Sunday, September 13, 2009

ഓണം വന്നെന്നും പോയെന്നും

മങ്ങുന്ന ഉച്ചവെയിലിനോട്‌
ബസ്സ്റ്റാന്റിന്‍ ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്‌

വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും

ഫുഡ്‌പാത്തില്‍ ബാക്കിയായ സ്ലാബുകളില്‍
കുഞ്ഞുടുപ്പിന്‍ അത്തക്കളമുണ്ടിപ്പോഴും

വീടെത്താന്‍ ഇരട്ടിവേഗത്തില്‍
ധൃതിപ്പെടും കൈകാലുകളും,
ചെളിക്കുഴമ്പു തുപ്പും
ചക്രസഞ്ചാരങ്ങളും,
പെയ്യുന്ന ഓരോ മഴയും
എത്ര കുതിര്‍ത്തിട്ടും അലിയാതെ
കരുവാളിച്ച ഒരു നോട്ടമുണ്ട്‌;

എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍

***************************

Sunday, September 6, 2009

വേരോട്ടം

കണ്ടിട്ടേയില്ലാത്ത ഉറവകളിലേയ്ക്കെന്ന്‌
വേലിയും പാലവും കടന്ന്‌
മല മുറിച്ച്‌
കടല്‍ തുരന്ന്‌
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും

അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്‌
മനമുരുകും

ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും

മണലാഴങ്ങളില്‍,
തോലു വിണ്ട ജീവനോടെ
ദാഹജലം തേടിയ്ക്കൊണ്ടേയിരിയ്ക്കും.

**************************

Tuesday, September 1, 2009

അത്തം വെളുത്തിട്ടായാലും

ഇക്കുറി ഓണം നന്നാവും
അച്ഛന്‍ കുറി വിളിച്ചിട്ടുണ്ട്‌

പതം കിട്ടിയ നെല്ല്‌
ഇത്തിരി കാത്തിട്ടുണ്ടമ്മ
മനയ്ക്കലെപ്പോലത്തെ
പായസം വയ്ക്കാന്‍

വെറകുപെരേടെ പിന്നിലെ
നാലു പടല എന്തായാലും വറക്കും
വെളിച്ചെണ്ണയ്ക്ക്‌ പോകുമ്പോ
പാവ്വാപ്ലേടെ മില്ലീന്ന്‌
ഒരു തുണ്ടം പിണ്ണാക്കും എടുക്കണം

അച്ഛനിന്ന്‌ ചന്തേന്ന്‌ വരുമ്പോ
ഓണക്കോടീണ്ടാവും
വളക്കാരി വന്നാല്‍
അരഡസന്‍ ചോപ്പുവള വാങ്ങായിരുന്നു
അമ്മേടെ കാതില്‍പ്പൂ
വിളക്കാന്‍ കൊടുത്തിട്ടുണ്ട്‌
ഈര്‍ക്കിലിട്ട കാതും കൊണ്ടെങ്ങന്യാ
ചേച്ചീടോടെ ഓണം കൊണ്ടുപോവ്വാ

വേലിപ്പൊന്തേന്ന്‌
നീലക്കൊങ്ങിണി ഒടിച്ചപ്പോള്‍
എന്തുകൊണ്ടിട്ടാണോ കാലു മുറിഞ്ഞത്‌
വേദനോണ്ട്‌ തല ചുറ്റ്‌ണ്‌ണ്ട്‌
കണ്ണീന്ന്‌ വെളിച്ചം മറയണ്‌

അമ്മേടെ മടീലല്ലേ ഞാന്‍
എന്നിട്ടുമെന്തേ
മോളേന്നുള്ള വിളിയ്ക്ക്‌
ദൂരം കൂടുന്ന പോലെ

*********************

എല്ലാവര്‍ക്കും പൊന്നോണാശംസകള്‍

Wednesday, August 19, 2009

ജൈവഗണിതം

വെയില്‍ മങ്ങും ദിവസങ്ങള്‍
പരിഭവക്കറുപ്പ്‌ തേച്ച്‌
ഒന്ന്‌ ചാറിപ്പെയ്താല്‍,

കുന്നിറങ്ങി തോട്‌ തകര്‍ത്ത്‌
പുഴകലക്കിപ്പായും
സ്വാര്‍ത്ഥമനസ്സാണ്‌ കണ്ണുനീരെന്ന്‌
നിഴല്‍പോലുമൊഴുക്കിക്കളയുമെന്ന്‌
വിലങ്ങിടുമായിരുന്നു

കര്‍ക്കിടകമഴയുടെ
തണുത്ത വിരല്‍ പിടിച്ച്‌
ഇതുവരെ കാണാത്ത ഉത്സവത്തിന്‌
മനസ്സു തുള്ളിച്ച്‌ പോകും കുഞ്ഞിനെപ്പോലെ
നീ കണ്മറയുമ്പോള്‍,

സ്നേഹവൃത്തത്തിന്‍,
കണ്ണിയറ്റ ശൂന്യതയിലേയ്ക്ക്‌
പതറുന്ന നിമിഷങ്ങളെന്തു ചെയ്യുമെന്ന്‌
ഉത്തരം തേടുന്നു, ഒരു പെരുമഴ..

കൂട്ടാനും കിഴിയ്ക്കാനും
വേറെ അക്ഷരമെനിയ്ക്കിന്നുമറിയില്ലല്ലോ!

*************************

Saturday, August 15, 2009

എടുത്തുവപ്പുകള്‍ മറിച്ചുനോക്കാനുള്ളതല്ലെന്ന്‌...

മഴത്തണുപ്പ്‌ തലവഴി മൂടി
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്‌
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു

രാജ്യാതിര്‍ത്തികള്‍ പലതും മാഞ്ഞ്‌,
അറ്റം ചുളുങ്ങി,
തമ്മിലൊട്ടിയും തെറ്റിത്തെറിച്ചും പേജുകള്‍

അക്ബറിന്റെ തലയും
ഝാന്‍സിറാണിയുടെ പകുതി വാളും
തിന്നുതീര്‍ത്ത്‌
ഇരട്ടവാലന്‍ വെട്ടിത്തെളിച്ച
കപ്പല്‍പാതകള്‍

ഗാന്ധിപ്പടവും മൂവര്‍ണ്ണക്കൊടിയും
മുക്കാലും പൊടിഞ്ഞു

പഴമണവും പൊടിയും പിടിയ്ക്കാതെയാവാം
വെളിച്ചമൊന്നു തുമ്മി

എന്നും അവസാനപേജിലൊതുങ്ങുന്ന
പൗരധര്‍മ്മം തുറന്നപ്പോഴേയ്ക്കും
ആഞ്ഞുവീശിയ വാള്‍ത്തിളക്കം
വിളക്കിന്‍ കണ്ണടപ്പിച്ചു.

ആഗസ്റ്റ്‌ ലക്കം 'കലിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

Thursday, August 6, 2009

കാവല്‍നില്‍ക്കുന്നവര്‍

തടാകക്കാഴ്ച്ചയിലേയ്ക്കു തുറക്കുന്ന
ഏഴാംനില ഫ്ലാറ്റ്‌
ഈ വിലയ്ക്ക്‌ ഭാഗ്യമെന്ന്‌,
മൂലകളോരോന്നും 'സൂം'ചെയ്ത്‌
അകത്തളം മെനഞ്ഞതിന്‍ കരവിരുത്‌ പറഞ്ഞു,
മൗസും കീബോര്‍ഡും

കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ
പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന്‍
ചുമര്‍ നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട
തിരശ്ശീല

പ്രധാനവാതിലിനരികില്‍
ആവനാഴിപോലൊരു പൂപ്പാത്രം

പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്‌,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം,

മോണിറ്ററില്‍ നിന്നും
കണ്ണുകള്‍ വഴുതി വീണു;
കാഴ്ചയൊടിഞ്ഞു.

*****************************

Saturday, August 1, 2009

മായാതെ മാഞ്ഞുപോകുന്നവ

ഒരു മഴക്കോള്
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള് പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല

അകന്നുപോയ പാദങ്ങളും
കൂട്ടുപോയ പൂഴിത്തരികളും
വഴിക്കണ്ണുമായി കുന്നിമണികളും
കണക്കിലൊതുങ്ങാത്ത പൂജ്യങ്ങളെഴുതും

തിക്കിത്തിരക്കി കൂടുവിട്ട് പറക്കും
അപ്പൂപ്പന്‍താടിയായി മറവിയെടുക്കും

തിരിച്ചുനീന്താനൊരു കൈത്തോട്
കൈതപ്പൂചൂടി വരാറുണ്ട് സ്വപ്നത്തില്
എണ്ണമില്ലാത്ത ഉപ്പുതിരകള് മുറിച്ച്
തിരക്കിയെത്തുമ്പോഴേയ്ക്കും
പൂമണം വാര്‍ന്ന നിഴല്‍ച്ചിത്രവും
വെയിലെടുത്തിട്ടുണ്ടാവും.

******************
ജൂലായ്‌ ലക്കം 'തുഷാര'ത്തില്‍ പ്രസിദ്ധീകരിച്ചത്‌.