Wednesday, January 6, 2016

സ്വപ്നായനം



ഉറക്കത്തിൻ മൂശയിലേയ്ക്ക്‌ 
ഉരുക്കിയൊഴിച്ചിട്ടും 
ഉള്ളിലെവിടൊക്കെയോ വിള്ളലുള്ളതുകൊണ്ട്‌ 
മുഴുപ്രാണനോടെ വാർക്കാനാകുന്നില്ല 

എന്നാലും, 
പൊള്ളിപ്പോയ വേനൽച്ചാലുകൾ 
പാടുതീർത്ത്‌ മിനുക്കുമ്പോൾ 
നില അമിട്ടു പൊട്ടിയപോലെ 
മേലാകെ നക്ഷത്രം മിന്നുമായിരിയ്ക്കും 

പിന്നെപ്പിന്നെ 
മുൻകാലപ്രൗഢിയുടെ ക്ലാവുകോരി 
തട്ടിൻപുറത്ത്‌ എലിതട്ടിമറിച്ചും 
വെച്ചുവിളമ്പിയ കണക്കുകളോർത്ത്‌ 
പണയമിരുന്നും 
സ്വപ്നത്തിന്റെ നിലകളടർന്നു വീഴും 

ചതുരത്തിൽ നിന്നും ചതുരത്തിലേയ്ക്ക്‌ 
നിരങ്ങിനിരങ്ങിയൊരു വണ്ടി 
ജീവിതക്കളം മറച്ചും മായ്ച്ചും 
കലണ്ടർതാളുകൾ തിന്നുതീർക്കും 

എല്ലാമറിഞ്ഞിട്ടും; 
മൂശപൊട്ടിച്ചുണരുന്നു, 
നുരിവച്ച ഞാറിൻ ചേലിൽ 
ചുമരിൽ മുളച്ച പുത്തനക്കങ്ങൾ കാണുന്നു 
പുളിതൊട്ടു തേച്ച ഓട്ടുകിണ്ണത്തേക്കാൾ തിളക്കത്തിൽ 
മെയ്യും മനസ്സും വീണ്ടും കളത്തിലിറങ്ങുന്നു 

2 comments:

ajith said...

മെയ്യും മനസ്സും അങ്ങനെയാണു. കളത്തിലിറങ്ങാൻ കൊതിക്കും!!

ചന്ദ്രകാന്തം said...

അതെ... :)