Thursday, September 27, 2007

ഒന്നാം പാഠം

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍.. ആയിരത്തി തൊള്ളായിരത്തി.... (സോറി, ഇനി പറയില്ല .. എന്തിനാ വെറുതെ കാല്‍ക്കുലേറ്റര്‍ എടുപ്പിയ്ക്കണത്‌..)

ഞാന്‍ നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍... അതുമതി.
വെള്ളിയാഴ്ച അവസാന പിരീയഡ്‌ എപ്പോളും ഡ്രില്ല് ആയിരുന്നു. ശനിയും ഞായറും കയ്യെത്തും ദൂരത്തെത്തിയ ആഘോഷം അപ്പൊഴേ തുടങ്ങും.
ഉള്ള നേരം കൊണ്ട്‌ എന്തു കളിയ്ക്കണം.. ന്ന്‌ കണ്‍ഫ്യൂഷന്‍ ആയി നില്‍ക്കുമ്പോള്‍, സിസ്റ്റര്‍ ഒരു ചോദ്യം.

"ആര്‍ക്കൊക്കെയാണ്‌ മറിയച്ചേട്ടത്തിയെ സഹായിയ്ക്കാനിഷ്ടമുള്ളത്‌?"
ഇതെന്തു ചോദ്യം?
മറിയച്ചേട്ടത്തി നമ്മുടെ സ്വന്തം ആളല്ലേ... (ചോദ്യം മറിയച്ചേട്ടത്തീടെ പ്രസന്‍സില്‍ കൂടി ആകുമ്പോള്‍ മറിച്ചു ചിന്തിയ്ക്കാന്‍ നോ ചാന്‍സ്‌).

സംഭവം എന്താ..ന്നു വച്ചാല്‍..

ചേട്ടത്തി തൊട്ടപ്പുറത്ത്‌ മഠം വക തോപ്പില്‍, കശുമാങ്ങ പൊട്ടിയ്ക്കാന്‍ പോകുന്നു. അതെല്ലാം പെറുക്കി പാത്രത്തിലാക്കാന്‍ "ചേട്ടത്തിയോട്‌ ഇഷ്ടമുള്ളവര്‍ക്ക്‌" ചെല്ലാം.
വേണ്ടവര്‍ക്ക്‌ മാങ്ങ തിന്നുകയും ആവാം. (അത്‌ ബോണസ്സ്‌).

വീട്ടില്‍ കശുമാങ്ങ പോയിട്ട്‌, വറുത്തു തോടുകളഞ്ഞ അണ്ടിപ്പരിപ്പ്‌, അമ്മയെടുത്തുതന്ന്‌ തിന്നേ ശീലമുള്ളൂ.

പക്ഷേ..
ഇവിടത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌, ഞങ്ങളില്‍ ഭൂരിഭാഗവും, മാങ്ങ പെറുക്കല്‍ മല്‍സരത്തിന്‌ റെഡിയായി.

എല്ലാരും വളരെ നന്നായിട്ട്‌ പെര്‍ഫോം ചെയ്തു. മാങ്ങ താഴത്ത്‌ വീഴാന്‍ ആലോചിക്കുമ്പോഴേയ്ക്കും.. ചാടിപ്പിടിക്കലായി. കൂടുതലാര്‍ക്കു കിട്ടീന്ന് കണക്കെടുപ്പായി. അങ്ങിനെയങ്ങിനെ... 4 മണിയ്ക്കു എല്ലാ കളികള്‍ക്കും കൂടി കൂട്ടമണിയടിച്ചു.

പിറ്റേന്ന്‌ കാലത്ത്‌, ചായകുടിയെല്ലാം കഴിഞ്ഞ്‌, തലേന്ന്‌ പൊട്ടിപ്പോയ മണിമാല കോര്‍ത്തു ശരിയാക്കുമ്പോള്‍..

അമ്മയുടെ വക ഒരു നീട്ടിവിളി.

ആ വിളിയുടെ "പിച്ച്‌ " തീരെ ശരിയല്ലാത്ത പോലെ... എന്നാലും നല്ല "ഫീല്‍"(ഒരു പന്തികേടിന്റെ) ഉണ്ടുതാനും.

ചങ്കു പെടച്ചിട്ടാണെങ്കിലും, ഞാന്‍ വളരെ സ്നേഹത്തോടെ അടുത്തു ചെന്നു...

ഈശ്വരാ.., വരാനുള്ളത്‌ വഴീല്‍ തങ്ങ്യാല്‍ മത്യായിരുന്നൂ... എന്ന്‌ പണ്ടാരോ പറഞ്ഞത്‌ വള്ളിപുള്ളി വിടാതെ അന്നേരം എനിയ്ക്കോര്‍മ്മ വന്നു.
കാരണം, തലേന്നത്തെ എന്റെ യൂണിഫോം ഡ്രസ്സും കയ്യില്‍ പിടിച്ചുകൊണ്ടാണ്‌ അമ്മേടെ നില്‍പ്പ്‌. അതില്‍ നിറയെ "മോഡേണ്‍ ആര്‍ട്ട്"' ചെയ്ത പോലെ കശുമാങ്ങാക്കറ. ഉള്ളതു പറയാലോ.., വേണമെന്ന്‌ വിചാരിച്ചാല്‍ കൂടി ഇതുപോലെ വരയ്ക്കാന്‍ പറ്റില്ല.

അമ്മ എന്നെക്കണ്ടതും, അപ്പുറത്ത്‌ , വെറുതെ ചുമരും ചാരിയിരുന്നിരുന്ന ചൂലില്‍ നിന്ന്‌ അഞ്ചാറ്‌ ഈര്‍ക്കില്‍ വലിച്ചെടുത്ത്‌ വിറപ്പിച്ചോണ്ട്‌ ഒറ്റ അലറല്‍..

"എന്താടീ ഇത്‌... "
(മാങ്ങാക്കറ കണ്ടിട്ട്‌ എന്താണതെന്ന്‌ മനസ്സിലാവാണ്ടുന്നുമല്ല.. എന്നാലും അതല്ലല്ലോ അതിന്റെയൊരു.. രീതി. അതോണ്ടാ..)

ഞാന്‍ എവിടെനിന്നൊക്കെയോ ധൈര്യം കടം വാങ്ങി, തനി കോണ്‍വെന്റ്‌ സ്റ്റെയിലില്‍, അറ്റെന്‍ഷനായി നിന്ന്‌ കഥ മുഴുവന്‍ ഒറ്റവീര്‍പ്പില്‍ പറഞ്ഞു.

"ങാഹാ... ഇതാണോ സ്കൂളില്‍ നിങ്ങടെ പണി.. ഇക്കൊല്ലം എടുത്ത പുത്യേ യൂണിഫോം നാശാക്കീട്ട്‌.. നിന്നെ ഞാന്‍.."

അടുത്തത്‌ ആക്ഷന്‍ ആയിരുന്നു. പക്ഷേ, അതിനുമുന്‍പേ.. സ്റ്റാര്‍ട്‌ വെടി കേള്‍ക്കാന്‍ കാത്തുനിന്നിരുന്ന ഞാന്‍.. നൂറേ നൂറില്‍.. പാഞ്ഞു.

(ഇവിടെ കൂടുതല്‍ വിശദീകരണങ്ങള്‍ക്ക്‌ സ്കോപ്പില്ല.)

ഒന്നാം പാഠം:-

തല്ല്‌ ഉറപ്പായാല്‍, കൂടുതല്‍ വേദോപദേശത്തിന്‌ നില്‍ക്കാതെ, പറ്റാവുന്ന സ്പീഡില്‍ ഓടുകയെന്നത്‌, നമ്മുടെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്ന്‌ അന്ന്‌ ഞാന്‍ മനസ്സിലാക്കി.

16 comments:

ചന്ദ്രകാന്തം said...

കുറച്ച്‌ ഏടുകള്‍ പിന്നിലോട്ട്‌ മറിച്ചപ്പോള്‍...
തെളിഞ്ഞ മറ്റൊരു ചിത്രം.
അതൊരു പോസ്റ്റാക്കി.

ശ്രീ said...

“പ് ടേ!”
തേങ്ങയല്ല. വറുത്ത ഒരു കശുവണ്ടി, തല്ലിപ്പൊട്ടിച്ചതാ...
ഇത്തവണ കുറേ ഹാസ്യാത്മകമായി എഴുതീല്ലോ...

"ഉള്ളതു പറയാലോ.., വേണമെന്ന്‌ വിചാരിച്ചാല്‍ കൂടി ഇതുപോലെ വരയ്ക്കാന്‍ പറ്റില്ല."
“മാങ്ങാക്കറ കണ്ടിട്ട്‌ എന്താണതെന്ന്‌ മനസ്സിലാവാണ്ടുന്നുമല്ല.. എന്നാലും അതല്ലല്ലോ അതിന്റെയൊരു.. രീതി. അതോണ്ടാ...”
“അടുത്തത്‌ ആക്ഷന്‍ ആയിരുന്നു. പക്ഷേ, അതിനുമുന്‍പേ.. സ്റ്റാര്‍ട്‌ വെടി കേള്‍ക്കാന്‍ കാത്തുനിന്നിരുന്ന ഞാന്‍.. നൂറേ നൂറില്‍.. പാഞ്ഞു.”

ഇതൊക്കെ അടിപൊളിയായി...
:)

കുഞ്ഞന്‍ said...

ഹഹ...

പിന്നിലേയ്ക്ക് ഓരൊരൊ ഏടുകള്‍ മറിക്കുക,ആ ഓരൊ ഏടിലേയും കഥകള്‍ എഴുതുക. കുറച്ചധികം ഏടുകള്‍ ഒരുമിച്ച് മറിച്ചാല്‍ ഇടയിലുള്ളതെല്ലാം ഞങ്ങള്‍ക്കു നഷ്ടമാകും! ഇനി എഴുതാതിരുന്നാല്‍....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ആ വിളിയുടെ "പിച്ച്‌ " തീരെ ശരിയല്ലാത്ത പോലെ... എന്നാലും നല്ല "ഫീല്‍"(ഒരു പന്തികേടിന്റെ) ഉണ്ടുതാനും”

“പിച്ചും ഫീലും“ ശരിയല്ലേലും “സംഗതികള്‍” നല്ല കൃത്യമായി ചേര്‍ത്തിട്ടുണ്ട് :)

സുല്‍ |Sul said...

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍.. ആയിരത്തി തൊള്ളായിരത്തി.... (സോറി, ഇനി പറയില്ല .. എന്തിനാ വെറുതെ കാല്‍ക്കുലേറ്റര്‍ എടുപ്പിയ്ക്കണത്‌..)

നന്നായിട്ടുണ്ട് :) ചാത്തന്‍ പറഞ്ഞപോലെ സംഗതികള്‍ എല്ലാം വന്നെങ്കിലും ആ സംഭവങ്ങള്‍ ഇടക്കു വിട്ടു പോയിട്ടുണ്ടല്ലോ. നല്ല ചൂരല്‍ കഷായം കിട്ടിയതേ..

-സുല്‍

സഹയാത്രികന്‍ said...

എന്തായാലും സംഗതി അസ്സലായി...

ഏടുകള്‍ ഇനിയും മറിച്ചോളൂ...

നന്നായിരിക്കണൂട്ടോ...

:)

മനോജ് കുമാർ വട്ടക്കാട്ട് said...

നല്ല എഴുത്ത്.
(തല്ല് കിട്ടാഞ്ഞതിലുള്ള വിഷമമേയുള്ളൂ:)

R. said...

ഹൈ, ഹൈ !!!
:-D

വല്യമ്മായി said...

:)

ഉപാസന || Upasana said...

ചന്ദ്രാ,
ഈ പോസ്റ്റ് എന്നെ നിരാശപ്പെടുത്തി. ഒട്ടും രസം തോന്നിയില്ല. ഇതു പോലെ ഇനി എഴുതല്ലേ എന്ന പ്രാര്‍ത്ഥനയോടെ.
:)
ഉപാസന

മയൂര said...

ഹി..ഹി..അസ്സലായി....:)

ചന്ദ്രകാന്തം said...

മറന്നുകിടന്നിരുന്ന ഒരു കുഞ്ഞുതമാശ. ഒറ്റവരിയില്‍ പറയാമായിരുന്നത്‌ ഒന്നു പരത്തിപ്പറഞ്ഞു. ഇത്രേം പേര്‍ അതു വായിച്ചൂന്ന്‌ അറിയുന്നത്‌ തന്നെ വലിയ സന്തോഷം.
നല്ല വാക്കുകള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും നന്ദി.

ശ്രീ said...

ചേച്ചീ...
ഇനിയും എഴുതണം ഇത്തരം പോസ്റ്റുകള്‍‌...
ചെറിയ സംഭവമാണെങ്കിലും അത് പറഞ്ഞിരിക്കുന്ന ആ രീതി വളരെ രസകരം തന്നെ. വിമര്‍‌ശനങ്ങള്‍‌ ഏതു കാര്യത്തിലും കാണില്ലേ? ഇവിടെ തന്നെ പത്തിലൊരാളല്ലേ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയത്. അതായത്, ഭൂരിഭാഗത്തിനും ഈ ശൈലി ഇഷ്ടപ്പെട്ടു എന്ന് സാരം!

അപ്പോ, പറഞ്ഞു വന്നത് മനസ്സിലായല്ലോ... ഇനിയും ഇതു പോലത്തെ പോസ്റ്റുകള്‍‌ ഈ റൂട്ടില്‍‌ കാണണം കേട്ടോ!
[ഭീഷണി ആറ്യി തോന്നിയോ? അപേക്ഷ ആയി കണ്ടാലും മതീട്ടോ ;)]

പരിത്രാണം said...

അപ്പോള്‍ ഹാസ്യം വരക്കാനും അറിയാം. കൊള്ളാം നന്നായിട്ടുണ്ട്.

അനിലൻ said...

:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

തല്ല്‌ ഉറപ്പായാല്‍, കൂടുതല്‍ വേദോപദേശത്തിന്‌ നില്‍ക്കാതെ, പറ്റാവുന്ന സ്പീഡില്‍ ഓടുകയെന്നത്‌, നമ്മുടെ മൗലികാവകാശങ്ങളില്‍ ഒന്നാണെന്ന്‌ അന്ന്‌ ഞാന്‍ മനസ്സിലാക്കി.
ഈ തിരിച്ചറിവ് ജീവിതം മുഴുവനും പ്രയോജനപ്പെടുത്താം അല്ലെ ടാ.
നമ്മള്‍ ഒക്കെ അമ്മമാരായപ്പോള്‍ അതിന്റെ ഒരു രീതികള്‍ ശരിക്കും മനസ്സിലവണില്ലേ. ആത്മാംശം ഉള്ള എന്തിനും അതിന്റെതായ് ഒരു വയനാ സുഖം ഉണ്ട്. നമ്മായിരിക്കുന്നു.