രാവിന് ഊടും പാവും നെയ്ത മിന്നാമിന്നികള്‍
പുലരുവോളം കൂട്ടിരുന്ന മഞ്ഞുതുള്ളികള്‍
മേലു ചുളുങ്ങി മഞ്ഞ മഞ്ഞച്ച ഇല
പേറ്റുമുറിയ്ക്ക് പുറത്ത്
കൈ പിന്നില്‍ കെട്ടിയും നീര്‍ത്തിയും
തലകുടഞ്ഞ് അടിയളന്ന കാറ്റ്
ആരുമറിയുന്നില്ലല്ലോ...
ഇതളും കാമ്പും തുരന്നുപോകുന്നത്
ആരുമറിഞ്ഞിരുന്നില്ലല്ലോ..
കയ്യത്താകൊമ്പില്‍
കണ്ണെത്താദൂരത്തില്‍
ഇലപൊതിഞ്ഞൊളിപ്പിച്ച മൊട്ടായിരുന്നു
വിടര്‍ന്ന ചില്ലയൊന്നാകെ
മണ്ണിലേയ്ക്ക് ചുരുണ്ടുപോകുന്നത്
ആരുമാരുമറിഞ്ഞില്ലെന്നാണോ...
സൗന്ദര്യശാസ്ത്രത്തിനേറ്റ പുഴുക്കുത്താണെന്ന്
തേന്‍കുടിയന്മാര്‍
വിളവെടുപ്പല്ലേ കേമം
വളം ചെയ്യല്‍ ഉത്സവമല്ലല്ലോ എന്ന്
മണ്ണിരകള്‍
വെള്ളക്കാരന്റെതായിരുന്നു
പുഴുതൊടാത്ത തോട്ടങ്ങളെന്ന്
വെള്ളമൂടിയിരിയ്ക്കുന്നോര്‍
പുഴുക്കളെ കല്ലെറിയണമെന്ന്
ചുരുട്ടിയ മുഷ്ടികള്‍
അമരത്തടത്തിലും
ആലിന്‍ചോട്ടിലുമുണ്ട്
പുഴുസഞ്ചികള്‍
മണ്ണുതൊട്ട് ഇലത്തുമ്പുവരെ
കണ്ണുവച്ചവര്‍
വേരോളമിറങ്ങിപ്പോയി,
നല്ലജീവനെ വീണ്ടെടുക്കേണ്ടതുണ്ടെന്ന്
ഓരോ മഴത്തുള്ളിയോടും
തവളകള്‍ കരഞ്ഞുകൊണ്ടേയിരിയ്ക്കുന്നു
വയല്‍വരമ്പില്‍ ചീവീടുകള്‍
കാതു തുളയ്ക്കുന്നു..
ഇഴഞ്ഞുകേറ്റങ്ങളെ പ്രതിരോധിയ്ക്കാന്‍
തണ്ടുനിറയെ മുള്ളുകള്‍ മുളയ്ക്കുമായിരിയ്ക്കുമെന്ന്
ഒറ്റക്കാലില്‍ ഒരു കൊടിമരം
Monday, May 30, 2011
Tuesday, May 3, 2011
കുടഞ്ഞെറിയുന്തോറും ചുറ്റിപ്പിടിയ്ക്കുന്ന വിരല്‍ത്തണുപ്പുകള്‍
ജീവിതത്തിന്റെ അതിശൈത്യമേഖലയില്‍ നിന്നും
കാറ്റ് വീശിവീശിക്കയറുമ്പോളെല്ലാം
തടുത്തു നിര്‍ത്തണമെന്നുണ്ട്
വെളിച്ചമിറങ്ങാത്ത വാഴത്തോപ്പില്‍ പൊട്ടിച്ചിരിച്ച,
പിന്നെ ചോര പൊടിഞ്ഞ വളപ്പൊട്ടുകള്‍
മുളങ്കൂട്ടില്‍ ലഹരി പൂഴ്ത്തിയ ചപ്പിലകള്‍
കിതപ്പുകള്‍ ഒളിച്ചുകടന്നു കടന്ന്
മുള്ളുപതിഞ്ഞ വേലികള്‍..
മൂത്തുമൂത്ത് കലര്‍ന്നുപോയ ശീലക്കേടുകളെ
അരിച്ചുമാറ്റാനാവാത്തതിനാല്‍
ശീതീകരിച്ചു മറയിട്ട ഇടങ്ങളാണെല്ലാം
ഒളിക്കണ്ണുകള്‍,
സദാചാരമാപിനിയിലെ സൂചകങ്ങളുടെ
കടപറിയ്ക്കുന്ന കൊടുങ്കാറ്റുകളെ
ലോകത്തെക്കാട്ടുമ്പോഴൊക്കെ,
ഉള്ളിന്റെയുള്ളില്‍
ശീതീകരണിയുടെ മൂടിയിളകാന്‍ തുടങ്ങും
വളപ്പൊട്ടുകള്‍ ചങ്കില്‍ കൊരുക്കും
വിളര്‍ത്ത ടോര്‍ച്ചുലൈറ്റുകള്‍ കണ്ണുതുളയ്ക്കും
ഉപ്പുനീര്‍ക്കയങ്ങളില്‍ നിന്ന്
ശാപക്കലമ്പല്‍ ചുഴിയിട്ട് പൊങ്ങിപ്പറക്കും
നീണ്ട പനനിരകളിലെ
യക്ഷിസഞ്ചാരം പോലെ..
കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്
തൊലിയിലെ സൂചിപ്പഴുതുകള്‍ വരെ
പൂട്ടി വയ്ക്കണമെന്നുണ്ട്
*****************************
കൃതിയുടെ "കാ വാ രേഖ?" യില്‍ നിന്ന്
കാറ്റ് വീശിവീശിക്കയറുമ്പോളെല്ലാം
തടുത്തു നിര്‍ത്തണമെന്നുണ്ട്
വെളിച്ചമിറങ്ങാത്ത വാഴത്തോപ്പില്‍ പൊട്ടിച്ചിരിച്ച,
പിന്നെ ചോര പൊടിഞ്ഞ വളപ്പൊട്ടുകള്‍
മുളങ്കൂട്ടില്‍ ലഹരി പൂഴ്ത്തിയ ചപ്പിലകള്‍
കിതപ്പുകള്‍ ഒളിച്ചുകടന്നു കടന്ന്
മുള്ളുപതിഞ്ഞ വേലികള്‍..
മൂത്തുമൂത്ത് കലര്‍ന്നുപോയ ശീലക്കേടുകളെ
അരിച്ചുമാറ്റാനാവാത്തതിനാല്‍
ശീതീകരിച്ചു മറയിട്ട ഇടങ്ങളാണെല്ലാം
ഒളിക്കണ്ണുകള്‍,
സദാചാരമാപിനിയിലെ സൂചകങ്ങളുടെ
കടപറിയ്ക്കുന്ന കൊടുങ്കാറ്റുകളെ
ലോകത്തെക്കാട്ടുമ്പോഴൊക്കെ,
ഉള്ളിന്റെയുള്ളില്‍
ശീതീകരണിയുടെ മൂടിയിളകാന്‍ തുടങ്ങും
വളപ്പൊട്ടുകള്‍ ചങ്കില്‍ കൊരുക്കും
വിളര്‍ത്ത ടോര്‍ച്ചുലൈറ്റുകള്‍ കണ്ണുതുളയ്ക്കും
ഉപ്പുനീര്‍ക്കയങ്ങളില്‍ നിന്ന്
ശാപക്കലമ്പല്‍ ചുഴിയിട്ട് പൊങ്ങിപ്പറക്കും
നീണ്ട പനനിരകളിലെ
യക്ഷിസഞ്ചാരം പോലെ..
കണ്ണും കാതും കൊട്ടിയടയ്ക്കണമെന്നുണ്ട്
തൊലിയിലെ സൂചിപ്പഴുതുകള്‍ വരെ
പൂട്ടി വയ്ക്കണമെന്നുണ്ട്
*****************************
കൃതിയുടെ "കാ വാ രേഖ?" യില്‍ നിന്ന്
Monday, March 28, 2011
തോര്‍ത്ത്
പാതി തുറന്നിരുന്ന പാന്‍ ഡപ്പയില്‍
നുള്ളിയെടുത്തതിന്‍ കുഴി,
ആഫ്റ്റര്‍ഷേവിന്റെ മണം നനച്ച തോര്‍ത്ത്,
മലര്‍ന്ന കണ്ണിലും
നിവര്‍ന്ന വിരല്‍ത്തുമ്പിലും
ഒഴുകിത്തീരാത്ത സ്പന്ദനം
മാര്‍ക്കറ്റ് ബില്‍ഡിംഗില്‍
രണ്ടാം നിലയിലെ
നാലാം മുറിയില്‍
ഒരൊറ്റക്കൊളുത്തിലിത്രയും
തൂങ്ങിക്കിടക്കുന്നു.
കരഞ്ഞു തേഞ്ഞ കട്ടിലില്‍
അക്കങ്ങളിട്ടു പൂട്ടിയ
തോല്‍പ്പെട്ടി
സൂത്രപ്പൂട്ടു തുറക്കാനാവാതെയാവാം
താക്കോലുമുപേക്ഷിച്ച്
അവന്‍ പോയ്ക്കളഞ്ഞത്.
നുള്ളിയെടുത്തതിന്‍ കുഴി,
ആഫ്റ്റര്‍ഷേവിന്റെ മണം നനച്ച തോര്‍ത്ത്,
മലര്‍ന്ന കണ്ണിലും
നിവര്‍ന്ന വിരല്‍ത്തുമ്പിലും
ഒഴുകിത്തീരാത്ത സ്പന്ദനം
മാര്‍ക്കറ്റ് ബില്‍ഡിംഗില്‍
രണ്ടാം നിലയിലെ
നാലാം മുറിയില്‍
ഒരൊറ്റക്കൊളുത്തിലിത്രയും
തൂങ്ങിക്കിടക്കുന്നു.
കരഞ്ഞു തേഞ്ഞ കട്ടിലില്‍
അക്കങ്ങളിട്ടു പൂട്ടിയ
തോല്‍പ്പെട്ടി
സൂത്രപ്പൂട്ടു തുറക്കാനാവാതെയാവാം
താക്കോലുമുപേക്ഷിച്ച്
അവന്‍ പോയ്ക്കളഞ്ഞത്.
Sunday, March 20, 2011
നിന്നെ മനസ്സിലാവുന്നില്ല, ചിലപ്പോഴെങ്കിലും എന്നെയും
കുടിനീരിലേയ്ക്ക്
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്
നെല്ലിയ്ക്കച്ചവര്‍പ്പ് തൊണ്ടയിലിരുന്ന് പെരുക്കും
കിട്ടാത്ത ജലമധുരം
പ്രതീക്ഷയുടെ വേനല്‍പ്പടിയില്‍ നിന്ന് കിതയ്ക്കും
കണ്ണുനിറച്ചുമുള്ള മുള്‍ക്കള്ളിയില്‍ നിന്നും
മനസ്സൊന്നു നനച്ചിടാന്‍
മഷിത്തണ്ടു തേടുമ്പോള്‍..
കാഴ്ച്ചപ്പാടത്തു നിറയെ നീ
മണല്‍ക്കുന്നുകള്‍ വിതറും
ഒടുക്കം
ഏതൊക്കെയോ ശാപഭാഷയില്‍
ചിറികോട്ടി മുഷ്ടിചുരുട്ടി
ഉപ്പുപാത്തിയിലൊതുങ്ങുന്ന എനിയ്ക്കായി,
വരണ്ട ശിരോവസ്ത്രമൊളിപ്പിച്ച
മരുപ്പച്ചയില്‍ നിന്ന്
ഈന്തപ്പഴച്ചാറ്
ഇറ്റിത്തരുന്നവളേ.. നിന്നെയും..
പച്ചതീണ്ടാത്ത മണ്ണില്‍ അടഞ്ഞുതീരുന്ന
ജീവിതത്തവണകളെണ്ണിയെണ്ണി
പാതിയുണങ്ങിയ കരുവാടുപോലെ കൈകാലടുക്കി,
അടപറ്റിയ തലയിണയുടെ സ്വപ്നത്തിലേയ്ക്ക്
വലിഞ്ഞുകയറുന്ന എന്നെയും..
ഒരു മഴത്തുള്ളിയില്‍
കുതിര്‍ന്നുപോയേക്കാവുന്ന മനസ്സിന്
മനസ്സിലാകാതെ പോകുന്നതില്‍ എന്താണ് തെറ്റ്?
**********************
തൊട്ടി മുക്കുമ്പോളാകും
നീ കിണര്‍ തന്നെ മാച്ചുകളയുന്നത്
നെല്ലിയ്ക്കച്ചവര്‍പ്പ് തൊണ്ടയിലിരുന്ന് പെരുക്കും
കിട്ടാത്ത ജലമധുരം
പ്രതീക്ഷയുടെ വേനല്‍പ്പടിയില്‍ നിന്ന് കിതയ്ക്കും
കണ്ണുനിറച്ചുമുള്ള മുള്‍ക്കള്ളിയില്‍ നിന്നും
മനസ്സൊന്നു നനച്ചിടാന്‍
മഷിത്തണ്ടു തേടുമ്പോള്‍..
കാഴ്ച്ചപ്പാടത്തു നിറയെ നീ
മണല്‍ക്കുന്നുകള്‍ വിതറും
ഒടുക്കം
ഏതൊക്കെയോ ശാപഭാഷയില്‍
ചിറികോട്ടി മുഷ്ടിചുരുട്ടി
ഉപ്പുപാത്തിയിലൊതുങ്ങുന്ന എനിയ്ക്കായി,
വരണ്ട ശിരോവസ്ത്രമൊളിപ്പിച്ച
മരുപ്പച്ചയില്‍ നിന്ന്
ഈന്തപ്പഴച്ചാറ്
ഇറ്റിത്തരുന്നവളേ.. നിന്നെയും..
പച്ചതീണ്ടാത്ത മണ്ണില്‍ അടഞ്ഞുതീരുന്ന
ജീവിതത്തവണകളെണ്ണിയെണ്ണി
പാതിയുണങ്ങിയ കരുവാടുപോലെ കൈകാലടുക്കി,
അടപറ്റിയ തലയിണയുടെ സ്വപ്നത്തിലേയ്ക്ക്
വലിഞ്ഞുകയറുന്ന എന്നെയും..
ഒരു മഴത്തുള്ളിയില്‍
കുതിര്‍ന്നുപോയേക്കാവുന്ന മനസ്സിന്
മനസ്സിലാകാതെ പോകുന്നതില്‍ എന്താണ് തെറ്റ്?
**********************
Monday, February 28, 2011
ശബ്ദം ഉരിച്ചെടുത്ത പാട്ട്
ഉള്‍ക്കടലിലെവിടെയോ
അലയുന്നുണ്ടൊരു പുഴ
ഓളപ്പരപ്പിന്‍ അടരുകളില്‍
മൂക്കോളം മുങ്ങി കണ്ണിലിരുട്ടു കേറ്റിയും
ഇടയ്ക്കു വെയിലെടുത്തു തലതോര്‍ത്തിയും
പായലൊട്ടിയ ജന്മം മറിച്ചുനോക്കിയും
ഉള്‍ക്കടലില്‍.. ഒരു പുഴ
ചുളിഞ്ഞും കീറിയും പറിഞ്ഞും
ഒരുപാട് ഏടുകളില്ലാത്ത
പഴയകാല പാട്ടുപുസ്തകം പോലെ...
പൂവെറിഞ്ഞ ചില്ലകള്‍,
കൊമ്പൊടിഞ്ഞ് ഒഴുകിവന്ന മലകള്‍,
പിടികിട്ടാതെപോയ മണ്ണൊഴുക്കുകള്‍
മുങ്ങിപ്പിടഞ്ഞ
ഒടുക്കത്തെ നീര്‍ക്കുമിളയില്‍
പറ്റിപ്പിടിച്ച കയ്യെഴുത്തുകള്‍
പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
കടല്‍വഴിയിലെ ഉള്‍വലിവുകള്‍
ചര്‍ച്ചയ്ക്കെടുക്കുമോ..
ഒളിപ്പിച്ചു കൊണ്ടുനടന്ന മിനുക്കങ്ങള്‍ വെളിപ്പെട്ട്
കൊത്തിപ്പറിച്ചും കുതിര്‍ന്നും
തിരയ്ക്കും തിരശീലയ്ക്കും വേണ്ടാത്ത പാട്ടുകൾ
മൂന്നാം പക്കം
ഏതു തീരത്താവും?
ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
ഏതൊക്കെ കാഴ്ചയിലേയ്ക്കാകും ഒപ്പിയെടുക്കപ്പെടുക?
അലയുന്നുണ്ടൊരു പുഴ
ഓളപ്പരപ്പിന്‍ അടരുകളില്‍
മൂക്കോളം മുങ്ങി കണ്ണിലിരുട്ടു കേറ്റിയും
ഇടയ്ക്കു വെയിലെടുത്തു തലതോര്‍ത്തിയും
പായലൊട്ടിയ ജന്മം മറിച്ചുനോക്കിയും
ഉള്‍ക്കടലില്‍.. ഒരു പുഴ
ചുളിഞ്ഞും കീറിയും പറിഞ്ഞും
ഒരുപാട് ഏടുകളില്ലാത്ത
പഴയകാല പാട്ടുപുസ്തകം പോലെ...
പൂവെറിഞ്ഞ ചില്ലകള്‍,
കൊമ്പൊടിഞ്ഞ് ഒഴുകിവന്ന മലകള്‍,
പിടികിട്ടാതെപോയ മണ്ണൊഴുക്കുകള്‍
മുങ്ങിപ്പിടഞ്ഞ
ഒടുക്കത്തെ നീര്‍ക്കുമിളയില്‍
പറ്റിപ്പിടിച്ച കയ്യെഴുത്തുകള്‍
പാതിവച്ചടഞ്ഞുപോയ തിരയൊരുക്കങ്ങള്‍
കടല്‍വഴിയിലെ ഉള്‍വലിവുകള്‍
ചര്‍ച്ചയ്ക്കെടുക്കുമോ..
ഒളിപ്പിച്ചു കൊണ്ടുനടന്ന മിനുക്കങ്ങള്‍ വെളിപ്പെട്ട്
കൊത്തിപ്പറിച്ചും കുതിര്‍ന്നും
തിരയ്ക്കും തിരശീലയ്ക്കും വേണ്ടാത്ത പാട്ടുകൾ
മൂന്നാം പക്കം
ഏതു തീരത്താവും?
ഒരു പരിധിയിലും വരാത്ത
സങ്കടങ്ങള്‍
ഏതൊക്കെ കാഴ്ചയിലേയ്ക്കാകും ഒപ്പിയെടുക്കപ്പെടുക?
Thursday, February 3, 2011
പാത്തുമ്മാമ
ബോധവുമബോധവും കൂട്ടിത്തുന്നിയ ഇടവഴിയിലൂടെ
ഭൂതകാലമിഴപിണഞ്ഞ നടത്തത്തിനിടയില്‍,
പ്രകാശം കണ്ണെഴുതിച്ച
ഏതോ നിമിഷത്തിനോര്‍മയെ എന്നപോലെ,
തിമിരക്കണ്ണുകൊണ്ടാണെങ്കിലും
സൂക്ഷ്മമായൊരു
വെള്ളാരംകല്ലിനെ നുള്ളി,
മാനം കാട്ടാതെ
കാല്‍വിരലില്‍ ഇറുക്കിപ്പിടിയ്ക്കും
പാത്തുമ്മാമ
പിഞ്ഞിയ കാച്ചിയൊന്നു മുറുക്കി,
ഓരോ കല്‍ത്തുണ്ടിനേയും
വീടുകാണിയ്ക്കും, പുതപ്പിച്ചുറക്കും
സ്വപ്നനാഴികകളില്‍,
മിന്നാമിന്നികള്‍ മേലാപ്പിട്ട ആകാശമുറ്റത്ത്
മയിലാഞ്ചിക്കൈകള്‍ക്കൊപ്പം
കൊട്ടിപ്പാടാന്‍ പോകും
മേലാകെ തളിര്‍ത്ത ചിറകുകരിഞ്ഞ്
കീറപ്പായിലെ പഴമ്പുതപ്പിനടിയിലേയ്ക്ക്
നാടുകടത്തപ്പെടുമ്പോള്‍
പാത്തുമ്മാമയുടെ പീളകെട്ടിയ പകലിനെ
മുറ്റത്തെ മാവില പല്ലു തേപ്പിയ്ക്കും
പാളത്തൊട്ടി തുളുമ്പി നില്‍ക്കും
പുള്ളിവീണ രണ്ടോട്ടുപാത്രവും
വക്കില്ലാ പിഞ്ഞാണവും
പൊളിഞ്ഞ ചാണകത്തറയില്‍
നിര്‍ത്താതെ വെടി പറയുകയാവും;
മടിയന്മാര്‍!
പണ്ടെന്നോ
ഭാഗ്യം തേടിപ്പോയ തോഴന്റെ
കൈതപ്പൂക്കും ഉറുമാല്‍ത്തുണ്ടെടുത്ത്
പാത്തു കസവുതട്ടമിടും,
സുറുമയെഴുതാനവന്റെ വിരല്‍ തേടും
കെട്ടിമേയാത്ത പുരയില്‍
ചിതറുന്ന മഴയിലും ചോരുന്ന വെയിലിലും
മുല്ലപ്പൂമണക്കുന്ന കെസ്സുപാട്ടൊഴുകും
പിന്നെപ്പിന്നെ
മുട്ടോളമിട്ട കുപ്പിവള പൊട്ടിപ്പൊട്ടി
കല്ലിച്ച ഓര്‍മ്മക്കൂമ്പാരത്തില്‍ കലരുമ്പോള്‍
കാറ്റിലൊരു തേങ്ങലുയരും
ഒരു സന്ധ്യയ്ക്ക്
മഴവില്ലിറങ്ങിയെത്തിയ
മിന്നല്‍ത്തോണിയില്‍ കയറിപ്പോയതാണ്;
പുലര്‍ന്നിട്ടും, മാവില കുഴഞ്ഞു വീണിട്ടും
തൊട്ടി വരണ്ടിട്ടും
പാത്തുമ്മാമ വന്നില്ല
വെള്ളാരം കുന്നുകളില്‍
മലക്കുകള്‍ പാറിനടന്നു
മഴയുണക്കാനിട്ട മൈതാനം കടന്ന്
മയിലാഞ്ചിക്കാട്ടിലേയ്ക്ക് വഴി വളര്‍ന്നു
കേട്ടു കേട്ടു വന്ന്,കണ്ണുതുടച്ചവരോട്,
എന്റെ പാത്തു
മേഘം മുറിച്ച് നീന്തി വരുന്നല്ലോ എന്ന്
ഓര്‍മ്മക്കല്ലുകള്‍ക്കിടയില്‍ നിന്നും
ഉറുമാലുചുറ്റിയ ഒരു പൊന്‍പണം
തിളങ്ങിക്കൊണ്ടിരുന്നു..
ഭൂതകാലമിഴപിണഞ്ഞ നടത്തത്തിനിടയില്‍,
പ്രകാശം കണ്ണെഴുതിച്ച
ഏതോ നിമിഷത്തിനോര്‍മയെ എന്നപോലെ,
തിമിരക്കണ്ണുകൊണ്ടാണെങ്കിലും
സൂക്ഷ്മമായൊരു
വെള്ളാരംകല്ലിനെ നുള്ളി,
മാനം കാട്ടാതെ
കാല്‍വിരലില്‍ ഇറുക്കിപ്പിടിയ്ക്കും
പാത്തുമ്മാമ
പിഞ്ഞിയ കാച്ചിയൊന്നു മുറുക്കി,
ഓരോ കല്‍ത്തുണ്ടിനേയും
വീടുകാണിയ്ക്കും, പുതപ്പിച്ചുറക്കും
സ്വപ്നനാഴികകളില്‍,
മിന്നാമിന്നികള്‍ മേലാപ്പിട്ട ആകാശമുറ്റത്ത്
മയിലാഞ്ചിക്കൈകള്‍ക്കൊപ്പം
കൊട്ടിപ്പാടാന്‍ പോകും
മേലാകെ തളിര്‍ത്ത ചിറകുകരിഞ്ഞ്
കീറപ്പായിലെ പഴമ്പുതപ്പിനടിയിലേയ്ക്ക്
നാടുകടത്തപ്പെടുമ്പോള്‍
പാത്തുമ്മാമയുടെ പീളകെട്ടിയ പകലിനെ
മുറ്റത്തെ മാവില പല്ലു തേപ്പിയ്ക്കും
പാളത്തൊട്ടി തുളുമ്പി നില്‍ക്കും
പുള്ളിവീണ രണ്ടോട്ടുപാത്രവും
വക്കില്ലാ പിഞ്ഞാണവും
പൊളിഞ്ഞ ചാണകത്തറയില്‍
നിര്‍ത്താതെ വെടി പറയുകയാവും;
മടിയന്മാര്‍!
പണ്ടെന്നോ
ഭാഗ്യം തേടിപ്പോയ തോഴന്റെ
കൈതപ്പൂക്കും ഉറുമാല്‍ത്തുണ്ടെടുത്ത്
പാത്തു കസവുതട്ടമിടും,
സുറുമയെഴുതാനവന്റെ വിരല്‍ തേടും
കെട്ടിമേയാത്ത പുരയില്‍
ചിതറുന്ന മഴയിലും ചോരുന്ന വെയിലിലും
മുല്ലപ്പൂമണക്കുന്ന കെസ്സുപാട്ടൊഴുകും
പിന്നെപ്പിന്നെ
മുട്ടോളമിട്ട കുപ്പിവള പൊട്ടിപ്പൊട്ടി
കല്ലിച്ച ഓര്‍മ്മക്കൂമ്പാരത്തില്‍ കലരുമ്പോള്‍
കാറ്റിലൊരു തേങ്ങലുയരും
ഒരു സന്ധ്യയ്ക്ക്
മഴവില്ലിറങ്ങിയെത്തിയ
മിന്നല്‍ത്തോണിയില്‍ കയറിപ്പോയതാണ്;
പുലര്‍ന്നിട്ടും, മാവില കുഴഞ്ഞു വീണിട്ടും
തൊട്ടി വരണ്ടിട്ടും
പാത്തുമ്മാമ വന്നില്ല
വെള്ളാരം കുന്നുകളില്‍
മലക്കുകള്‍ പാറിനടന്നു
മഴയുണക്കാനിട്ട മൈതാനം കടന്ന്
മയിലാഞ്ചിക്കാട്ടിലേയ്ക്ക് വഴി വളര്‍ന്നു
കേട്ടു കേട്ടു വന്ന്,കണ്ണുതുടച്ചവരോട്,
എന്റെ പാത്തു
മേഘം മുറിച്ച് നീന്തി വരുന്നല്ലോ എന്ന്
ഓര്‍മ്മക്കല്ലുകള്‍ക്കിടയില്‍ നിന്നും
ഉറുമാലുചുറ്റിയ ഒരു പൊന്‍പണം
തിളങ്ങിക്കൊണ്ടിരുന്നു..
Wednesday, December 29, 2010
വായനപ്പങ്ക്
പുലര്‍വെളിച്ചത്തിനു നേരെ
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം
ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു
ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക് കുത്തിക്കയറിയത്;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു
'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍
കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്
തലവീര്‍ത്ത് മെയ്‌തളര്‍ന്നവർക്കൊപ്പം
കണ്ണിഴയുമ്പോള്‍
എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട് ഉരുകി വീഴുന്നു
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം
ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു
ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക് കുത്തിക്കയറിയത്;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു
'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍
കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്
തലവീര്‍ത്ത് മെയ്‌തളര്‍ന്നവർക്കൊപ്പം
കണ്ണിഴയുമ്പോള്‍
എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട് ഉരുകി വീഴുന്നു
Subscribe to:
Posts (Atom)