Sunday, February 12, 2012

പനി'നീരൊ'ഴുക്ക്‌

എത്ര വേണ്ടെന്നുവച്ചാലും
തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകളുണ്ട്‌
ആശ്വാസധമനിയുടെ വാല്‍വ്‌ തുറക്കുന്നവ

വിരല്‍ച്ചില്ല ഇറുക്കിയിറുക്കിപ്പിടിച്ച മധുരക്കനി
ചളിയിലും മാന്തോപ്പ്‌ കിളിര്‍പ്പിക്കാമെന്ന്‌
വീണുപോകുന്നത്‌

പെറ്റിട്ടുപേക്ഷിച്ചവള്‍
കെടുതിക്കാറ്റിനുശേഷവും
കെട്ടുപോകാത്ത തൈമരത്തെ
കുഞ്ഞേ..യെന്ന്‌ തിരഞ്ഞെത്തുന്നത്‌,

ചിരിച്ച്‌ വെളുപ്പിച്ചോരൊക്കെയും
നിമിഷത്തിന്‍ തികട്ടല്‍ക്കറയില്‍
ഒറ്റനൂല്‍ബന്ധം പൊട്ടി,
കാണാതെയും, കണ്ടാല്‍ മിണ്ടാതെയുമാകുന്നത്‌,

വ്രണം മാന്തിയും കണ്ണുകൂര്‍പ്പിച്ചും
ചുരുണ്ട ദേഹത്തില്‍ നിന്ന്‌
വെളിച്ചമഴിഞ്ഞുപോകുന്നത്‌

കടിച്ചൊതുക്കിയ കടിഞ്ഞാണ്‍
മൂര്‍ച്ചപ്പെട്ട വാക്കില്‍ത്തട്ടി
എതിര്‍നില്‍ക്കുന്നവന്റെ
മുഖത്ത്‌ തെറിക്കുന്നത്‌,

പനിക്കിടക്കയില്‍
തൊണ്ടയില്‍ വഴുതിയിറങ്ങും കഫക്കട്ട
ശ്വാസഗതി തെളിയിച്ചെടുക്കുന്നത്‌

തള്ളിപ്പറയാനാവാത്ത ചില ഒഴുക്കുകള്‍
അതിശയമോ അതിസുഖമോ തരുന്ന
ആശ്വാസവഴികള്‍ തുറന്നു വയ്ക്കുന്നു

Sunday, January 29, 2012

ഉയിര്‍പ്പ്‌

ഓരോ തവണ മരിയ്ക്കുമ്പോഴും കരുതും
ഇനിയും ഉയിര്‍ക്കാനാവില്ലെന്ന്‌

വിരലറ്റം വരെ തളര്‍ന്നുപോയ വരികള്‍,
വര്‍ത്തമാനങ്ങള്‍,
വായനകള്‍,
കണക്കുകള്‍,
രുചിഭേദങ്ങള്‍,
പ്രണയതാളങ്ങള്‍,
ഹൃദയത്തിന്‍ സമയസൂചികള്‍..
സംസ്കരിച്ച്‌ ഉയിര്‍പ്പുണ്ടാകുമെന്ന്‌
ചിന്തിയ്ക്കുന്നതെങ്ങനെ?

പുനര്‍ജ്ജനിയുടെ
സൂത്രവാക്യമെഴുതാന്‍
ഒലീവില തേടും കിളിവാതിലുകളോടെ
കണ്ണില്‍ തൂങ്ങുന്നുണ്ട്‌,
തലമുറ താണ്ടിയ
രക്ഷാപേടകത്തിന്‍ ചുമര്‍ച്ചിത്രം

വെടിയുണ്ട തിന്നു ജീവിയ്ക്കുന്ന
ക്ഷാമകാലത്തില്‍ നിന്നും
മറുകരയിലേയ്ക്ക്‌ എത്തിപ്പിടിയ്ക്കാനായുന്ന
ഊഞ്ഞാലുകള്‍ പോലെയാണ്‌
അതിന്‍ തുഴകളത്രയും

നീണ്ട അള്‍ത്താരയില്‍,
കുരിശിലേറ്റപ്പെട്ടവന്റെ നോട്ടം
ഉരുകിയുരുകി ചരിഞ്ഞുപോയിരിയ്ക്കുന്നു

മെഴുകുതിരിയുടെ
പുരാതനമായ മഞ്ഞ വെളിച്ചത്തില്‍
മഴപ്പാറ്റകള്‍ മാലാഖച്ചിറകുരുക്കുന്നു

സാധ്യതയുടെ നേര്‍രേഖ
തേഞ്ഞുമാഞ്ഞു പോയിരുന്നിട്ടും,
കൊമ്പൊടിഞ്ഞുമരിച്ച
എന്റെ ഊഞ്ഞാലുയര്‍ത്താന്‍

അമ്മേ..എന്ന്‌
മോളേ..എന്ന്‌
എന്റെ പൊന്നേ.. എന്ന്‌

പ്രളയപ്പരപ്പില്‍ നിന്ന്‌
മൃതസഞ്ജീവനിയും കൊത്തി
വെള്ളപ്പിറാവെത്തുമെന്നും,
അടുത്ത നിമിഷം
കുരിശില്‍പ്പോലും
ഒലീവുമരങ്ങള്‍ പൊട്ടിമുളയ്ക്കുമെന്നും
കരുതിയതേ അല്ല
************************

ആനുകാലികകവിതയുടെ വാര്‍ഷികപ്പതിപ്പില്‍..

Sunday, January 8, 2012

അന്നേരം മല്‍സ്യത്തിന്റെ കണ്ണിലേയ്ക്ക്‌ നോക്കിയിട്ടുണ്ടോ..

മനസ്സുമാത്രമനങ്ങുന്ന
പതിഞ്ഞ ഈണത്തില്‍
പ്രണയമെന്നൊരു പുഴ

ഓളവിരിപ്പിലേയ്ക്ക്‌ നീന്തിക്കയറി
ജലമിടിപ്പുകളില്‍
ഉമ്മവെയ്ക്കുന്ന മല്‍സ്യങ്ങള്‍

ഒറ്റനോട്ടത്തില്‍ തെളിയാത്ത
ചിത്രങ്ങളിലൂടെ
ഉടലാകെയൊഴുകുന്ന തോണി

എത്രതവണ ആഴമളന്നാലും
മതിവരില്ല തുഴക്കോലിന്‌!

ഇലയില്‍ നിന്നും ഇലയിലേയ്ക്ക്‌ ഇറ്റുന്ന
നിലാവില്‍ നിന്നൊരു മഞ്ഞുതുള്ളി,
കൂട്ടുവന്ന കാറ്റിനെക്കൂട്ടാതെ
നനഞ്ഞിറങ്ങി
തഴുകിത്തഴുകി മൂര്‍ച്ചമാഞ്ഞ
കല്ലൊതുക്കിലൂടെ മുങ്ങാംകുഴിയിട്ടു

മണല്‍ത്തട്ടിന്‍ ഹൃദയഭിത്തിയില്‍
ദൈവം വാതില്‍ തുറന്നുവച്ചു

----------------------------------

Wednesday, November 9, 2011

ആഗോളം


അക്ഷാംശവും രേഖാംശവും
കണ്ണിമുറുയ്ക്കിയ വലയ്ക്കുള്ളിലാണ്‌
നാടും കാടും
കടലും കപ്പലും
കാറ്റും ഒഴുക്കും വരെ

പ്രകാശവേഗപ്പാച്ചില്‍,
നക്ഷത്ര സംവിധാനങ്ങള്‍
അക്കരെയിക്കരെ പന്തേറുകളി,
ചെരിച്ചുകുത്തിയൊരു ആണിക്കോലിലെ
ഉരുണ്ടുരുണ്ടൊരു നില്‍പ്പിലാണെല്ലാം

ഇടയ്ക്ക്‌ ഉരുള്‍പ്പൊട്ടുന്ന തിരകള്‍
മണ്ണില്‍ ഉപ്പളങ്ങളാകും
ചീറുന്ന കാറ്റില്‍
ആകാശം പൊട്ടിയൊലിയ്ക്കും
വിള്ളലുകള്‍ തീതുപ്പും

മലകളില്‍ നിന്ന്‌
മരങ്ങള്‍ നീന്തിപ്പോയ ചെരിവുകളില്‍
തൂവലും ചെതുമ്പലും
അഴിഞ്ഞ്‌ കിടക്കും

വിടുതല്‍ സമരങ്ങള്‍ക്കൊടുവില്‍,
ഒരു കുടന്ന വെള്ളം
ഒരു നുള്ള്‌ മണ്ണ്‌
ഒരു കളത്തില്‍ നിന്ന്‌ മറ്റൊന്നിലേയ്ക്ക്‌
അനങ്ങിയിരുന്നതല്ലേ എന്ന്‌,
കോര്‍ത്തുനില്‍ക്കും രേഖകളെല്ലാം
അതേ അളവില്‍, അകലത്തില്‍
ചുണ്ടുകോട്ടും

കടല്‍ക്കരുത്ത്‌ വിടുവിച്ച്‌,
ഉപ്പുനീരൊട്ടും കലരാതെ
മാനത്ത്‌ കൈതൊട്ടുനില്‍ക്കുന്ന
പഞ്ഞിമിഠായിത്തുണ്ടുകളേ..

വെയില്‍ തീകൂട്ടുംമുന്‍പേ
മഞ്ഞെന്നോ മഴയെന്നോ
നിങ്ങള്‍ മിണ്ടാനെത്തുന്നതാണ്‌
ഈ വരിഞ്ഞു വലിഞ്ഞുള്ള നില്‍പ്പില്‍
ഒരേയൊരു മധുരം.

Thursday, October 27, 2011

ഒരിലയുടെ താഴേയ്ക്കോ മുകളിലേയ്ക്കോ ഉള്ള യാത്രയില്‍

കാത്തിരിപ്പുമുറിയുടെ
ചില്ലുവാതിലിനപ്പുറം
ഹൃദയതാളങ്ങളെ
നേര്‍ത്തും കൂര്‍ത്തുമുള്ള വരകളിലേയ്ക്ക്‌
വിവര്‍ത്തനം ചെയ്യുകയാണ്‌

ശബ്ദമരുതെന്ന്‌
ചുവപ്പക്ഷരങ്ങള്‍ വിരലുയര്‍ത്തുന്നു

സൂചിതുളച്ച്‌ ചോരയും നീരും കേറ്റുന്നതിന്റെ,
യന്ത്രസമൂഹം ചുറ്റുമിരുന്ന്‌
വള്ളിക്കൈകള്‍കൊണ്ട്‌ വരിഞ്ഞ്‌
അനങ്ങാതെ കിടത്തുന്നതിന്റെ, സങ്കടം
ദൈവത്തോട്‌ നേരിട്ട്‌ പറയുകയാവാം
കാഴ്ച അയഞ്ഞ കണ്ണുകള്‍

ഭൂമിയ്ക്ക്‌ ലംബമായിരുന്ന ജീവിതം
കല്ലിലും മുള്ളിലും തേഞ്ഞ്‌ തേഞ്ഞ്‌
തികച്ചും തിരശ്ചീനമായൊതുങ്ങുന്ന
ഗാഢവേദനയില്‍
ശരീരം പിരിഞ്ഞുമുറുകുന്ന ഞരക്കം
വാതിലിനിക്കരെയുള്ള ഉല്‍ക്കണ്ഠയില്‍
വന്നലയ്ക്കുന്നുണ്ട്‌

മസ്തിഷ്ക്കത്തിലൊരു വേലിയേറ്റമുണ്ടായിരിയ്ക്കാം
നെഞ്ചിനുള്ളിലൊരു കാട്ടുതീ
അടിവയറ്റില്‍ പൊട്ടിയൊഴുകുന്നൊരഗ്നിപര്‍വ്വതം

എഴുതിയെഴുതി മടുത്ത വികൃതിയെപ്പോലെ
വെറുമൊരു നീളന്‍വരയില്‍
ഓടിപ്പോകുന്ന ഹൃദയം,
അരുതേയെന്ന്‌ വീണ്ടും വീണ്ടും
ഈ ചില്ലുചതുരം തുരന്ന്‌ചെന്ന
യാചനയില്‍ കാല്‍കഴുകി
ഒരു ഒറ്റവരിക്കവിത പോലെ
നീണ്ടുനീര്‍ന്ന്‌ വെള്ളമൂടിക്കിടന്നു

*****************************

Monday, October 3, 2011

ദൈവത്തിന്റെ വേവലാതികള്‍

ആദ്യമുണ്ടാക്കിവച്ച മൂശയില്‍
പണിതെടുത്തവയില്‍,
ഉള്ളറയിലേയ്ക്ക്‌
ഓരോരോ ദിശയില്‍ നിന്നും
ഒഴുകിവരുന്ന വഴികളുണ്ടായിരുന്നു

അവ വന്നുമുട്ടുന്നിടത്ത്‌
അയലത്തേയ്ക്കൊരു ചില്ലകൊടുത്ത വരിയ്ക്കപ്ലാവും
ആല്‍മരം ചൂളമടിയ്ക്കുന്ന കുളിക്കടവും
നനഞ്ഞൊട്ടിയ സിനിമാപ്പരസ്യവുമായി,
ചേര്‍ത്തടച്ചാലും
പുറംലോകമെത്തിനോക്കുന്നത്ര നേര്‍ത്തതോ
കാറ്റിലുലയുന്നതോ
തിരിക്കുറ്റികള്‍ കരയുന്നതോ ആയ
വാതിലുകളുണ്ടായിരുന്നു

വെളിച്ചത്തിന്റേയും
തണുത്ത സങ്കടത്തിന്റേയും
കരകളെ മാറിമാറിത്തൊടുന്ന
വാതില്‍പ്പാളികളുണ്ടായിരുന്നു

പുതിയ പണിത്തരങ്ങളില്‍
എന്തൊക്കെ ചെയ്തിട്ടും
എല്ലാ കപ്പല്‍യാത്രകളും ചെന്നെത്തുന്നത്‌
വെന്തതോ വെന്തുകൊണ്ടിരിയ്ക്കുന്നതോ ആയ
കരകളിലാണ്‌

ഇടയില്‍
സര്‍വ്വാധികാര്യക്കാരനായി,
രഹസ്യവഴിയുടെ അവസാനപഴുതടച്ച്‌
വെളിച്ചത്തിന്‍ നെഞ്ചിലേയ്ക്ക്‌
ഒരേ ഉന്നത്തില്‍
അനേകം സാക്ഷകള്‍

ഇരുട്ടുകുത്തിയ വാതില്‍മറയില്‍
കാല്‍നടക്കാരനറിയാതെ
ഓടിയൊളിയ്ക്കുന്ന തോള്‍സഞ്ചികള്‍
ചോപ്പുകറുത്ത കുഞ്ഞുടുപ്പുകള്‍
കണ്ണുകളെണ്ണിവയ്ക്കുന്ന ഉറുമ്പുകള്‍

കടഞ്ഞെടുത്ത പടികളില്‍ കാവലിരിയ്ക്കുന്ന
ചുളിവീഴാത്ത കീശകള്‍

തലമൂടി വെള്ളം വന്നാല്‍
അതിനുമീതെ വഞ്ചി എന്ന്‌
ദൈവവും ഗതികെടുമ്പോഴാകണം
പ്രളയമുണ്ടാകുന്നത്‌

*****************************

Monday, September 12, 2011

'ഗന്ധ'കം

എന്റെ അടുക്കളയില്‍
മറ്റൊരടുക്കള മണക്കുന്നു

കുനുകുനെ അരിഞ്ഞിട്ട
പടവലത്തിന്‍ നെഞ്ചില്‍
ബീറ്റ്‌റൂട്ട്‌ ചോന്ന മണം

ഏലയ്ക്കാമണത്തില്‍ നീന്തുകയാണ്‌
മീന്‍കറിയിലെ കുടംപുളി

ഉടഞ്ഞ നാളികേരത്തില്‍
തുളസിവെറ്റിലയുടെ മണം
നീറി നീറിയിരുന്ന ഉള്ളിയില്‍
ഉലഞ്ഞുവീഴുന്നു പനിനീര്‍മണം

രണ്ട്‌ വാതിലുകളുള്ളതില്‍
ഒന്ന്‌ മറ്റൊന്നിലേയ്ക്ക്‌ കണ്ണെറിയുന്നതിനിടെ
നൂല്‍വണ്ണമുള്ളൊരു കാറ്റ്‌
ജനല്‍ കയറിവന്നാലെന്നപോലെ
നുള്ളിനുള്ളി മുറം നിറഞ്ഞ മുരിങ്ങയില
സാരിത്തുമ്പുപറ്റി നിന്നിരുന്നു

രുചിയറിയാത്ത കൂട്ടുകള്‍
തിളയ്ക്കുന്നതിന്‍ ആവി
ശ്വാസനാളം നിറയ്ക്കുന്നു

പുറത്തേയ്ക്ക്‌ വഴി തിരഞ്ഞ്‌
അകം തിങ്ങി
കണ്ണും കാതും തിങ്ങി
വിരല്‍ത്തുമ്പില്‍
വെന്തുപോയ വറ്റായി പൊള്ളിയിരിയ്ക്കുന്നു

അടുപ്പണച്ച്‌
മുഖവും മനസ്സും
കഴുകി വരുമ്പോള്‍
ചില്ലുഗ്ലാസ്സില്‍, ഇത്തിരി വെള്ളത്തില്‍
ഒരു ഒത്ത മരമെന്ന്‌
ഇലയനക്കാതിരിക്കുന്നുണ്ട്‌
ഒടിച്ചുവച്ച വേപ്പിന്‍ ചില്ല
********************