Wednesday, April 25, 2012

ജലഭ്രമം

നെല്ലിപ്പടിയോളം വറ്റി
 കല്ലുന്തിയ കിണറില്‍,
പിഞ്ഞിയ കയറും മാടിക്കെട്ടി
ആടിയാടി
തുരുമ്പന്‍പാട്ടകള്‍
വീണ്ടും വീണ്ടും ഇറങ്ങിനോക്കുന്നു

അടിത്തട്ടില്‍ ചില്ലിട്ടുസൂക്ഷിച്ച
ത(ക)ണ്ണീര്‍ജീവിതം കൊത്തിവിഴുങ്ങാന്‍
പൊന്മകള്‍ കൊതിച്ചുണ്ട്‌ നനയ്ക്കുന്നു

മണ്‍ഭിത്തിചാരിയ മാറാലക്കയ്യില്‍,
ദൂരമെയ്തുമുറിച്ചിരുന്ന കിളിത്തൂവലും
ഞരമ്പുതെളിഞ്ഞ പ്ലാവിലയും കുരുങ്ങിയാടുന്നു

വായ്‌വട്ടത്തില്‍ തിളയ്ക്കുമാകാശം,
അതില്‍ ഞെരിപിരികൊള്ളും മഞ്ഞക്കരു

അകംവരണ്ട പടവുകള്‍
നെല്ലിപ്പടിയിലൊരൂഞ്ഞാലു കെട്ടുന്നു
ഉണങ്ങിയ പടികളെണ്ണി
മുകളിലേയ്ക്കാടുന്നു

അയലത്തെ അലക്കുകല്ലിന്‍
തുണിയലച്ച പ്രസംഗം
കാറ്റുകൊണ്ടുപോകുന്നു
********************