Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, November 9, 2016

ഉറക്കപ്പച്ച



ഉറക്കം തന്റെ തൂവാലയിൽ
സ്വപ്നം തുന്നുകയാണ്‌

വിരിച്ചിട്ട ശതാവരിപ്പച്ചയിൽ
തുമ്പക്കുടത്തിനൊപ്പം
മുക്കുറ്റിയോളം മഞ്ഞ,
ഇലക്കുമ്പിളിൽ നീലക്കൊങ്ങിണി
കോളാമ്പിപ്പൂക്കളെ ചാരിനില്ക്കും
വെള്ളത്തെച്ചി ,
ചെമ്പരത്തിച്ചോപ്പ്‌ ,
ചില്ലുതിളക്കത്തിൽ തുമ്പിച്ചിറക്‌


ചക്രച്ചാലുകളറുത്ത വേരുകളിൽ
ഇനിയുമിനിയും പുതുനിറങ്ങൾ
പൊടിപ്പുയർത്താനാവാതെ
മല്ലടിയ്ക്കുന്നുണ്ട്‌


ലോഹവിരലിനോടിടഞ്ഞ്‌
മൺതരിയോളം ഇടം തുന്നിയെടുത്ത്‌
പൂക്കാലമൊളിച്ചുപാർക്കുന്ന ചില്ലകളൊന്നാകെ
വെയിലോളം പടർന്നാടുന്നത്‌
ഹൃദയത്തോളം ചുറ്റിക്കയറുന്നത്‌
ഇനിയുമേതേതു നിറങ്ങളിലാണ്‌
ഉണർച്ചയുടെ ഏതേതിഴകളിലാണ്‌

Monday, July 4, 2016

ഇടവപ്പാതി

ഒരു മഴയാത്രപോകുന്നു
പോരുന്നോ

 പാറശ്ശാല മുതൽ, ...
നീലേശ്വരം കണ്ട്
സൌപർണ്ണിക തൊട്ടുതൊട്ടങ്ങനെ..



മഞ്ഞുതുള്ളിപോലൊരു ചങ്ങാതി വിളിയ്ക്കുന്നു
ഇടവപ്പാതിയല്ലേ..


അച്ഛന്റെ വിരലും കുഞ്ഞുകുടയും
മഴ നനയുന്നു
തെച്ചിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും
നിറഞ്ഞ് തുടുക്കുന്നു


ഉച്ചമണിയിൽ
ഉപ്പുമാവുകിട്ടും വരാന്തയിലേയ്ക്ക്
പാത്രങ്ങൾ നനഞ്ഞോടുന്നു
ടാറിട്ട വഴിയിൽ
ചിതറിയ ചില്ലുചീളുപോൽ മഴ
പാവാടത്തുമ്പുയർന്ന കണങ്കാലിൽ
ഒട്ടിയ ദാവണിച്ചുറ്റിൽ
ഒന്ന് നൂറ് ആയിരമെന്ന്
കുത്തി“നോക്കുന്നു”


ഇടവപ്പാതിയാണ്
“നെട്ടന്റെ കുറിയാണ്”
പറഞ്ഞെത്താപ്പൊക്കമുള്ള പാറ മൂടി
പാതിചത്തും പാതിയടർന്നും
കന്നും കല്ലും കാടുമൊഴുകും
ഇടവം കലങ്ങിച്ചുവക്കും
അടുക്കളപ്പടിയിൽ കാലുനീട്ടി
വിരലിടയിലൂടെ മുറുക്കിത്തുപ്പി
പറഞ്ഞുകേട്ട പഴക്കങ്ങൾ


ഇടവപ്പാതിരയാണ്
ഇരുട്ടുപെയ്യുന്ന ചുമരുകൾ
വെള്ളിടിയുടെ ജനാലകൾ തുറന്ന്
നിഴല്ചേർത്തു വരച്ച
വെള്ളച്ചായച്ചിത്രങ്ങൾ തൂക്കുന്നു
ഇടവത്തിൽ കെട്ടുപോയ ഇഴജന്മങ്ങൾ
പൊട്ടിമുളച്ച കൂണുകൾ
കാറ്റിൻ വഴക്കത്തിൽ
ഊഞ്ഞാലാടുന്നു


ഇടവപ്പാതിയാണ്
മഴയാണ്
മഴയാത്രയിലാണ്

Wednesday, February 3, 2016

കയ്യെത്തും ദൂരത്തിലാണാകാശം

തെളിനീരുപോലെ വെളിച്ചം 
ചിറകുലച്ചുനീന്തുന്ന ശലഭങ്ങൾ 
പൂമ്പൊടിയും വീഞ്ഞുമായി 
വസന്തത്തിൻ വഴിയമ്പലങ്ങൾ 

വെള്ളിമിന്നും അപ്പൂപ്പൻതാടിയിൽ 
കഥനെയ്യും മേഘനൂലുകൾ 

മഞ്ഞുപുകയൂതിപ്പെരുക്കി 
കണ്ടിട്ടും കണ്ടില്ലല്ലോയെന്ന്‌ 
മേലാകെ തൊട്ടുതൊട്ട്‌ 
ഇതുവരെ വിരിഞ്ഞ മണമെല്ലാം നിനക്കെന്ന്‌ 
ഇതളെറിയുന്ന കാറ്റ്‌ 

സ്വപ്നങ്ങളെഴുതി മായ്ക്കും രാത്രികൾ 
ഇരുകരയിലും പമ്മിയിരിയ്ക്കുമ്പോഴും, 
കൈവഴികളില്ലാതെ 
ഒറ്റവീർപ്പിലൊഴുകുന്ന പുഴയാണ്‌ പകൽ 

Wednesday, January 6, 2016

സ്വപ്നായനം



ഉറക്കത്തിൻ മൂശയിലേയ്ക്ക്‌ 
ഉരുക്കിയൊഴിച്ചിട്ടും 
ഉള്ളിലെവിടൊക്കെയോ വിള്ളലുള്ളതുകൊണ്ട്‌ 
മുഴുപ്രാണനോടെ വാർക്കാനാകുന്നില്ല 

എന്നാലും, 
പൊള്ളിപ്പോയ വേനൽച്ചാലുകൾ 
പാടുതീർത്ത്‌ മിനുക്കുമ്പോൾ 
നില അമിട്ടു പൊട്ടിയപോലെ 
മേലാകെ നക്ഷത്രം മിന്നുമായിരിയ്ക്കും 

പിന്നെപ്പിന്നെ 
മുൻകാലപ്രൗഢിയുടെ ക്ലാവുകോരി 
തട്ടിൻപുറത്ത്‌ എലിതട്ടിമറിച്ചും 
വെച്ചുവിളമ്പിയ കണക്കുകളോർത്ത്‌ 
പണയമിരുന്നും 
സ്വപ്നത്തിന്റെ നിലകളടർന്നു വീഴും 

ചതുരത്തിൽ നിന്നും ചതുരത്തിലേയ്ക്ക്‌ 
നിരങ്ങിനിരങ്ങിയൊരു വണ്ടി 
ജീവിതക്കളം മറച്ചും മായ്ച്ചും 
കലണ്ടർതാളുകൾ തിന്നുതീർക്കും 

എല്ലാമറിഞ്ഞിട്ടും; 
മൂശപൊട്ടിച്ചുണരുന്നു, 
നുരിവച്ച ഞാറിൻ ചേലിൽ 
ചുമരിൽ മുളച്ച പുത്തനക്കങ്ങൾ കാണുന്നു 
പുളിതൊട്ടു തേച്ച ഓട്ടുകിണ്ണത്തേക്കാൾ തിളക്കത്തിൽ 
മെയ്യും മനസ്സും വീണ്ടും കളത്തിലിറങ്ങുന്നു 

Wednesday, October 21, 2015

പെരുക്കങ്ങള്‍

മഴത്തുള്ളിയുടെ വില്പനശാലപോലെ
മുഴുവൻ ചാറ്റലും ഒരേ അകലത്തിൽ തൂക്കിയിട്ടു
എറാലിയിലെ ഓലത്തുമ്പുകൾ

ചളികുത്തിയ ചെമ്മണ്ണുവഴിയിൽ
ഇരുട്ടു വിതയ്ക്കാനിറങ്ങുന്നു
മുളങ്കൂട്ടങ്ങൾ


അന്തിയോളം ചത്തുപണിത കണ്ണുകളിപ്പോഴും
മൈതാനവിളക്കിനും
പ്ലാസ്റ്റിക് കൂരയ്ക്കുമിടയിൽ
അരിക്കല്ലു പെറുക്കുകയാണ്‌

മാനത്തിൻ വക്കത്ത്‌,
പകലിൻ നെഞ്ചുകീറിയ ചോരതൊട്ട്‌
ചുണ്ടുചുവപ്പിച്ച്‌
നിലാവിൻ മുന്താണിത്തലപ്പ്‌ എടുത്തുകുത്തി
നിഴൽമറഞ്ഞ്‌ പുഞ്ചിരിയ്ക്കുന്നു
നീലരാത്രി


എന്നത്തേയുംപോലെ
തിണ്ണപ്പുറത്തെ ചിമ്മിണിച്ചോട്ടിൽ
പാറ്റയിൽ നിന്നും പുഴുവിലേയ്ക്കുള്ള ദൂരം
അളന്നെഴുതിയ വരികൾ
ഉറുമ്പുകളാകുന്നു







Monday, September 21, 2015

പൊളിച്ചുമാറ്റം



എണ്ണമില്ലാത്ത മഴക്കാലങ്ങൾ 
പൂപ്പലെഴുതിയ ഓടുകൾ 
മൂലകളിലൊളിച്ചു പാർത്ത അണ്ണാൻകൂടുകൾക്കൊപ്പം 
നിലമിറങ്ങി വന്നു 

‘ഇരുമ്പുകൈ മായാവി’യും, 
മാൻഡ്രേക്കും അപ്പുണ്ണിയും, 
കൊത്താങ്കല്ലാടിയ തിണ്ണയും, 
മുറ്റത്തേയ്ക്ക്‌ കാൽനീട്ടി 
ചൂലുഴിഞ്ഞ ഉമ്മറപ്പടിയും 
ഇരുന്നയിരുപ്പിൽ മണ്ണായിപ്പോയി 

മച്ചിലടച്ചിട്ട പലഹാരമണം, 
‘വിവിധഭാരതി’ പാടാൻ 
തിരിഞ്ഞും മറിഞ്ഞുമിരുന്ന റേഡിയോ, 
മാലബൾബു കത്തിയ 
കുഞ്ഞുപൂക്കൂട, 
അലമാരിപ്പുറത്തെ 
തലയാട്ടും കുട്ടിബൊമ്മ 
ഒക്കെ കൂടെപ്പോയി 

താമരയും പീലിയും കൊത്തിയ 
മേൽതട്ടടർത്തുമ്പോൾ, 
അടക്കം ചെയ്തിട്ടിന്നേവരെ നേരിട്ട പോരുകൾ 
അതിസൂക്ഷ്മമായെഴുതിയിട്ട 
കരിങ്ങോട്ടയിലയുടെ എല്ലുരൂപങ്ങൾ, 
മൂടിപ്പോയ പടനിലം പിളർന്നെന്നപോലെ ഉയർന്നു; 
അവയ്ക്കപരിചിതമായ കാറ്റിൽ 
തെന്നിവീണു 

പടിയ്ക്കലേയ്ക്ക്‌ പുരികം ചുളിച്ചിരുന്ന ചാരുകസേര, 
ഒരൊറ്റ അലാറം മുഴക്കത്തിൽ 
തെറിച്ചുപോയ സ്വപ്നം പോലെ 
പുതിയ വീട്ടിലെ പിൻമുറിയിൽ 
ചടഞ്ഞിരിയ്ക്കുന്നു 

Monday, June 15, 2015

സ്വപ്നമെന്നൊന്നല്ല

ഇന്നലെക്കണ്ട സ്വപ്നത്തിൽ നീയില്ലായിരുന്നു
നാളേയ്ക്കെന്ന്‌ എടുത്തു വച്ചതിലും

പകൽദൂരത്തിലേയ്ക്ക്‌
സന്ധ്യ ഒഴുകി നിറയുംനേരം ...
കിഴക്കോട്ടു നീന്തിയ പാട്ടുകൾ
തിരിച്ചു പറക്കുന്നത്‌ കണ്ടതാണ്‌


മധുരമിറ്റാൻ തുടങ്ങും
ഈന്തൽക്കുലകൾക്ക്‌
കാറ്റുപാടും നാവേറ്‌ കേട്ടതാണ്‌

മേഘം കൂട്ടിനെയ്യുന്ന
വിമാനങ്ങളുടെ രാത്രിസഞ്ചാരം കണ്ടതാണ്‌

ഒരേ കൈപ്പാങ്ങിൽ
പലതരം വിത്തുകൾ ഒന്നായ്‌ വീണുമുളച്ചപോലെ
രൂപബന്ധമില്ലാത്ത കെട്ടിടങ്ങൾ
അകത്തും പുറത്തും വെളിച്ചം നിറച്ച്‌
രാവാഘോഷിയ്ക്കുന്നതും കണ്ടതാണ്‌

അതിലൊന്നും നീയില്ലായിരുന്നു

പുലരിയ്ക്കുമുന്നേ
കിളിക്കൂട്ടം പൂക്കാൻ തുടങ്ങുന്ന
പച്ചക്കാടുകളിൽ പെയ്ത്‌
ഇല നനച്ച്‌
ഉടൽ നനച്ച്‌
വടയ്ക്കേപ്പറമ്പിലെ കടവിൽ
കാൽവണ്ണയുരച്ചു നില്ക്കുമായിരുന്ന സ്വപ്നത്തിന്‌
നീയെന്നോ നിന്നിലേയ്ക്കെന്നോ പറയുന്ന
വഴികളറിയില്ലായിരുന്നു

നിലാവു വറ്റിയ മണൽക്കുന്നുകളിൽ നിന്ന്‌
വെയിലോളം വീണുപരന്ന
പുഞ്ചപ്പാടത്തേയ്ക്കും തിരിച്ചുമുള്ള
നിത്യസഞ്ചാരമാണ്‌,
ഇന്നലെയും ഇന്നും വിരിഞ്ഞുകൊഴിഞ്ഞതൊക്കെയും
നാളെ പുലരുന്നതും
നിന്നിലേയ്ക്കാണെന്ന
നക്ഷത്ര സൂചിക
കാണിച്ചു തന്നത്‌

Tuesday, March 10, 2015

ദുരാക്ഷരങ്ങൾ

നാട്ടുചില്ല നിറയെ 
ഉടൽ അടർന്നാലും കടിവിടാത്ത 
പുളിയുറുമ്പുകളാണ്‌ 

നിരത്തിൽ 
കവലയിൽ 
പണിയിടങ്ങളിൽ 
ചുമരെഴുത്തിൽ 
അടുക്കളയിൽ, കിടപ്പുമുറിയിൽ, 

കൂടെന്ന ഭാവത്തിൽ 
അവരൊട്ടിയൊട്ടിച്ചുവച്ച ഇലകളെപ്പോലെ, 

കയ്യനക്കത്തിനും 
ശ്വാസമെടുപ്പിനും 
ചോറുരുട്ടലിനും 
ഉറങ്ങിക്കിടപ്പിനും 
മുൻവിധിയുടെ കയറുകോർത്തൊട്ടിച്ച 
അടിക്കുറിപ്പുകളാണ്‌ 

സമരകാലാടിസ്ഥാനത്തിൽ 
‘അരുതെ’ന്ന കിടങ്ങു ചാടുന്ന കുതിപ്പുകളെ 
ഞെട്ടൊടിച്ചു നിർത്തും 
പഴുത്തു മഞ്ഞച്ച വായനാക്കണ്ണുകൾ 

വക്കിൽ ചോരപൊടിഞ്ഞ വാക്കും 
മണ്ണുപുതഞ്ഞിട്ടും ഇമയടയാത്ത നോട്ടവും 
താളുതോറും 
മാന്തി മാന്തിത്തിണർക്കുമ്പോൾ 

നെഞ്ചു കുഴിഞ്ഞ നാടിനും 
തലയൊടിഞ്ഞ കാടിനും ഇട്ട 
പഴകിപ്പൊടിഞ്ഞ കുറിപ്പടികൾ തന്നെ 
അവയിലുമൊട്ടിച്ചുവയ്ക്കും 

ജീവിതത്തിന്റെ അതിർത്തി നാടുകൾ 
സഹനത്തിന്റേതും 
അതിനുമപ്പുറം മരവിപ്പിന്റേതുമെന്നാകാം 
ഈച്ച കറുപ്പിച്ച ചുകപ്പിൽ 
ഒരാൾത്തലയോളം വലിപ്പമുള്ള 
അനേകമക്ഷരങ്ങളിട്ട കുറിപ്പുകളെ 
വായിയ്ക്കേണ്ടത്‌ 

Wednesday, October 15, 2014

കൊടുംപതിപ്പുകൾ

1
നേരം പോലെ
മാറിമാറി വരയ്ക്കാൻ
നല്ല വിഷയമൊന്നേയുള്ളൂ..

ഒറ്റവരകൊണ്ടാകാം
ഇടയ്ക്കിത്തിരി ചായമിടാം

കൂടിപ്പോയ കറുപ്പഴിച്ചാലും
അമർന്നുപോയ വരപ്പാടുകൾ
നെഞ്ചുപിളർന്നിരിയ്ക്കും

 ചെരിഞ്ഞും വളഞ്ഞും
കുന്നുകയറിയും കുളമിറങ്ങിയും
ഒടിഞ്ഞുമടങ്ങിയ പേജുകളിൽ
മുറിഞ്ഞുപോയും
അക്കരെയിക്കരെ
രണ്ടുലോകങ്ങളെന്നപോലെ
കോട വന്ന്‌ മായ്ച്ചും
തുടർച്ചയില്ലാതെ പോകുമ്പോഴും,
ഒട്ടും മടുപ്പുകാട്ടാതെ
ആർത്തിയോടെ വായിയ്ക്കപ്പെടുന്നു
വരഞ്ഞുവരഞ്ഞ ജീവിതം
---------------------------------------
2
കുന്നോളം നിറംകൂട്ടിയ
വാക്കിന്റെ താഴ്‌‌വാരത്തിലൂടെ നടക്കുമ്പോളാണ്
ധൃതിയിൽ ഒന്നായി മറിഞ്ഞുപോയ
ചിലപേജുകളെ ഓർത്തത്‌
വായിയ്ക്കപ്പെടാതെ പോയ
വ്യഞ്ജനങ്ങളുടെ സ്വാദുകൾ
ചില്ലിൻ മുറിവുകൾ
സ്വരശുദ്ധികൾ..
ചുറ്റുമുള്ള നിറക്കൂട്ടിനടിയിൽ
ചതുപ്പെടുത്തുപോയ എഴുത്തുകൾ

പുതിയതു മാത്രം തിരയുന്ന കണ്ണിനോട്‌
എന്തു പറയാൻ..!

Sunday, May 25, 2014

ബിഗ് ബാംഗ്


അപരിചിതമായ ഒരു മണൽത്തരി
നെഞ്ചിൽ വീണിട്ടാണ്
ഭൂമി പിളർന്നുപോയത്‌

 മണ്ണെന്ന്‌
മനുഷ്യനെന്ന്‌
മണ്ണിന്റെ മനസ്സെന്ന്‌
കണ്ണികൂട്ടി വച്ചതിൽ നിന്നും
ഭൂമിയോളം ക്ഷമ എന്നതിലെ
ക്ഷമ അറ്റുപോയത്‌

വേരുവേരാന്തരം നിറഞ്ഞിരുന്ന
സ്നേഹനീരുചിന്തി
ഉപ്പുകടലുണ്ടായതും
തിരയെഴുതി ഭാഗിച്ച്‌ കരയുണ്ടായതും
ഓരോ കരയിലും ഓരോ കാടുണ്ടായതും
എന്റെ വീട്‌ നിന്റെ വീടെന്ന്‌
വേലിയിൽ ശീമക്കൊന്ന പൊടിച്ചതും

പാതിരാക്കറുപ്പിൽ
അയൽ‌‌ജനാലയുടെ
നെഞ്ചുപൊട്ടിയ വിളിയിൽ
കണ്ണു തുറക്കണോ വേണ്ടയോ എന്ന്‌
ടോർച്ച്‌ തിരിഞ്ഞുകിടന്നുറങ്ങിയതും

പിറ്റേന്ന്‌,
കുഴിയിറങ്ങിയ വെള്ളക്കോടിയിൽ
കറുത്ത കൊടിയോടെ ചിതറിവീണതും
അതേ മണൽത്തരിയുടെ
അന്നേവരെ പരിചയിയ്ക്കാത്ത
പര്യായപദങ്ങളായിരുന്നു..

Tuesday, March 11, 2014

നക്ഷത്രയാമത്തിൽ



ഉണർവിൻ തുറസ്സിലേയ്ക്കുള്ള
ജനല്പ്പാളികളെല്ലാം അടച്ച്‌
കാഴ്ചയെ കയറിട്ടുപിടിച്ച്‌,
ഇരുട്ടിറങ്ങാനിടയില്ലെന്ന്‌ കരുതുന്ന
ഓർമ്മയുടെ സൂക്ഷ്മ അറകളിലൊതുക്കി
തിയതിയും നേരവും അടയാളം വച്ചു;

ഉറക്കത്തിലേയ്ക്ക്‌ പടികളിറങ്ങാൻ തുടങ്ങി

മണൽക്കുന്നിൽ നിന്നും
സമതലങ്ങളും
താപശമനിയായ താഴ്വാരങ്ങളും കടന്ന്‌
വെയില്ക്കണ്ണെത്താത്ത ഉറവയിലേയ്ക്കിറ്റുന്ന
ഒറ്റവരിപ്പടികൾ

ആഴ്ന്നുപോകുന്തോറും
സാന്ദ്രത ഏറിവരുന്ന രാവിന്റെ ജഡരാശിയിൽ
സ്വപ്നത്തിന്റെ വിത്തുകൾ
മുളപ്പിച്ചെടുക്കുകയാണ്‌ നീ

രണ്ടുനേരവും നീരേറ്റി
കല്ലുഭാരം വച്ച്‌
വായ്‌കെട്ടിയ ചാക്കിലിരുന്ന്‌
വെന്തുമുളയ്ക്കുന്ന ജീവിതംപോലെയല്ല;

കോശങ്ങളെത്തമ്മിൽ
കെട്ടുപിണയാതെ കോർത്ത
നേർനൂലുകൾ ജ്വലിപ്പിച്ച്‌, 
തമ്മിലലിഞ്ഞും കൈവഴിവിടർത്തുന്ന
ബോധധാരയിൽ മുങ്ങാംകുഴിയിട്ട്‌,
കിളിർത്തുവരും കിളിത്തൂവലോളം ഭാരക്കുറവിൽ
ഹൃദയത്തിന്റെ കള്ളറകളിൽ
ഒളിച്ചുപാർക്കുന്നവർ,

ഇതുവരെ ജനിച്ചിട്ടില്ലാത്ത വാസസ്ഥലത്തേയ്ക്ക്‌
ക്ഷണനേരംകൊണ്ട്‌ വളർന്ന്‌
വള്ളിയായ്‌ പൂക്കളായ്‌
മയക്കുന്ന ഗന്ധമായ്‌
പ്രകാശപ്പെടുകയാണ്‌

നിന്റെ കയ്യോളം ചേരുമ്പോൾ
ജീവരേണുക്കൾ
തൊട്ടെടുത്ത പൂമ്പൊടിപോലെ
സർവ്വസമാനരാവുന്നു

നിദ്രയെ ഗാഢമായി വായിയ്ക്കുന്നു

ഉണരുവോളം
പടിയുടെ മുകളറ്റത്ത്‌
വെളിച്ചം
കാത്തുനില്ക്കുമെന്നൊരു വിശ്വാസം,
നിന്റെ അക്ഷരങ്ങളിൽ നിന്ന്‌
മനസ്സ്‌ പകർത്തിയെടുക്കുന്നു
------------------------------------- 

Tuesday, January 14, 2014

മറുപിറവി


കൈവരിയില്ലാത്ത
കവിതയിലൂടെ നടക്കുമ്പോഴാണ്
എന്നെ കാണാതായത്‌

ആഴത്തിനും പരപ്പിനും
വേറെ വേറെ അളവുകളില്ലാത്ത
മഞ്ഞിൻ ത്രിമാനവിരിപ്പായിരുന്നു ചുറ്റിലും

താഴെ,
വെൺ‌മുയൽക്കുഞ്ഞുങ്ങൾ
കുത്തിമറിഞ്ഞുകിടക്കുംപോലെ
ചാഞ്ഞും ചെരിഞ്ഞും
മേഘത്തിൻ കുറ്റിക്കാടുകളായിരുന്നു

ഇടത്തുനിന്നും വലത്തോട്ട്‌
ഇഴനീർന്നു കിടന്ന എഴുത്തുനൂലുകൾ
നടത്തത്തിന്റെ ആദ്യപടിയിൽത്തന്നെ
ഇടവിട്ടു കിതച്ചിരുന്നു
അഴിയിട്ടുനെയ്ത വാക്കുകളിൽ
എന്നിട്ടും
പലസ്ഥായിയിലുള്ള കൌതുകം പൂത്തുനിന്നു
ഇടയിലേതോ വരിയിലെ ചില്ലക്ഷരത്തിൽ നിന്ന്‌
ഊർന്നിറങ്ങി വന്ന ശബ്ദമാണ്
എന്നെക്കാണാനില്ലെന്ന്‌ ഉടഞ്ഞുവീണത്‌...

അന്തിമായുന്ന വേലിയ്ക്കലേയ്ക്ക്‌
സൂര്യനൊപ്പമെത്താൻ
ഒരു ചിറകു കറുപ്പും മറുചിറകു വെളുപ്പുമുള്ള
കാഴ്ചയുടെ തൂവലുകൾ
എന്നെ പറത്തിയതാകാം

അസാധ്യമെന്ന്‌ തോന്നും‌വിധം മൂർച്ചപ്പെട്ട
ഭൂമിയുടെ വക്കിൽ നിന്നും
സ്വപ്നം കൈപിടിച്ചെടുത്തതാകാം

ഇരുൾ മാനത്ത്‌
അടക്കംവിട്ട്‌ ചാറിവീണ
ഓരോ വെളിച്ചത്തുള്ളിയിലും
ഓരോ ലോകങ്ങളുയിർക്കുന്നതും
പിന്നെ-
തുന്നലഴിഞ്ഞ ചിന്തയിൽനിന്നും
എഴുതിമുറിച്ച ദൂരങ്ങളില്ലാതെ
കവിത, അനന്തശായിയാവുന്നതും
അതുവരെ കയ്യെത്താതിരുന്ന ആശ്ചര്യചിഹ്നത്തോടൊപ്പം
വെള്ളിപ്പൊട്ടുപോലൊരു നക്ഷത്രം
എന്റെ കണ്ണിൽ വീണു കുതിർന്നതും
കണ്ടത്‌ മറ്റാരുമാകാനിടയില്ല;
ഞാൻ തന്നെയാവണം.

Sunday, January 5, 2014

നിറംപറ്റിയ വാക്കുകൾ



തൃശ്ശൂർ സ്റ്റാന്റിൽനിന്ന്‌
അഴുകിയ മാർക്കറ്റ്‌മണം നീട്ടിത്തുപ്പി
തലവെട്ടിച്ച്‌ ഇടത്തോട്ടിറങ്ങി
സമയമളന്ന്‌ കുതിയ്ക്കുകയാണ്‌ ബസ്സ്‌

മുൻവരിച്ചില്ലിൽ
“ഞാൻ നിന്നോടുകൂടെ”യെന്ന്‌
തിളങ്ങുന്ന ബൾബുമാല
ചായമിളകിയ ദേവരൂപത്തിൽ
പഴകിപ്പതിഞ്ഞ മുൾക്കിരീടം

റോഡ്‌ തട്ടി മുറിഞ്ഞുപോയൊരു തോട്‌
പാലം നൂണ്ടിറങ്ങി
പാടത്തേയ്ക്ക്‌ ചുരുളുന്നു
അവിടവിടെ ആമ്പൽത്തണ്ടുകൾ
വെയിലിനുനേരെ ചിമ്മിത്തുറക്കുന്നു

കാറ്റിലേയ്ക്കിറ്റുന്ന പച്ചപ്പ്‌

പാലയ്ക്കൽപ്പള്ളിയിൽ
പെയ്തു കയറുന്നുണ്ട്‌ ഊട്ടുതിരുന്നാൾമേളം
അമ്മയുടെ സാരിത്തലപ്പുചുറ്റി
പാട്ടുപാടുന്ന ബലൂൺപീപ്പികൾ
ചുണ്ടുചോപ്പൻ മിഠായികൾ
പീലിവച്ച കരിമ്പിൻ കാടുകൾ

പിന്നോട്ടുപായും കാഴ്ചയിൽ
മെഴുക്കുപടർന്ന അലുവപ്പൊതി
മേല്ക്കാമോതിരമിട്ട ഉഴുന്നടക്കോർമ്പ
ഇനിയും പൊട്ടിത്തീരാത്ത ചുവന്ന കുപ്പിവള

വഴിയിലേയ്ക്കാഞ്ഞു നില്ക്കും
ഇലക്‌ട്രിക് പോസ്റ്റിന്റെ ഇരുമ്പുടലിൽ
പണ്ടംപണയത്തിൻ
കൊഴുത്ത അക്ഷരങ്ങൾ
കമ്പിവേലിപ്പരസ്യങ്ങൾ

ബംഗ്ലാവ്‌ സ്റ്റോപ്പിലെ തണൽവിരിപ്പിൽ
വെയിൽ കല്ലെറിയുന്നു
തെരഞ്ഞെടുപ്പുതോരണങ്ങൾ
ആർത്തുചിരിയ്ക്കുന്നു

കരിങ്കണ്ണന്റെ വൈക്കോല്ക്കൈകൾ
വാഴയെ ചേർത്തുപിടിയ്ക്കുന്നു

ഉറക്കെക്കരഞ്ഞുകൊണ്ടൊരാംബുലൻസ്‌
എതിരെ നെഞ്ചടിച്ചു വന്നു

ഇരുട്ടിലേയ്ക്കിഴയുന്ന
ഏതോ അതിവേഗയാത്രക്കാരനാവാം
തീപ്പൊരി വീണേക്കാവുന്ന വെടിക്കെട്ടുപുര പോലെ
കൂട്ടിരിയ്ക്കുന്നവരുണ്ടാകാം

അതിദീനതയോടെ ബസ്സ്‌
അരികൊതുക്കി

യേശുദേവന്റെ നെറ്റിമുറിവിലെ ചോര
വിളർത്തിരിയ്ക്കുന്നു
ആഴക്കടലിൽ നിന്നും രണ്ടു നീലജാലകങ്ങൾ മാത്രം
മങ്ങാതെ ഇമയനക്കാതെ തുറന്നുകിടക്കുന്നു 

Tuesday, October 8, 2013

വീണും വീണ്ടും കിളിര്‍ത്തും ചിലത്‌

ജാതിമരങ്ങൾക്കപ്പുറം 
കിഴക്കേ ചെരുവിൽ 
കാട്ടുചന്ദനത്തിൽ ചില്ലകൾ 
കാറ്റിന്നിളക്കത്താലിയിടുമ്പോൾ 

ഓടക്കുഴലില്ലാതെ, മഞ്ഞപ്പട്ടില്ലാതെ 
ഇലക്കിലുക്കത്തിനൊത്ത്‌ 
പ്രണയനടനത്തിനെത്താറുണ്ട്‌ 
ഒരാണ്മയില്ച്ചന്തം 

മുട്ടോളം പൊന്നിട്ട പാടം കൊയ്ത്‌
മുളംകൂടിൻ തുന്നാംതലപ്പേറുന്ന തൂവല്പ്പച്ചയായി
ആർപ്പിടാറുണ്ട്‌
തത്തമ്മച്ചുണ്ടിൻ ചെംപൂക്കളം

.....................
മുറിച്ചുപോയ കാട്ടുചന്ദനം പോലെ...
വണ്ടികേറിയ പാടം പോലെ...
കൂടെപ്പോയ വിത്തും കൈക്കോട്ടും പോലെ...
കണ്ണിക്കാലോളം വെള്ളം
കണ്ണീരാവും വേനൽപ്പുഴയിൽ
ചെളിപ്പരുവത്തിൽ
ഇപ്പൊഴുമൊളിച്ചുകിടപ്പുണ്ട്‌
ഓർമ്മകളുടെ താമരത്തോട്ടം

Wednesday, May 29, 2013

പഴക്കശാല


പൊതിഞ്ഞും ചുരുണ്ടും
കൈകാലയഞ്ഞും
മിടിപ്പും ഇടര്‍ച്ചയുമൊതുങ്ങി
മരവിച്ച ജന്മങ്ങള്‍
ക്രമത്തിൽ  തട്ടുതട്ടായിരിയ്ക്കുന്നു

ജലതരംഗം വായിച്ചുതീര്‍ന്ന മീന്‍കിടാങ്ങള്‍
വെയില്‍ ചുവപ്പിച്ച തേന്‍പഴങ്ങള്‍
നാട്ടുപൂരത്തിന്റെ നെയ്യലുവത്തുണ്ടുകള്‍
ഉപ്പുണങ്ങിയ മാങ്ങാപ്പൂളുകള്‍
അമര്‍ന്നുപരന്ന പപ്പടങ്ങള്‍
സുഖമണം ഊറ്റിയെടുത്ത്‌
എറിഞ്ഞുകളയേണ്ട വേപ്പിലകള്‍,
രണ്ടോ മൂന്നോ പകല്‍ദൂരം കടന്ന്‌
രസം ചോര്‍ന്ന കറിക്കൂട്ടുകള്‍
ഇതിനെല്ലാം മീതെ
മനസ്സുറഞ്ഞ വെള്ളത്തുള്ളികള്‍

തിമര്‍ത്ത കാലത്തിന്‍ വേരറുത്ത്‌
ചിത കാത്തിരിയ്ക്കും മൃതരൂപികളേ...

അടുക്കളമൂലയിലെ
ശീതഭരണിയില്‍ നിന്നും
പല സമയങ്ങളില്‍
പലതായ്‌ നിങ്ങളെ
പുനരവതരിപ്പിയ്ക്കാന്‍
അടുപ്പൊരുങ്ങുന്നുണ്ട്‌

Thursday, April 25, 2013

ഇന്ദ്രജാലകം


ഉണ്ണാനെന്നും
ഇരിയ്ക്കാനെന്നും
കിടക്കാനെന്നും
വരഞ്ഞ്‌ മുറിച്ച ചുമരില്‍
ഇത്രമേല്‍ ഒട്ടിനില്‍ക്കുന്ന മുറികളേ..

വാതിലും
ഒടുക്കം താക്കോല്‍പ്പഴുതുമടയുമ്പോള്‍
ശ്വാസം മുട്ടുമോ..

അവിടെ സുഖമോ..
ഇവിടത്തെപ്പോലെ അവിടെയുമെന്ന്‌
രണ്ടുപുറങ്ങളില്‍
രണ്ടുലോകം കാതുചേര്‍ക്കുമ്പോള്‍,

നിന്റെ നിറമെന്താണ്‌
മണമെന്താണ്‌
വൃത്തവുമലങ്കാരവുമെന്താണ്‌
ഏതുവരിയിലാണ്‌ എന്റെ പേരുള്ളത്‌
ഏതു രാഗത്തിലാണെന്നെ കേള്‍ക്കുന്നത്‌
താക്കോല്‍ അഴിഞ്ഞുമാറുമ്പോള്‍
നിന്നോടെന്താണാദ്യം മിണ്ടേണ്ടത്‌..
അകം തിങ്ങിയ ശ്വാസച്ചൂട്‌
അപ്പുറമിപ്പുറം നിന്ന്‌ ചുണ്ടുകോര്‍ക്കുമ്പോള്‍,

മേശവിളക്ക്‌ തെല്ലുചെരിച്ച്‌വച്ച്‌
ഒരു പെന്‍സില്‍
ചുമരിന്നുടലില്‍
പ്രണയജനാലകള്‍ വരച്ചുതുടങ്ങുന്നു
..........................................................

Thursday, April 18, 2013

ദേവനാഗരി

അറ്റുപോയ ഈയല്‍ച്ചിറകായും
ജീവന്‍ തിരിച്ചെടുക്കുവാന്‍ മുറിച്ചിട്ട
വാല്‍ക്കഷണമായും
ഒരേസമയം
ഞാന്‍ ദൈവത്തിന്റെ വിരലുകളെ വായിയ്ക്കുന്നു

തൊട്ടുതൊട്ടൊഴുകുന്ന ഞരമ്പുകള്‍
അന്യോന്യമെന്നപോലെ
അതിന്റെ കുതിപ്പിനെ കേള്‍ക്കുന്നു;
ഉപേക്ഷിയ്ക്കപ്പെട്ട കാലടികളില്‍
നനഞ്ഞുകിടക്കുന്ന നിസ്സംഗതയെ
കിളിമാസുകളിയ്ക്കാന്‍ വിളിയ്ക്കുന്ന
കുസൃതിയെപ്പോലെ ഉമ്മവയ്ക്കുന്നു..

ചെളിമൂടിപ്പോയ സ്വപ്നശകലത്തിലും
തിളക്കമെഴുതുന്ന
അതിന്‍ ജീവഭാഷയിലേയ്ക്ക്‌
അടുത്ത നിമിഷത്തെ പകര്‍ത്തിയെഴുതുന്നു

Sunday, March 10, 2013

പരീക്ഷണപ്പറക്കല്‍

അകത്തും പുറത്തും
കൊല്ലപ്പരീക്ഷയുടെ വെയിലാണ്‌
പുസ്തകത്തിന്‌ പനിയ്ക്കുന്നുണ്ട്‌

കൊമ്പന്‍മീശയും സിക്സ്‌പാക്കും വരച്ചതിന്‌
തല്ലുവാങ്ങിത്തന്ന മഹാത്മാവിന്റെ തല,
പ്രതിയും പ്രതിപ്രവര്‍ത്തകരും തലപൊളിയ്ക്കുന്ന
രാസത്വരകങ്ങളുടെ കൂട്ടുകുടുംബം
പലിശയും കൂട്ടുപലിശയും
ഗുണനചിഹ്നത്തില്‍ കോര്‍ത്ത മാറാപ്പ്‌
കൊണ്ടും കേട്ടും തഴമ്പിച്ച
ചെമ്പരത്തിയുടെ പരിച്ഛേദം

പാഠങ്ങളൊക്കെ തുള്ളിവിറയ്ക്കുന്നു;

പിച്ചും പേയും പറയുന്നുണ്ട്‌
ഭരണപരിഷ്കാരങ്ങള്‍

മൗലികാവകാശമെന്ന പേജില്‍ നിന്നും
സിലബസിലില്ലാത്ത സ്വപ്നപ്പച്ചയിലേയ്ക്ക്‌
"പുഞ്ചനെല്‍പ്പാടങ്ങള്‍ പുഞ്ചിരിക്കൊള്‍കവേ-
കൊഞ്ചുന്ന പൂഞ്ചിറക്‌" പറന്നുപറന്നുപോകുന്നു



Thursday, March 7, 2013

ആദ്യാക്ഷരമാല

സംഭാഷണങ്ങളേയില്ലാത്ത
നെടുനീളന്‍ നാടകംപോലൊരു വരാന്ത

ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
തലപ്പില്‍ താമരയിതളും
താഴേയ്ക്ക്‌ മുന്തിരിവള്ളിയും ചുറ്റി
ചന്തം നരച്ച തൂണുകള്‍;
ദ്രവിച്ച കഴുക്കോല്‍കൂട്ടമെഴുതിയ
മേല്‍ക്കൂരയെത്താങ്ങിത്താങ്ങി
നിന്നനില്‍പ്പിലുറഞ്ഞുപോയവര്‍

പകലിതളുകള്‍
വെളുത്ത്‌
ചുകന്ന്‌
കരിഞ്ഞ്‌ തീരുന്ന താളത്തില്‍
ഒഴുകിപ്പരക്കുന്ന ഓരോ നിഴലും
സങ്കടത്തിന്റെ കൈവരി കടന്ന്‌
ഇപ്പോള്‍ പടിയിറങ്ങുമെന്ന്‌ തോന്നും;
ഒരു മിടിപ്പുനേരം
തമ്മില്‍ത്തമ്മില്‍ വിരല്‍കോര്‍ത്ത്‌
തന്നിലേയ്ക്ക്‌തന്നെ വറ്റിപ്പോകും

വെയിലൊളിയ്ക്കുന്ന തണലില്‍
മഴ എത്തിനോക്കിയാലും
പാടത്തിനക്കരെയിക്കരെ
മഞ്ഞ്‌ മുങ്ങാംകുഴിയിട്ടാലും
പൊട്ടിപ്പോകാത്ത നിഴല്‍രേഖ മുറിച്ച്‌

ആഴത്തില്‍ നുരചിതറും
ജലഭംഗിയിലേയ്ക്കുള്ള സ്വപ്നാടനം പോലെ

നിന്റെ കാഴ്ചയിലേയ്ക്കുള്ള വഴിയിലാണ്‌
വഴി നിറഞ്ഞ ആകാശവെളിച്ചത്തിലാണ്‌
കാലാഹരണപ്പെട്ടെന്നു കരുതിയ
വാക്കുകളുടെ വിത്തുകിളിര്‍ത്തത്‌
പൂത്ത്‌ ചുവന്ന്‌
കവിത ശ്വസിച്ചത്‌

Thursday, February 21, 2013

കൈപ്പട തെളിയാത്ത ശബ്ദങ്ങള്‍

മുഷിയാത്ത നോട്ടമായോ
മൊടപിടിയ്ക്കാത്ത ചൊല്ലായോ
ഒപ്പമുണ്ട്‌

മതിലിന്നപ്പുറം നിന്നെന്നപോലെ
മിണ്ടിപ്പറയാറുണ്ട്‌
മഴപ്പൂപ്പല്‍ വരച്ച ചിത്രങ്ങളില്‍
തേപ്പടര്‍ന്ന കല്‍വിടവില്‍
കുടഞ്ഞെണീയ്ക്കും പന്നല്‍ച്ചെടിയില്‍
കയ്യോ കണ്ണോ തട്ടാതെ
പറച്ചിലത്രയും
വാരിയെടുക്കാറുണ്ട്‌

പറഞ്ഞുനിര്‍ത്തുന്ന നിമിഷങ്ങള്‍
വീണ്ടും മിണ്ടുംവരെ
ഒടിച്ചുകുത്തിയാല്‍ ഉടല്‍പൊടിയ്ക്കുന്നത്ര
പച്ചനീരോടിക്കിടക്കാറുണ്ട്‌..

ചോപ്പും കറപ്പും കുപ്പായമിട്ട്‌
ദൈവത്തിന്‌ എണ്ണ കൊടുക്കാന്‍
അരികുപറ്റിയിഴയും പുഴുവാണ്‌ പറഞ്ഞത്‌;
ഇപ്പുറത്ത്‌
വേനല്‍പ്പാടുകള്‍
വരഞ്ഞു വരഞ്ഞ്‌ തീപ്പിടിയ്ക്കുമ്പോഴും
മതിലിന്നപരലോകത്ത്‌
സ്ഥായിയായ ശൈത്യമാണെന്ന്‌
ഉറഞ്ഞുപോയ വാക്കുകളാണെന്ന്‌

പണ്ടേ പ്രകാശിച്ചു തീര്‍ന്ന ചൊല്ലുകള്‍
നക്ഷത്രദൂരം കടന്നുവന്നാണ്‌
ഇത്രകാലവും കൈപിടിച്ചതെന്ന്‌

ഹൃദയത്തിന്റെ തെക്കോട്ടുള്ള ചില്ലയില്‍
ഒരു പരിഹാസം പൂത്തു നില്‍ക്കുന്നോയെന്ന്‌
ഞാനെന്നോട്‌ സംശയിച്ചത്‌ അന്നാണ്‌

-------------------------------------