Monday, June 16, 2008

പറയാതെ കേള്‍ക്കുന്നത്‌

ഒഴുകുന്ന വിയര്‍പ്പില്‍
പെയ്തലിഞ്ഞ വെയില്‍
പൊടിയുയര്‍ത്തി വീശി
നിശ്വാസത്തിലൊതുങ്ങുന്ന കാറ്റ്‌.
റൊട്ടിത്തുണ്ടിനു മുന്നില്‍ വരളുന്ന
കടുംചായക്കോപ്പ.

കളിവാക്കായിപ്പോലും
അവധിയെ കേള്‍ക്കാത്ത,
തിട്ടമില്ലാ തിയതിയില്‍
പറ്റും പലിശയും തൊട്ടെണ്ണും
കൂലിക്കുരുക്കിലെ പിടച്ചില്‍.

സിമന്റ്‌ ചാറ്‌ നീട്ടിത്തുപ്പി
മുരളുന്ന യന്ത്രങ്ങളും,
ഭാരം വലിച്ചുപൊക്കും
എല്ലിന്‍ കൂടുകളും,
ഉറുദുവും ബംഗാളിയും,
തെലുങ്കും നേപ്പാളിയും
കൂട്ടിത്തുന്നിയ മരവിച്ച ദിവസങ്ങള്‍.

മുങ്ങിത്താഴും സൂര്യനാളം പൊക്കി
ഇരവിന്നു വെള്ള പൂശി,
ഒഴുകുന്ന പൊന്നില്‍ കിളിര്‍ത്ത
തലപ്പു കാണാ ഗോപുരങ്ങള്‍ മേയുമ്പോഴും...

സ്നേഹം തൊട്ടൊരുക്കിയവളെ
ബാലവാടിച്ചുമരിന്റെ തേങ്ങലില്‍
കൈവിടുവിച്ച്‌ പോരും
അമ്മയ്ക്കൊപ്പം...

ചോരാത്ത കൂരയൊരുക്കി,
വിശപ്പിന്‍ നിഴല്‍ മായ്ച്ച്‌,
ഉള്‍ച്ചൂടൊതുക്കുന്ന
ആശ്വാസവാക്കായി...

ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌.

30 comments:

ചന്ദ്രകാന്തം said...

ചുറ്റിലും കാണുന്നതും കേള്‍ക്കുന്നതും ...

പാമരന്‍ said...

"ചോരാത്ത കൂരയൊരുക്കി,
വിശപ്പിന്‍ നിഴല്‍ മായ്ച്ച്‌,
ഉള്‍ച്ചൂടൊതുക്കുന്ന
ആശ്വാസവാക്കായി
ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌. "....നന്നായി വരച്ചു വെച്ചിരിക്കുന്നു ആ മനസ്സ്‌..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌.

aRiyaathe pOkunnathum angngane chilath...

തണല്‍ said...

സ്നേഹം തൊട്ടൊരുക്കിയവളെ
ബാലവാടിച്ചുമരിന്റെ തേങ്ങലില്‍
കൈവിടുവിച്ച്‌ പോരും
അമ്മയ്ക്കൊപ്പം...
-ചന്ദ്രകാന്തം നീ ശോഭിച്ച് തന്നെ നില്‍ക്കുക.

ശ്രീ said...

മനസ്സില്‍ തൊടുന്ന വരികള്‍, ചേച്ചീ...
:)

അനില്‍ശ്രീ... said...

പല കവിതക്കും ഞാന്‍ മറുപടി ഇടാറില്ല.. പക്ഷേ എനിക്ക് ചുറ്റും നിത്യം കാണുന്ന ഈ ചിത്രം ഇത്ര ഹൃദയസ്പര്‍ശിയായി ഇട്ടതിന് നന്ദി പറയാതിരിക്കാനാവുന്നില്ല.
ഈ നിശ്വാസങ്ങള്‍ ദിവസവും കേള്‍ക്കുന്നതിനാല്‍,
ഈ മനസ്സുകള്‍ അറിയാന്‍ ശ്രമിക്കുന്നതിനാല്‍,
ഈ കവിത എനിക്ക് മനസ്സിലാകുന്നു.

"ആദ്യത്തെ കുഞ്ഞിനെ ഒന്നര വയസ്സില്‍ ആദ്യമായി കണ്ട ഒരു അച്ഛന്‍."

Sharu (Ansha Muneer) said...

“ചോരാത്ത കൂരയൊരുക്കി,
വിശപ്പിന്‍ നിഴല്‍ മായ്ച്ച്‌,
ഉള്‍ച്ചൂടൊതുക്കുന്ന
ആശ്വാസവാക്കായി
ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്”

ഈ വരികള്‍ ഞാനെടുക്കുന്നു. എന്നും എപ്പോഴും കാണുന്ന ഒരു മുഖം.

നസീര്‍ കടിക്കാട്‌ said...

ചുറ്റും...

G.MANU said...

ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌.

റൈറ്റ്... ആന്‍ഡ് റൈറ്റ് ലൈക് ദിസ് .....
:)

Unknown said...

സിമന്റ്‌ ചാറ്‌ നീട്ടിത്തുപ്പി
മുരളുന്ന യന്ത്രങ്ങളും,
ഭാരം വലിച്ചുപൊക്കും
എല്ലിന്‍ കൂടുകളും,
ഉറുദുവും ബംഗാളിയും,
തെലുങ്കും നേപ്പാളിയും
കൂട്ടിത്തുന്നിയ മരവിച്ച ദിവസങ്ങള്‍.
പല ഗള്‍ഫുരാജ്യങ്ങളിലെയും മനുഷ്യരുടെ നിസ്സാഹയമായ ചുറ്റുപാടുകള്‍ ഈ വരികളില്‍
എടുത്തൂകാട്ടപെടുന്നു.

Kaithamullu said...

ആസ്വദിച്ച് വായിച്ചു,
വായിച്ചാസ്വദിച്ചു!

സുല്‍ |Sul said...

ചന്ദ്രേ
എന്നും കാണുന്ന ദൃശ്യങ്ങള്‍
ഇത്രയും തന്മയിത്ത്വത്തോടെ
ഇവിടെ വരഞ്ഞതിനു നന്ദി.
ആ അച്ചന്റെ മനസ്സിനും.

-സുല്‍

സഹയാത്രികന്‍ said...

“മുങ്ങിത്താഴും സൂര്യനാളം പൊക്കി
ഇരവിന്നു വെള്ള പൂശി,
ഒഴുകുന്ന പൊന്നില്‍ കിളിര്‍ത്ത
തലപ്പു കാണാ ഗോപുരങ്ങള്‍ മേയുമ്പോഴും...

സ്നേഹം തൊട്ടൊരുക്കിയവളെ
ബാലവാടിച്ചുമരിന്റെ തേങ്ങലില്‍
കൈവിടുവിച്ച്‌ പോരും
അമ്മയ്ക്കൊപ്പം...“


ചേച്ച്യേ...
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗദ്യമെന്നോ പദ്യമെന്നൊ
എന്താ പറയ്ക എന്റെ വരികള്‍ മതിയാകില്ല ഇത് വിലയിരുത്താന്‍. അത്രയ്ക്ക് നന്ന്..

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചിലത് പലതവണ വായിച്ചാലും എനിക്കു മനസ്സിലവില്ല(എന്റ് വിവരം ഇല്ലായ്മ തന്നെ കാരണം). എന്നാല്‍ ഇത് വായിക്കാന്‍ തുടങ്ങിയപ്പഴേ മനസ്സിലായി.പറയാ‍തെ കേട്ടതും കാണാതെ കണ്ടതും ഇത്ര ഹൃദയസ്പ്രശിയായി പറഞ്ഞു കാണിച്ചു കേള്‍പ്പിച്ചു തന്നതിനു ............ കൂടുതല്‍ പറയുന്നില്ല.ഗംഭീരം. മനോഹരം...

Rasheed Chalil said...

ചുറ്റിനും കണ്ടതും കാണുന്നതും കേട്ടതും കേള്‍ക്കുന്നതും ... :)

Rare Rose said...

നിസ്സഹായമായ ഒരച്ഛന്റെ ആര്‍ത്തു പെയ്യുന്ന മനസ്സ് ഇതിലും വ്യക്തമായി എങ്ങനെ കാണിക്കാനാണു...ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വരികള്‍.......നന്നായീ ട്ടോ..ആശംസകള്‍.......

കരീം മാഷ്‌ said...

ഒഴുകുന്ന പൊന്നിൽ പെട്ടന്നു കിളിർത്ത
തലപ്പുകാണാ ഗോപുരങ്ങൾക്കോരത്ത്‌,
ഒഴുകാത്ത വിയർപ്പിലുരുകുന്ന ചൂടിൽ
കനിവായികിട്ടിയ ഉച്ചയൊഴിവിനിടയിൽ
ഉറങ്ങാതിരുന്നമർത്തി വിരലുതേയും മുന്നെ
കിട്ടിയ കാളിനു പിറകെ കാശു തീരുന്ന കാർഡിൽ
തേങ്ങാതെ തേങ്ങുന്ന അച്ഛന്റെ വാൽസല്യമുത്തം
വാങ്ങുന്ന മോൾക്കു "നോക്കിയ"യാണു പൊന്നച്ഛൻ.
തീണ്ടാതെ തീരുന്നൊരു ജന്മം പാഴാവുന്നതറിയാതെ
നിശ്വാസമയച്ചമ്മ അരികത്തിരുന്നൊന്നു മിണ്ടാതെ
കരഞ്ഞതു കേൾക്കുന്നില്ലേ ചന്ദ്രകാന്തം!
പറയാതെ കേൾക്കുവാൻ ഒരുപാടുണ്ടീ ജന്മം.

കാവലാന്‍ said...

"എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു... "

കവിത മനസ്സിലേയ്ക്ക്.

ശ്രീലാല്‍ said...

റൊട്ടിത്തുണ്ടിനു മുന്നില്‍ വരളുന്ന കടും ചായക്കോപ്പ - ജീവിതം.

കവിത കുത്തുന്നു.

thoufi | തൗഫി said...

തനിക്ക് വേണ്ടപ്പെട്ടതെല്ലാം വിട്ടെറിഞ്ഞ്
പോരാന്‍ നിര്‍ബന്ധിതനായ ഒരു പരദേശിയുടെ
ഹൃദയം മിടിച്ചുകൊണ്ടെയിരിക്കുന്നു,
ഈ വരികളില്‍.

വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവാത്ത
രചനാശൈലി.അപാരം ഈ കയ്യൊതുക്കം.

രാമചന്ദ്രന്‍ വെള്ളിനേഴി said...

ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌

ഈ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു കവിതയുടെ മനോഹാരിത.

ആ ഇടവപ്പാതിയില്‍ ഒന്നുലയുമെങ്കിലും പിടിച്ചു നില്‍ക്കുന്നത് ഏതു വികാരമാകും?

പൊരിയുന്ന വെയിലില്‍ സന്ത്വനത്തിന്റെ നിഴലായി മാറട്ടെ ഈ കവിത

എല്ലാ ആശംസകളും

ഒരു സ്നേഹിതന്‍ said...

സിമന്റ്‌ ചാറ്‌ നീട്ടിത്തുപ്പി
മുരളുന്ന യന്ത്രങ്ങളും,
ഭാരം വലിച്ചുപൊക്കും
എല്ലിന്‍ കൂടുകളും,
ഉറുദുവും ബംഗാളിയും,
തെലുങ്കും നേപ്പാളിയും
കൂട്ടിത്തുന്നിയ മരവിച്ച ദിവസങ്ങള്‍.

വരികളെല്ലാം വാസ്തവം....
വളരെ നന്നായിട്ടുൺദ്..

മുസാഫിര്‍ said...

വെള്ളിയാ‍ഴ്ചകളില്‍ റോളാ സ്ക്വയറില്‍ പോയാല്‍ കാ‍ണാം ഉരുകുന്ന വേനല്‍ ചൂ‍ടിനെ വക വക്കാതെ പരസ്പരം വേദനകളും ചെറിയ സന്തോഷങ്ങളും പങ്ക് വെക്കുന്ന ഒരു സമൂ‍ഹം ,അവരുടേതായ ഒരു ലോകം തീര്‍ക്കുന്നത്.കവിത അവരുടെ ഉള്‍മുറിവുകള്‍ കാണിച്ചു തന്നു.നന്നായി.

[ nardnahc hsemus ] said...

ഈ കവിതയില്‍പെടാത്ത ഒരച്ഛന്‍ ഇവിടെ വന്നിരുന്നു, കവിത വായിച്ചിരുന്നു.

-ഒപ്പ്-

ഹരിശ്രീ said...

സ്നേഹം തൊട്ടൊരുക്കിയവളെ
ബാലവാടിച്ചുമരിന്റെ തേങ്ങലില്‍
കൈവിടുവിച്ച്‌ പോരും
അമ്മയ്ക്കൊപ്പം
"ചോരാത്ത കൂരയൊരുക്കി,
വിശപ്പിന്‍ നിഴല്‍ മായ്ച്ച്‌,
ഉള്‍ച്ചൂടൊതുക്കുന്ന
ആശ്വാസവാക്കായി
ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌.

നന്നായിരിയ്കുന്നു...

:)

yousufpa said...

ഒരു പ്രവാസിയുടെ മനസ്സിലെ രക്തകണം അടര്‍ന്നു
വീണപ്പോള്‍ നാമറിഞ്ഞത്-കണ്ണിന് തീരെ ഇമ്പമല്ലാത്ത കാഴ്ചയുടെ കാണാപ്പുറങ്ങള്‍.

വളരെ നന്നായി വരച്ചുകാണിച്ചു ചന്ദ്രകാന്തം..

ഗീത said...

ആ അച്ഛന്റെ മനസ്സ് എന്റെ മനസ്സിലും പെയ്തിറങ്ങി ചന്ദ്രേ.....

ഉപ ബുദ്ധന്‍ said...

ഓ അപ്പോ അങ്ങനെയാണ് കാര്യങ്ങള്‍