Thursday, February 4, 2010

ആകാശക്കോട്ടയുടെ ഏറ്റവും താഴേപ്പടിയില്‍

ഞാനെന്നുമേറ്റുവാങ്ങുന്നത്
മനസ്സിന്‍ ആണിത്തുളകളിലൂടെ
നൂല്‍പ്പാകത്തില്‍
ഉരുകിവീണൊരു മേഘം

കണ്ണിന്‍ കരിക്കട്ടയില്‍
അലക്കി വെളുപ്പിച്ച നീര്‍ത്തുള്ളി
അടരാനൊരുങ്ങുമ്പോള്‍
ഒരു വെയിലിഴയാല്‍
വജ്രമണിയെന്നോ, ചില്ലുചീളെന്നോ
വായിയ്ക്കപ്പെടാം

തൊട്ടെടുക്കുന്ന നിന്റെ കൈവിരല്‍
മുറിയാതിരിയ്ക്കണേ എന്ന്‌
ശ്വാസച്ചൂട്‌ ആവര്‍ത്തിച്ച്‌
രാകി മിനുക്കാമെന്നല്ലാതെ,

നെഞ്ചമര്‍ന്ന്‌ വേരോടും
സാന്ത്വനപ്പച്ചയിലേയ്ക്ക്‌
തെളിനീരെന്ന ലാഘവത്തോടെ
എറ്റിത്തെറിപ്പിയ്ക്കുന്ന ജാലവിദ്യ
നിനക്കല്ലേ അറിയൂ..

Monday, January 18, 2010

ഉണര്‍ച്ച രേഖപ്പെടുന്നത്‌

വേലിയേറ്റത്തിന്‍ മദിപ്പില്‍
കരകയറിയെത്തും കടല്‍ജീവന്‍,
വെയിലലിഞ്ഞ നിറങ്ങള്‍ നീന്തുമാഴങ്ങളെ,
കൗതുകം തൊട്ട കടല്‍പ്പച്ചയെ,
ഉള്ളറകള്‍ ഊട്ടിവളര്‍ത്തുന്ന പവിഴപ്പാടങ്ങളെ,
മുത്തുച്ചിപ്പിയുടെ അകക്കണ്‍പ്രണയത്തെ,
മണ്‍തിട്ടയില്‍ അമര്‍ത്തിയമര്‍ത്തിയെഴുതി,
തിരയിട്ട മുഖപടത്തില്‍
പതിനാലാം രാവു തെളിയിയ്ക്കും

ആ നിമിഷം വരെ
അടിഞ്ഞുകൂടിയ പരിഭവക്കറകള്‍
ആലിംഗനശതങ്ങളില്‍
അലിയിച്ചൊഴുക്കിക്കളയും
ഉടലാകെ നക്ഷത്രം വിതറും

ഓളത്തിന്‍ ഉയിര്‍പ്പുകള്‍
വിരല്‍കോര്‍ക്കും പൂഴിയില്‍ നിന്നും
വേലിയിറക്കത്തിന്‍ കിതപ്പ്‌
ഞണ്ടിന്‍ മാളങ്ങളിലൂടെ നിലവറയിലേയ്ക്കൂര്‍ന്നിറങ്ങുമ്പോള്‍
അയഞ്ഞ താളത്തില്‍
ജലരേഖകള്‍ തെറുത്തെടുത്ത്‌
തീരത്ത്‌ നിലാവുണങ്ങും

നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

*********************

Wednesday, January 6, 2010

ആത്മവൃക്ഷം

കുന്നിന്‍പുറങ്ങള്‍ക്ക്‌,
ഇലപൂത്ത്‌ നില്‍ക്കും വിതാനത്തിന്‍
ഒറ്റക്കാഴ്ചയാണ്‌ താഴ്‌വാരം

ആഴം തേടിപ്പോയ ചോലകള്‍ക്കറിയാം
തുളസി തൊട്ടു തളിച്ചാല്‍
കീഴാര്‍നെല്ലിയും
കണിക്കൊന്നയും
കൈതയും
ഏഴിലംപാലയും
ഉയിര്‍കൊള്ളുന്ന കോശങ്ങളെ

വള്ളികള്‍ സിരകളായ്‌ പടര്‍ന്ന്‌
ഏണുകളിലൊക്കെയും പൊടിച്ച മരങ്ങളെ,
ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ

മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..

************************************

Monday, December 21, 2009

എന്തൊക്കെപ്പറഞ്ഞാലും

നേര്‍ക്കാഴ്ച പങ്കിടും നേരം
കണ്ണുകളൊരേ പക്ഷമാണ്‌,
ഒളിച്ചുനോട്ടത്തിലും

കേള്‍വിയിലെ പങ്കുകാര്‍ക്കിടയില്‍
വേര്‍തിരിവുകളുടെ
മുഴുനീള ജീവകാലം
നമ്മള്‍ ആരോപിയ്ക്കുന്നുണ്ട്‌

കേട്ടതും കേള്‍ക്കാനിടയുള്ളതും കേട്ടുകേള്‍വികളും
കൂടിക്കുഴഞ്ഞ വിഷമാവസ്ഥയില്‍,
ചില നേരത്തെങ്കിലും
ഇഷ്ടാനിഷ്ടങ്ങളെ ഇഴകീറി കടത്തിവിടാന്‍ പാകത്തില്‍
അനേകം കടമ്പകള്‍ ഒരുക്കുന്നുണ്ട്‌

അരുതായ്കകളെ
മറുചെവിയിലൂടെ വിട്ടുകളയാമെന്ന
പരിഹാര ചിന്തകള്‍
ഈ ഇല്ലാക്കടമ്പകളിലാണ്‌
പൂത്തുകായ്ച്‌
കേള്‍വിയുടെ കണ്ണടപ്പിയ്ക്കുന്നത്‌

***********************
കലികയില്‍ പ്രസിദ്ധീകരിച്ചത്‌

Tuesday, December 15, 2009

നാക്കെടുക്കാത്ത വാക്കുകള്‍

ഒന്നു കൂക്കിവിളിയ്ക്കാനോ
ഞാനെടാ എന്ന്‌ ചങ്കൂറ്റം കാട്ടാനോ
താന്തോന്നിത്തരമെന്ന്‌ കയ്യോങ്ങാനോ
ആവാതെയിരിപ്പാണ്‌ തൊണ്ടയില്‍

ആണികോറി വരച്ചാലും
പച്ചയെഴുതിയാലും
ബാധിയ്ക്കരുതെന്നും ബാധയാകരുതെന്നും
ഒതുക്കി വയ്ക്കപ്പെട്ടവര്‍

ഇമയനക്കാതെ നില്‍ക്കേണ്ടി വരുന്ന
ശിലാഖ്യാനങ്ങളെപ്പോലെ

ശബ്ദം തൊടാത്തതിനാല്‍
മൂല്യ രേഖകളില്ല

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍.

Tuesday, November 24, 2009

വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌

മുറിപ്പാവാടയിട്ട ഫിലിപ്പിനോ പെണ്ണിന്‌
വ്യാഴാഴ്ചപ്പാര്‍ട്ടിയില്‍ക്കണ്ട
പഞ്ചനക്ഷത്രങ്ങളെ
കൂട്ടുകാരനോട്‌ വര്‍ണ്ണിച്ചു തീരുന്നില്ല
വറുത്തതും പുഴുങ്ങിയതും
പുളിമധുരങ്ങളും വാക്കിനുമപ്പുറത്താണ്‌

ദുരിതപ്പാച്ചലില്‍ ഒഴുകിപ്പോയ
അമ്മനാട്‌,
പിഞ്ഞിത്തൂങ്ങിയ കൂടപ്പിറപ്പുകള്‍
കത്തിയൊടുങ്ങാത്ത വിശപ്പുകള്‍..
കണ്‍പോളയുടെ വീര്‍പ്പില്‍
മറഞ്ഞിരിയ്ക്കുകയാവാം

തലേ രാവ്‌ പുലരുവോളം
നുരഞ്ഞ ദേശഭക്തിയില്‍
നാടിന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചത്‌
ഷാമ്പെയിന്‍ തമാശകളാടിയത്‌
അവനും അവളോട്‌ പറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

വെടിത്തുള വീണ തെരുവുകളില്‍
പാതി വെന്തും തമ്മില്‍ വേവിച്ചും
വിളയാടും കൂട്ടങ്ങളെ
മറവിമന്ത്രങ്ങളില്‍ മയക്കി വച്ചിരിയ്ക്കുകയാവാം

ശിങ്കളരാജന്‍
അഭയാര്‍ത്ഥിക്ക്യാമ്പിന്റെ വിലങ്ങഴിയ്ക്കുമെന്ന്‌
റേഡിയോശബ്ദം

അഴുകിത്തുടങ്ങിയ ദേഹങ്ങളും
പുഴുവരിച്ച ആത്മാക്കളും
പഴയ തീപ്പുരകളില്‍
വാഴ നടണമെന്ന്‌ ആഹ്വാനം

മുന്‍സീറ്റിലെ ലങ്കപ്പെണ്‍കൊടി
മൊബൈല്‍ഗെയിമിന്റെ ലഹരിയിലാണിപ്പോഴും

പെരിയാറില്‍ മൂന്നാം മുന്നറിയിപ്പ്‌, അതീവജാഗ്രത,
നിമിഷമെണ്ണുന്ന വാട്ടര്‍ബോംബെന്ന്‌
..........
ട്രാഫിക്‌ ബ്ലോക്കാണ്‌
വീടെത്തുംവരെ നല്ലൊരുറക്കത്തിന്‌ നേരമുണ്ട്‌.

Sunday, November 1, 2009

ലിപിയറിയാത്തതാകും കാരണം

ഇത്ര തൊട്ടുതൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താനാവാത്ത അസ്വസ്ഥത
കലങ്ങിമറിയുന്നു തിരകളില്‍

മേഘം വിരിച്ച നടവഴികളിലേയ്ക്ക്‌
വെയില്‍ വന്ന്‌ കൂട്ടുവിളിയ്ക്കുമ്പോഴും
നിന്നിലേയ്ക്കെത്തുന്ന നാളിനെപ്പറ്റിയാണ്‌
ഏതൊക്കെയോ ഭാഷയില്‍
ഭാഷയില്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്‌
നീരാവിയാകുന്നത്‌

എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കിവിടും,
പുഴകള്‍ ഒഴുക്കിയെടുത്ത്‌
കടലെന്ന്‌ പേരിടും
കാഴ്ചക്കാര്‍ക്കും കളിവീടിനും
നീ കൂട്ടിരിയ്ക്കുകയാവുമപ്പോഴും

വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക്‌ അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം
നക്ഷത്രച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്‌, ഒരേ മണം

എന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌ പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.

****************************

ഇ‌-പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌.