Thursday, January 17, 2008

പെയ്തൊഴിയാതെ..

പുറത്ത്‌ മഴ
മനസ്സിലും.

പൊടിമണ്ണില്‍
ജലസൂചി ആഴ്ത്തുന്ന
ഈന്തപ്പന.

ഉള്ളു പഴുത്തു കിടക്കുമ്പോള്‍
ആദ്യത്തെ തുള്ളികളെ
ഊറ്റത്തോടെ
ആവിയാക്കാനാവും.

കനം കൂടുന്തോറും
മണ്‍തരികളെ തെറിപ്പിച്ച്‌
തൊലിയുരിഞ്ഞുപോയ എല്ലുകളില്‍
താളമിടുന്നവയെ
അടക്കാനുള്ള പാഴ്‌ശ്രമം.

നന്ത്യാര്‍വട്ടം ഉലഞ്ഞു...

നെറുക പൊളിക്കും തുള്ളിക്ക്‌
തട പിടിച്ചിരുന്ന വിരലുകള്‍
തകര്‍ന്നിട്ടുണ്ടാവും;
ഉണങ്ങുന്തോറും മലരുന്ന
മുറിവുമായി
വെണ്ണ തിരയുകയാവും.
സഹനത്തിന്റെ തീത്തുമ്പുകള്‍
വഴികാട്ടികളാവില്ലല്ലോ.

പുല്‍നാമ്പില്‍ പിടിച്ചു കയറുന്ന
പ്രതീക്ഷകളെ
എറിഞ്ഞു വീഴ്ത്തുന്ന മഴ.

വിളര്‍ത്ത ചിരി ബാക്കി നിര്‍ത്തി,
കിണറ്റുവക്കിലെ വെള്ളിലത്തില്‍
മത്താപ്പു കത്തിച്ച പൂക്കള്‍
ആഴങ്ങളിലേയ്ക്കു പോയി.
പച്ചനിറമുള്ള ഓര്‍മകള്‍..
താളിയ്ക്കായി
ഒടിച്ചെടുത്തിരുന്നു.

കണ്ണിലെ ഓവുചാല്‍
കുത്തൊഴുക്കില്ലാതെ
തുറക്കാനായെങ്കില്‍...

Wednesday, January 9, 2008

അപ്സരസ്സ്‌

പതിച്ചു കിട്ടിയ
ആജ്ഞ നിറവേറ്റാന്‍
ആവനാഴി നിറച്ചു.

പോകേണ്ട വഴികളും
വഴിവിട്ട പ്രയോഗങ്ങളും
തന്ത്രങ്ങള്‍ മെനഞ്ഞവര്‍
പറഞ്ഞു പഠിപ്പിച്ചു.

സ്വയം ഹോമിച്ചും
നേടേണ്ടവയാണ്‌ മുന്നില്‍..

മത്തു പിടിച്ചവരുടെ
ഭ്രാന്തന്‍ മോഹങ്ങള്‍
നെഞ്ചില്‍ തീപടര്‍ത്തുന്നു...

യന്ത്രപ്പാവയ്ക്ക്‌
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല.

ഒരു പ്രതിധ്വനി മതി
വീണുടയാന്‍.

തോഴിമാരുടെ കരവിരുത്‌
മേനിയഴകിനെ മിനുക്കി.
തീയമ്പുകള്‍ കച്ചയിലൊളിച്ചു.
ഉത്തരീയച്ചുറ്റില്‍ കുടമുല്ല വിരിഞ്ഞു.


മുനിയുടെ മൗനം ഒഴിയുമ്പോള്‍..
കണ്ണിലെ താപം പന്തമെറിയാം,
പാഞ്ഞെത്തും ശാപ വാക്കുകളില്‍..
ചാവേറിന്റെ ആത്മാവ്‌
പൊട്ടിത്തെറിക്കാം.

പതറുന്ന മനസ്സില്‍
കുത്തുന്ന കണ്ണീര്‍ച്ചില്ലുകള്‍

മുടക്കിയ തപസ്സുകള്‍
ഒടുക്കിയ സാമ്രാജ്യങ്ങള്‍..

പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.


ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന്‌ വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്‌
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്‌.

ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്‌
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം..

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.

*************************

Monday, December 31, 2007

പുനര്‍ജ്ജനി

"കന്യാകുമാരിയില്‍, ഒരു കുന്നിന്‍പുറത്തുകൂടെ നടന്നു പോയ ഒരാളുടെ കാലില്‍, എന്തോ കുത്തിയത്രെ. വെറുമൊരു മുള്ളല്ലെന്നു തോന്നി, മണ്ണുമാറ്റി നോക്കിയപ്പോള്‍, പുരാതനമായ ഒരു ക്ഷേത്രത്തിന്റെ താഴികക്കുടം കണ്ടെത്താനായി. പിന്നീട്‌ ക്ഷേത്രം പൂര്‍ണ്ണമായി പുറത്തെടുത്തു."

ഭാഷാ പണ്ഡിതനായ ശ്രീ. ഡോ. ഏഴുമറ്റൂര്‍ രാജ രാജ വര്‍മ്മ ഒരു പ്രസംഗത്തിനിടയില്‍ പങ്കുവച്ച ഈ അനുഭവങ്ങള്‍, പകര്‍ത്താനുള്ള എന്റെ ശ്രമം...

അദ്ദേഹത്തിനായി ആദരവോടെ സമര്‍പ്പിയ്ക്കുന്നു.

****************************************


കുന്നു കയറി വന്ന കാലുകളില്‍
മുള്ളുപോല്‍ കോറിയത്‌;
കാലം ചെയ്ത, വട്ടക്കണ്ണടയുടെ കാലോ...
കൈമോശം വന്ന, എഴുത്താണിക്കോലോ...

അധിനിവേശ മുദ്ര കൊണ്ട്‌
മുഖം മിനുക്കിയ പാദുകം,
ഇണങ്ങാതായോ!

തലമുറകളുടെ നന്മ,
തൊട്ടുവിളിച്ച്‌,
പുത്തന്‍ പച്ചപ്പിലെ ചതി
ഓര്‍മിപ്പിച്ചതാവുമോ !

അവജ്ഞ തഴച്ചു നില്‍ക്കും,
മറവിയുടെ മണ്ണില്‍ തിരഞ്ഞു.

വിരലുകള്‍ കണ്ടെടുത്ത
സ്പന്ദിയ്ക്കും താഴികക്കുടം,
തേജസ്സിന്‍ അക്ഷയപാത്രമാണെന്ന്‌
മനസ്സില്‍ കൊണ്ട മുള്ള്‌ വെളിവാക്കിത്തന്നു.

ചിന്തകളില്‍ ചോരപൊടിയുന്നു..
പാപനാശിനിയില്‍ മുങ്ങണം.

പാച്ചോറ്റി പൂത്ത മല കടന്ന്‌,
പാരിജാത ഗന്ധം ശ്വസിച്ച്‌,
നന്നങ്ങാടിയില്‍ തേങ്ങുന്ന,
താളിയോലകളിലേയ്ക്ക്‌..
ഒരു തീര്‍ത്ഥയാത്ര പോകണം.

ആയുസ്സില്ലാത്ത നേട്ടം ചാര്‍ത്തി വാങ്ങിയ
മുറിച്ചുരിക കടലിലെറിയണം..

തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്‌,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്‌
ഒരു കവിള്‍ കഞ്ഞി കുടിയ്ക്കണം..

എപ്പോളാണ്‌...
ഉറങ്ങാന്‍ വിളിയ്ക്കുക എന്നറിയില്ലല്ലൊ...!

**********************************
തീരാത്ത കടപ്പാട്‌ :
ശ്രീ. വര്‍‌മ്മാജിയുടെ വാക്കുകളിലെ തിളക്കം എനിയ്ക്കു പകര്‍ന്നു തന്ന, പ്രിയപ്പെട്ട സഹോദരനോട്‌ ...

എല്ലാവര്‍ക്കും സന്തോഷവും സമാധനവും നിറഞ്ഞ പുതുവര്‍ഷം ആശംസിയ്ക്കുന്നു.

Sunday, December 23, 2007

ജ്ഞാനദീപം

ഇലകളി,ലലകളിളക്കു,മിളം കാ-
റ്റലിയും മഞ്ഞിന്‍ കുളിരോളം...
വെള്ളിയുടുപ്പുകളണിയും സൂചി-
മരങ്ങളിലഴകിന്‍ തിരനോട്ടം......

അനുപമ മധുരം സ്വര്‍ഗീയാമൃത-
മൊഴുകുമനര്‍ഗ്ഗള സംഗീതം...
തിരു ജനനത്തിന്‍ സുകൃതം പകരും
മാലാഖകളുടെ ശുഭഗീതം...

നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന്‍ പിറവിയെടുത്തൊരു പുല്‍ക്കൂ-
ടണിയും നല്ല പ്രഭാപൂരം...

ഉയിരില്‍ പുരളു,മൊരിരുളിനെയാറ്റും
ജ്ഞാനപ്പൊരുളിന്നവതാരം...
അഴലിന്‍ വഴികളി,ലലിവി,ന്നുറവാ-
യറിവായ്‌പ്പുലരണമെന്നാളും... .

***********************

എല്ലാവര്‍‌ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ്‌ ആശംസിയ്ക്കുന്നു...

Wednesday, December 12, 2007

അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ ഉറുമ്പുകളെപ്പോലെയാണ്‌...
ഏതെങ്കിലും അര്‍ത്ഥങ്ങളില്‍
കൂടുവയ്ക്കാന്‍
ഒതുക്കുകള്‍ കയറിയിറങ്ങും...

ചിലനേരങ്ങളില്‍
ചിന്തകളില്‍
പഞ്ചസാരത്തരി ഇട്ടുവയ്ക്കും...

താങ്ങാനാകാത്ത
ഭാരം പൊക്കിയെടുത്ത്‌
മല കയറി വരും...

അതുള്‍ക്കൊള്ളാനാവാതെ
തലച്ചോറിലെ ചുളിവുകള്‍
ഞെരിപിരി കൊള്ളും...

കട്ടുറുമ്പുകള്‍
കടിച്ചു വേദനിപ്പിയ്ക്കും...
വിഷം കുത്തിവച്ച്‌
ആനന്ദിയ്ക്കും...
ഓര്‍മകളെ വലിച്ചിഴച്ച്‌
കണ്മുന്നിലിട്ട്‌
തോടു മാത്രമാക്കും...

ചുറ്റുമിരുന്ന്‌
തേന്‍തുള്ളി നുകര്‍ന്ന്‌,
കൊച്ചുവര്‍ത്തമാനം പറയുന്ന
കരിയുറുമ്പുകളെ
കണ്ടിട്ട്‌ ഏറെ നാളായി..

സ്നേഹം പകര്‍ന്നെഴുതാന്‍
അക്ഷരങ്ങള്‍ പിറക്കാതായോ ?

Thursday, November 29, 2007

അസ്തമയം

മിഴിവാര്‍ന്ന ചിത്രങ്ങളത്രയും മിഴികള്‍ക്കു-
മതിവരാഞ്ഞുടയവന്‍ തേയ്ച്ചുമായ്ച്ചൂ...

തൂലിക നീട്ടിക്കുടഞ്ഞതില്‍ ശേഷിച്ച
മൂവന്തി വര്‍ണ്ണവും തൂത്തെറിഞ്ഞൂ...

പലവട്ടമാഞ്ഞിട്ടു,മോതുവാനാകാഞ്ഞ
പ്രണയ സന്ദേശമായ്‌ സന്ധ്യ മാഞ്ഞൂ..

ചന്തം മറഞ്ഞൂ; മറിഞ്ഞൂ കരിഞ്ചായ-
മാകെപ്പടര്‍ന്നതും നോക്കി നോക്കി

അലസമായാലസ്യ ലേശമന്യേ,യിന്നു-
മിതുവഴി,ക്കതിരോന്‍ കടന്നു പോയീ..

മേഘത്തിരശ്ശീല,യപ്പുറത്തുള്ളൊരാ-
ത്താരകക്കുഞ്ഞിന്‍ മുഖം മറയ്ക്കെ,

ഇഴ നേര്‍ത്ത വെണ്ണിലാച്ചേലയില്‍ രാവിന്റെ
മിഴിനീരു പോലിളം മഞ്ഞു വീണൂ...

ചിറകറ്റ ചിന്തകളിലിഴയുന്ന നോവിന്റെ
വിടരുന്ന ഫണമൊന്നുയര്‍ന്നു താണൂ..

മിന്നും പ്രതീക്ഷതന്‍ കണ്ണുകള്‍ മിന്നാ-
മിനുങ്ങിനെപ്പോലെപ്പറന്നകന്നൂ...

മറവിതന്‍ മാറാല മറയിലെന്നോര്‍മകള്‍
വീര്‍പ്പിടാനാകാതെ വീണുടഞ്ഞൂ..

മുടിയഴിച്ചാടുന്ന നിഴലുകള്‍ ജീവിത-
ച്ചുമരിന്‍ നിറച്ചാര്‍ത്തഴിച്ചെടുത്തൂ..

പുലരിയ്ക്കു ദീപം തെളിയ്ക്കുവാനുമ്മറ-
ത്തുരുകുന്ന കൈത്തിരി കാത്തു നിന്നൂ...

Monday, November 12, 2007

നീര്‍ത്തടം

പായല്‍ത്തുണ്ടില്‍
തെന്നിപ്പായും പ്രാണികള്‍

കിളിമാസു കളിയ്ക്കും മീനുകള്‍
ജലസമാധി ശീലിയ്ക്കും തവളകള്‍

സൂര്യാംശുവേല്‍ക്കെ
വ്രീളാവതിയാകും ചെന്താമര.

കുളിരാര്‍ന്ന കേളീരംഗം.

കലങ്ങിയ കരിമഷിയും
കുത്തിയൊഴുകും മദജലവും
വന്നെത്തും ഇടത്താവളം...

ആകാശനീലം ചേര്‍ത്ത
ഗൂഢസ്മിതം തൂകി
സ്ഥായിയാം ദു:ഖത്തിന്‍ ചെളി
ആഴങ്ങളിലൊളിപ്പിക്കും
സ്വച്ഛമാം ജലാശയം...