
ആരുമാരുമറിഞ്ഞില്ലെന്നാണോ...

സൗന്ദര്യശാസ്ത്രത്തിനേറ്റ പുഴുക്കുത്താണെന്ന്‌
തേന്‍കുടിയന്മാര്‍

വിളവെടുപ്പല്ലേ കേമം
വളം ചെയ്യല്‍ ഉത്സവമല്ലല്ലോ എന്ന്‌
മണ്ണിരകള്‍

വെള്ളക്കാരന്റെതായിരുന്നു
പുഴുതൊടാത്ത തോട്ടങ്ങളെന്ന്‌
വെള്ളമൂടിയിരിയ്ക്കുന്നോര്‍

പുഴുക്കളെ കല്ലെറിയണമെന്ന്‌
ചുരുട്ടിയ മുഷ്ടികള്‍

അമരത്തടത്തിലും
ആലിന്‍ചോട്ടിലുമുണ്ട്‌
പുഴുസഞ്ചികള്‍
മണ്ണുതൊട്ട്‌ ഇലത്തുമ്പുവരെ
കണ്ണുവച്ചവര്‍

വേരോളമിറങ്ങിപ്പോയി,
നല്ലജീവനെ വീണ്ടെടുക്കേണ്ടതുണ്ടെന്ന്‌
ഓരോ മഴത്തുള്ളിയോടും
തവളകള്‍ കരഞ്ഞുകൊണ്ടേയിരിയ്ക്കുന്നു
വയല്‍വരമ്പില്‍ ചീവീടുകള്‍
കാതു തുളയ്ക്കുന്നു..

ഇഴഞ്ഞുകേറ്റങ്ങളെ പ്രതിരോധിയ്ക്കാന്‍
തണ്ടുനിറയെ മുള്ളുകള്‍ മുളയ്ക്കുമായിരിയ്ക്കുമെന്ന്‌
ഒറ്റക്കാലില്‍ ഒരു കൊടിമരം

Tuesday, May 3, 2011

കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരല്‍ത്തണുപ്പുകള്‍

ജീവിതത്തിന്റെ അതിശൈത്യമേഖലയില്‍ നിന്നും
കാറ്റ്‌ വീശിവീശിക്കയറുമ്പോളെല്ലാം
തടുത്തു നിര്‍ത്തണമെന്നുണ്ട്‌

വെളിച്ചമിറങ്ങാത്ത വാഴത്തോപ്പില്‍ പൊട്ടിച്ചിരിച്ച,
പിന്നെ ചോര പൊടിഞ്ഞ വളപ്പൊട്ടുകള്‍
മുളങ്കൂട്ടില്‍ ലഹരി പൂഴ്ത്തിയ ചപ്പിലകള്‍
കിതപ്പുകള്‍ ഒളിച്ചുകടന്നു കടന്ന്‌
മുള്ളുപതിഞ്ഞ വേലികള്‍..

മൂത്തുമൂത്ത്‌ കലര്‍ന്നുപോയ ശീലക്കേടുകളെ
അരിച്ചുമാറ്റാനാവാത്തതിനാല്‍
ശീതീകരിച്ചു മറയിട്ട ഇടങ്ങളാണെല്ലാം

ഒളിക്കണ്ണുകള്‍,
സദാചാരമാപിനിയിലെ സൂചകങ്ങളുടെ
കടപറിയ്ക്കുന്ന കൊടുങ്കാറ്റുകളെ
ലോകത്തെക്കാട്ടുമ്പോഴൊക്കെ,
ഉള്ളിന്റെയുള്ളില്‍
ശീതീകരണിയുടെ മൂടിയിളകാന്‍ തുടങ്ങും
വളപ്പൊട്ടുകള്‍ ചങ്കില്‍ കൊരുക്കും
വിളര്‍ത്ത ടോര്‍ച്ചുലൈറ്റുകള്‍ കണ്ണുതുളയ്ക്കും

ഉപ്പുനീര്‍ക്കയങ്ങളില്‍ നിന്ന്‌
ശാപക്കലമ്പല്‍ ചുഴിയിട്ട്‌ പൊങ്ങിപ്പറക്കും
നീണ്ട പനനിരകളിലെ
യക്ഷിസഞ്ചാരം പോലെ..

കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്‌
തൊലിയിലെ സൂചിപ്പഴുതുകള്‍ വരെ
പൂട്ടി വയ്ക്കണമെന്നുണ്ട്‌

*****************************
കൃതിയുടെ "കാ വാ രേഖ?" യില്‍ നിന്ന്‌

Monday, March 28, 2011

തോര്‍ത്ത്‌

പാതി തുറന്നിരുന്ന പാന്‍ ഡപ്പയില്‍
നുള്ളിയെടുത്തതിന്‍ കുഴി,
ആഫ്റ്റര്‍ഷേവിന്റെ മണം നനച്ച തോര്‍ത്ത്‌,
മലര്‍ന്ന കണ്ണിലും
നിവര്‍ന്ന വിരല്‍ത്തുമ്പിലും
ഒഴുകിത്തീരാത്ത സ്പന്ദനം

മാര്‍ക്കറ്റ്‌ ബില്‍ഡിംഗില്‍
രണ്ടാം നിലയിലെ
നാലാം മുറിയില്‍
ഒരൊറ്റക്കൊളുത്തിലിത്രയും
തൂങ്ങിക്കിടക്കുന്നു.

കരഞ്ഞു തേഞ്ഞ കട്ടിലില്‍
അക്കങ്ങളിട്ടു പൂട്ടിയ
തോല്‍പ്പെട്ടി

സൂത്രപ്പൂട്ടു തുറക്കാനാവാതെയാവാം
താക്കോലുമുപേക്ഷിച്ച്‌
അവന്‍ പോയ്ക്കളഞ്ഞത്‌.

Sunday, March 20, 2011

നിന്നെ മനസ്സിലാവുന്നില്ല, ചിലപ്പോഴെങ്കിലും എന്നെയും

കുടിനീരിലേയ്ക്ക്‌
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്‌
നെല്ലിയ്ക്കച്ചവര്‍പ്പ്‌ തൊണ്ടയിലിരുന്ന്‌ പെരുക്കും
കിട്ടാത്ത ജലമധുരം
പ്രതീക്ഷയുടെ വേനല്‍പ്പടിയില്‍ നിന്ന്‌ കിതയ്ക്കും

കണ്ണുനിറച്ചുമുള്ള മുള്‍ക്കള്ളിയില്‍ നിന്നും
മനസ്സൊന്നു നനച്ചിടാന്‍
മഷിത്തണ്ടു തേടുമ്പോള്‍..
കാഴ്ച്ചപ്പാടത്തു നിറയെ നീ
മണല്‍ക്കുന്നുകള്‍ വിതറും

ഒടുക്കം
ഏതൊക്കെയോ ശാപഭാഷയില്‍
ചിറികോട്ടി മുഷ്ടിചുരുട്ടി
ഉപ്പുപാത്തിയിലൊതുങ്ങുന്ന എനിയ്ക്കായി,
വരണ്ട ശിരോവസ്ത്രമൊളിപ്പിച്ച
മരുപ്പച്ചയില്‍ നിന്ന്‌
ഈന്തപ്പഴച്ചാറ്‌
ഇറ്റിത്തരുന്നവളേ.. നിന്നെയും..

പച്ചതീണ്ടാത്ത മണ്ണില്‍ അടഞ്ഞുതീരുന്ന
ജീവിതത്തവണകളെണ്ണിയെണ്ണി
പാതിയുണങ്ങിയ കരുവാടുപോലെ കൈകാലടുക്കി,
അടപറ്റിയ തലയിണയുടെ സ്വപ്നത്തിലേയ്ക്ക്‌
വലിഞ്ഞുകയറുന്ന എന്നെയും..

ഒരു മഴത്തുള്ളിയില്‍
കുതിര്‍ന്നുപോയേക്കാവുന്ന മനസ്സിന്‌
മനസ്സിലാകാതെ പോകുന്നതില്‍ എന്താണ്‌ തെറ്റ്‌?
**********************

Monday, February 28, 2011

ശബ്ദം ഉരിച്ചെടുത്ത പാട്ട്

ഉള്‍ക്കടലിലെവിടെയോ
അലയുന്നുണ്ടൊരു പുഴ

ഓളപ്പരപ്പിന്‍ അടരുകളില്‍
മൂക്കോളം മുങ്ങി കണ്ണിലിരുട്ടു കേറ്റിയും
ഇടയ്ക്കു വെയിലെടുത്തു തലതോര്‍ത്തിയും
പായലൊട്ടിയ ജന്മം മറിച്ചുനോക്കിയും
ഉള്‍ക്കടലില്‍.. ഒരു പുഴ

ചുളിഞ്ഞും കീറിയും പറിഞ്ഞും
ഒരുപാട്‌ ഏടുകളില്ലാത്ത
പഴയകാല പാട്ടുപുസ്തകം പോലെ...
പൂവെറിഞ്ഞ ചില്ലകള്‍,
കൊമ്പൊടിഞ്ഞ്‌ ഒഴുകിവന്ന മലകള്‍,
പിടികിട്ടാതെപോയ മണ്ണൊഴുക്കുകള്‍
മുങ്ങിപ്പിടഞ്ഞ
ഒടുക്കത്തെ നീര്‍ക്കുമിളയില്‍
പറ്റിപ്പിടിച്ച കയ്യെഴുത്തുകള്‍

പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
കടല്‍വഴിയിലെ ഉള്‍വലിവുകള്‍
ചര്‍ച്ചയ്ക്കെടുക്കുമോ..

ഒളിപ്പിച്ചു കൊണ്ടുനടന്ന മിനുക്കങ്ങള്‍ വെളിപ്പെട്ട്‌
കൊത്തിപ്പറിച്ചും കുതിര്‍ന്നും
തിരയ്ക്കും തിരശീലയ്ക്കും വേണ്ടാത്ത പാട്ടുകൾ
മൂന്നാം പക്കം
ഏതു തീരത്താവും?

ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
ഏതൊക്കെ കാഴ്ചയിലേയ്ക്കാകും ഒപ്പിയെടുക്കപ്പെടുക?

Thursday, February 3, 2011

പാത്തുമ്മാമ

ബോധവുമബോധവും കൂട്ടിത്തുന്നിയ ഇടവഴിയിലൂടെ
ഭൂതകാലമിഴപിണഞ്ഞ നടത്തത്തിനിടയില്‍,

പ്രകാശം കണ്ണെഴുതിച്ച
ഏതോ നിമിഷത്തിനോര്‍മയെ എന്നപോലെ,
തിമിരക്കണ്ണുകൊണ്ടാണെങ്കിലും
സൂക്ഷ്മമായൊരു
വെള്ളാരംകല്ലിനെ നുള്ളി,
മാനം കാട്ടാതെ
കാല്‍വിരലില്‍ ഇറുക്കിപ്പിടിയ്ക്കും
പാത്തുമ്മാമ

പിഞ്ഞിയ കാച്ചിയൊന്നു മുറുക്കി,
ഓരോ കല്‍ത്തുണ്ടിനേയും
വീടുകാണിയ്ക്കും, പുതപ്പിച്ചുറക്കും

സ്വപ്നനാഴികകളില്‍,
മിന്നാമിന്നികള്‍ മേലാപ്പിട്ട ആകാശമുറ്റത്ത്‌
മയിലാഞ്ചിക്കൈകള്‍ക്കൊപ്പം
കൊട്ടിപ്പാടാന്‍ പോകും

മേലാകെ തളിര്‍ത്ത ചിറകുകരിഞ്ഞ്‌
കീറപ്പായിലെ പഴമ്പുതപ്പിനടിയിലേയ്ക്ക്‌
നാടുകടത്തപ്പെടുമ്പോള്‍
പാത്തുമ്മാമയുടെ പീളകെട്ടിയ പകലിനെ
മുറ്റത്തെ മാവില പല്ലു തേപ്പിയ്ക്കും
പാളത്തൊട്ടി തുളുമ്പി നില്‍ക്കും

പുള്ളിവീണ രണ്ടോട്ടുപാത്രവും
വക്കില്ലാ പിഞ്ഞാണവും
പൊളിഞ്ഞ ചാണകത്തറയില്‍
നിര്‍ത്താതെ വെടി പറയുകയാവും;
മടിയന്മാര്‍!

പണ്ടെന്നോ
ഭാഗ്യം തേടിപ്പോയ തോഴന്റെ
കൈതപ്പൂക്കും ഉറുമാല്‍ത്തുണ്ടെടുത്ത്‌
പാത്തു കസവുതട്ടമിടും,
സുറുമയെഴുതാനവന്റെ വിരല്‍ തേടും

കെട്ടിമേയാത്ത പുരയില്‍
ചിതറുന്ന മഴയിലും ചോരുന്ന വെയിലിലും
മുല്ലപ്പൂമണക്കുന്ന കെസ്സുപാട്ടൊഴുകും

പിന്നെപ്പിന്നെ
മുട്ടോളമിട്ട കുപ്പിവള പൊട്ടിപ്പൊട്ടി
കല്ലിച്ച ഓര്‍മ്മക്കൂമ്പാരത്തില്‍ കലരുമ്പോള്‍
കാറ്റിലൊരു തേങ്ങലുയരും

ഒരു സന്ധ്യയ്ക്ക്‌
മഴവില്ലിറങ്ങിയെത്തിയ
മിന്നല്‍ത്തോണിയില്‍ കയറിപ്പോയതാണ്‌;
പുലര്‍ന്നിട്ടും, മാവില കുഴഞ്ഞു വീണിട്ടും
തൊട്ടി വരണ്ടിട്ടും
പാത്തുമ്മാമ വന്നില്ല

വെള്ളാരം കുന്നുകളില്‍
മലക്കുകള്‍ പാറിനടന്നു
മഴയുണക്കാനിട്ട മൈതാനം കടന്ന്‌
മയിലാഞ്ചിക്കാട്ടിലേയ്ക്ക്‌ വഴി വളര്‍ന്നു

കേട്ടു കേട്ടു വന്ന്‌,കണ്ണുതുടച്ചവരോട്‌,
എന്റെ പാത്തു
മേഘം മുറിച്ച്‌ നീന്തി വരുന്നല്ലോ എന്ന്‌
ഓര്‍മ്മക്കല്ലുകള്‍ക്കിടയില്‍ നിന്നും
ഉറുമാലുചുറ്റിയ ഒരു പൊന്‍പണം
തിളങ്ങിക്കൊണ്ടിരുന്നു..