Sunday, November 14, 2010

തേച്ചു മിനുക്കി തേഞ്ഞു മിനുങ്ങി..

ഇനിയുമൊരു തുന്നലിനിടമില്ലെന്ന്
പിഞ്ഞിയ തോല്
ആണിയടിയ്ക്കാനില്ലെന്ന് നെഞ്ച്
അഴുകിയ ജീവിതം കൂട്ടിനിര്ത്താനാവാത്ത
തുരുമ്പിച്ച കൊളുത്തുകളടക്കം പൊതിഞ്ഞുകെട്ടി
എത്രയോ തവണ
ഞാനെന്നെ ഉപേക്ഷിച്ചതാണ്

പഴങ്കഥയിലെ ചെരുപ്പിനെപ്പോലെ,
കുഴിച്ചുമൂടിയാലും
കടലിലൊഴുക്കിയാലും
വീണ്ടും വീണ്ടും തേടിവരുമെന്നറിയാതെ..

Tuesday, November 9, 2010

വെളുക്കുമ്പോള്‍ കുളിയ്ക്കണം, വെളുത്ത മുണ്ടുടുക്കണം..

അരിക്കാരിച്ചേട്ടത്തി പണ്ടുപറഞ്ഞപ്പോള്‍
ഇത്ര കരുതീല്ല
പരുവപ്പെടുത്തിയ വിതയൊന്നും വേണ്ട
തെറിച്ചു വീഴുന്ന മണി മതി
അത്ര വളക്കൂറുള്ള മണ്ണാണ്‌

വടക്കന്‍ മലകടക്കുന്ന
തുരപ്പന്മാരെ പേടിപ്പിയ്ക്കാന്‍
വേണ്ടിവന്നാല്‍
നാട്ടീന്നു പൊട്ടാസു കൊണ്ടുവരാലൊ

തൊപ്പിവച്ച തമ്പ്രാന്‍
വ്യവസ്ഥകളൊക്കെ സമ്മതിച്ചിട്ടുണ്ട്‌

കരാറൊന്നൊത്തു കിട്ടാന്‍
അപ്പനപ്പൂപ്പന്മാരെത്തൊട്ട്‌
പിറക്കാന്‍ പോണോരെക്കൂടി
ഉയര്‍ത്തിപ്പാടി;
ഈത്തറവാടിന്റെ തലതൊട്ടപ്പന്‍
പണ്ടുപറഞ്ഞ കഥകളാണ്‌
ഇന്നുമെന്റെ വഴികാട്ടിയെന്ന്‌ വരെ
കാച്ചി വിട്ടു,
കച്ചോടം നടക്കണ്ടേ..!

ഇവിടത്തെ കുട്ട്യോള്‍
ഏഴാം കടലിനപ്പുറത്തേയ്ക്കു
പാലമിടുന്നതിനെപ്പറ്റി
ഗവേഷണോം ചെയ്തിരുന്നോട്ടെ,

ഞാനീ മണ്ണിന്റെ വേരില്‍ നിന്ന്‌
പൊന്നൂറ്റിയെടുക്കും
എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക്‌
ഇവിടെയൊരു കുളവും കുഴിയ്ക്കും

ഞാനാരാ മോന്‍!!!

Wednesday, October 20, 2010

ഉപേക്ഷിയ്ക്കാനാവാത്ത ഉടൽ‌ക്കുപ്പായങ്ങൾ

"രണ്ടുപറ തവിടിനു പകരം
പുള്ളോത്തി തന്നതാ
ചുണ്ടുവരണ്ടൊരു പെണ്‍കിടാവിനെ"

ചിറിയിലൂടെ ഇഴഞ്ഞിറങ്ങുന്ന
ചൊകചൊകന്ന പാമ്പിന്‍കുഞ്ഞിനെ
നീട്ടിത്തുപ്പിയൊരു
നാട്ടുനടപ്പുകഥ;
മുറ്റത്തും മനസ്സിലും
ചോരപ്പത്തി വിടര്‍ത്തും

എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്‌
അനാഥമായ ഉള്‍വഴികളില്‍
പുള്ളോര്‍ക്കുടത്തിന്‍ മുഴക്കം

ആയില്യം നക്ഷത്രം
അധിദേവത സര്‍പ്പം

ചുണ്ടുപോലെ വരണ്ടുപോയ മനസ്സില്‍
നെടിയ വരമ്പിലൂടെ
രണ്ടുപറ തവിടുമായി
പുള്ളോത്തി നടന്നു

വിജനമായ രാക്കിനാക്കള്‍
ഒരിടിവെട്ടിലും കെട്ടുപോകാത്ത ഇഴജന്മങ്ങളായി
പറന്നു കൊത്തി

രാവിനു മൂര്‍ച്ചയേറും യാമങ്ങളില്‍
കെട്ടുപിണഞ്ഞ കടും നിറങ്ങളെ,
മുടിയിഴച്ചും പൂക്കുല തല്ലിയും
അഴിച്ചെടുക്കാനാവാതെ..

ഇരുട്ടു പന്തലിച്ച ആകാശത്തിനു കീഴെ
ചിറകു വെട്ടി ഉപേക്ഷിയ്ക്കപ്പെട്ടവള്‍
അസ്ഥിത്വത്തിന്‍ ചോദ്യചിഹ്നത്തില്‍
തലകീഴായാടി

പാടത്തിനക്കരെനിന്ന്‌
കവുങ്ങിന്‍ പൂമണം പൊതിഞ്ഞ്‌
ജനല്‍വഴിയിലൂടെ
വീണ്ടും
കാറ്റ്‌ കടത്തിക്കൊണ്ടു വരുന്നു;
മേലാകെ തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്‌
*****************************

Tuesday, September 14, 2010

എന്നെത്തന്നെ

പറഞ്ഞും കേട്ടും തേഞ്ഞുപോയ
വാക്കുകൊണ്ടാണ്‌ മേച്ചില്‍

പലകുറി കടഞ്ഞതാണെങ്കിലും
കഴുക്കോലാകാനുള്ള ഉറപ്പൊന്നുമില്ല
ചിന്തകള്‍ക്ക്‌

മാറാലയില്‍ തൂങ്ങിയാടുന്ന
വാഗ്ദത്ത ഭംഗികള്‍
എന്നത്തേയും പോലെ
ഏതു സമയത്തും വീണുമറയാം

ആദര്‍ശങ്ങള്‍ ഉത്തരമാകുമ്പോള്‍
മനസ്സ്‌ അനങ്ങാപ്പാറയാകേണ്ടതാണ്‌;
പക്ഷേ,
കടുപ്പിച്ചൊരെഴുത്തില്‍
തകര്‍ന്നുപോകുന്നതാണ്‌ ചുമരെങ്കില്‍
തറച്ചൊരു നോട്ടത്തില്‍
അനുസരിപ്പിയ്ക്കപ്പെടുന്നതാണ്‌
തൂണുകളെങ്കില്‍..
ഉത്തരത്തിനു താങ്ങാകില്ല

ദീര്‍ഘശ്വാസമൊരു കൊടുങ്കാറ്റാകാം
ഉലയ്ക്കുന്ന ഭയപ്പാടുകളില്‍ നിന്നും
അസ്വസ്ഥതയുടെ ഉറുമ്പുകൂട്ടങ്ങള്‍
ഓരോ കോശത്തിലും കവാത്തു നടത്താം

ഒടുവില്‍
തൊട്ടാല്‍ പൊടിയാവുന്ന
നേര്‍ത്ത നാരുകളോ തുണ്ടങ്ങളൊ ആയി
മനസ്സില്ലാതെ, ഒരു ശരീരം പറന്നുപോകാം

തല നെഞ്ചിലേയ്ക്കു വളച്ച്‌
ദേഹം ചുരുട്ടിയൊതുക്കി
അമ്മയിലേയ്ക്കെന്നപോലെ
ചുരുങ്ങിച്ചുരുങ്ങി
ഒരൊറ്റ കോശത്തില്‍
എനിയ്ക്കെന്നെ സൂക്ഷിച്ചു വയ്ക്കണം

ഒരു കൊടുങ്കാറ്റിനും കൈകൊടുക്കാതെ.

*************************
"ആനുകാലിക കവിത"യില്‍ പ്രസിദ്ധീകരിച്ചത്‌.

Thursday, August 19, 2010

നീ

രാവേറുന്തോറും നീന്തിക്കയറും
കടല്‍സ്പര്‍ശത്തിന്‍ സ്വേദമന്ത്രണമേറ്റ്‌
മനസ്സിന്റെ ഒളിസങ്കേതങ്ങളില്‍ നിന്നും
കമ്പിയില്ലാക്കമ്പിയിലൂടെ
സന്ദേശ കമ്പനങ്ങള്‍
ശരീരത്തിലാവേശിയ്ക്കുമ്പോള്‍,

ഒഴുക്കിനാവേഗത്തില്‍
പൊട്ടിത്തകര്‍ന്നേയ്ക്കുമെന്ന്‌
കൈ ഞരമ്പുകള്‍ സന്ദേഹിയ്ക്കുമ്പോള്‍,

പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന്നില്‍ എഴുതിച്ചേര്‍ത്തത്‌,
അഗ്നിരേഖകളായി വേരുപടര്‍ത്തി
പൊടിച്ചുണര്‍ന്നതാണെന്‍ കവിത..

ഇക്കാലമത്രയും നിന്നുപോയിരുന്ന
ഘടികാര സൂചികളില്‍
ഹൃദയമിടിപ്പേറ്റിയ വസന്തമേ..

നിന്റെ പച്ച തഴയ്ക്കുന്നത്‌
ഇന്നെന്റെ അസ്ഥികളിലാണ്‌
പൂക്കുന്നതും കായ്ക്കുന്നതുമെന്റെ മജ്ജയാണ്‌
എന്നിലിനി എന്റേതെന്നു പറയാന്‍
ഞാനില്ല; നീയല്ലാതെ.

Sunday, July 18, 2010

അവസാനപംക്തി (വഴി കണ്ടുപിടിയ്ക്കുക)

കൈരേഖ കണക്ക്‌
പന്തലിച്ച വരകളിലൂടെ,
ഒരു പെന്‍സില്‍
ഉരഞ്ഞു തേഞ്ഞു പോകുന്നതിനു പിന്‍പേ,
കുതിച്ചും ഓടിയും
തിരക്കോടെ കുഞ്ഞുകാലുകള്‍;
അലസതയില്‍ തട്ടിവീഴാതെ
കുസൃതിയില്‍ ഒളിച്ചിരുന്ന്‌ മയങ്ങാതെ..

വികൃതിപ്പെന്‍സിലിന്റെ മറുതല,
ഇടയ്ക്കിടക്ക്‌
വര മായ്ചുമാറ്റുന്നുണ്ട്‌;
ശരിവര അതാവാം

മെല്ലെപ്പോകും
ആമച്ചങ്ങാതിയല്ല ജീവിതം,
അമ്മ പറഞ്ഞിട്ടുണ്ട്‌

ചിലയിടങ്ങളില്‍ ഇരുള്‍വനം,
ഇടുങ്ങിയ ഉറുമ്പുവഴികള്‍

ഇളകുന്ന ഒറ്റവരിപ്പാലം
കൈവരിയില്ലാത്ത കിണര്‍

കണ്ടുപിടിയ്ക്കേണ്ട വഴിയുടെ
മറുതലയ്ക്കലാണമ്മ

അറിയാപ്പാതയില്‍
പേടിക്കൂട്ടുകളായി
കൊല്ലന്റെ ആലകള്‍

മുയല്‍മണത്തില്‍ പൊന്തകളുടെ
മൂക്കു വിടരുന്നുണ്ടോ..

പെന്‍സില്‍വര തെന്നിച്ചൊരു നഖമൂര്‍ച്ചയില്‍,
പല്ലിന്‍ ആഴമളക്കലില്‍,
പവിഴക്കണ്ണ്‌ തുളഞ്ഞു

പിറ്റേന്ന്‌,
ചോപ്പുണങ്ങിയ
നീണ്ട ചെവിയുള്ള പഞ്ഞിത്തുണ്ടായിരുന്നു
ടിവി സ്ക്രീനുകളില്‍
ആഘോഷത്തിന്‍ കൊടിയടയാളം.

Monday, June 28, 2010

വായില്ലാമൊഴി

കരിയും ചോപ്പും തേച്ച
മുഖമെഴുത്തും ഉടുത്തുകെട്ടും
കഴുത്തിറങ്ങിയ മുടിയുമായി കളിവേഷങ്ങള്‍,
കുറുങ്കുഴലും ചിലമ്പും
മുഴങ്ങുമൊറ്റച്ചെണ്ടയും കൊണ്ട്‌
കാണികളിലേയ്ക്ക്‌
കാല്‍ത്താളം പകര്‍ത്തി

ലോകം വിഴുങ്ങും തിരകളെ
വരച്ചിട്ട കളങ്ങളില്‍
തലചെരിച്ചും വെട്ടിച്ചും
കൈച്ചൂരല്‍ ഇടയ്ക്കു മിന്നലായ്‌ നിവര്‍ത്തി
വാള്‍ത്തിളക്കമായ്‌ ചുവടു മാറ്റി
ഉത്സവം തിമര്‍ത്താടി

പതിയെപ്പതിയെ മേളം മുറുകി
കാല്‍വേഗം കൂടി
ആരവമിരമ്പിച്ചൊരുവന്‍
ചായം തൊട്ടൊരു നെഞ്ചില്‍
വാള്‍മുനയുഴിഞ്ഞു;
കുനിച്ച തോളെല്ലുകള്‍ പേടിയഭിനയിച്ചു
ചെണ്ടയെന്തൊക്കെയോ ഉറക്കെപ്പറഞ്ഞു

മറുതലയ്ക്കല്‍, വീണ്ടുമതേ രംഗം
ചെണ്ടയുടെ ഗര്‍ജ്ജനം
കുഴലിന്റെ മുറവിളി
തനിയാവര്‍ത്തനം..

ഇടവരമ്പു മായ്ച്ചു;
കളിക്കാര്‍ കാഴ്ചക്കാരിലിറങ്ങി

മെല്ലെ.. വളരെ മെല്ലെ
തണുത്ത ഭാരത്തോടെ
മൂര്‍ച്ച മേഞ്ഞ ദേഹങ്ങള്‍
ഓരോന്നായി ചായക്കൂട്ടില്‍ കുഴഞ്ഞു
അഭിനയത്തികവെന്ന്‌ കയ്യടിച്ച്‌
ആഘോഷം നുരഞ്ഞു..

ഉയര്‍ത്തിക്കെട്ടിയ തട്ടില്‍
ഭേഷെന്ന്‌ തലയാട്ടുന്നു,
തൂവല്‍ തൊപ്പി വച്ച പൊന്നാടകള്‍

ആര്‍പ്പിന്നുച്ചസ്ഥായിയില്‍
കറുപ്പും മഞ്ഞയും വെള്ളയും ചുവപ്പിച്ച്‌
മുഖത്തെത്തിയ തിളക്കമോര്‍ക്കുന്നു
കീഴ്ച്ചുണ്ടിനൊപ്പം തെറിച്ച ശബ്ദവും

ഇതു മരണനൃത്തം,
കൊയ്യുന്നതെതിര്‍വാക്കിന്‍ നാക്കുകള്‍..
ചൂണ്ടിപ്പറഞ്ഞ വിരലറുത്തുപോയത്‌
കരുത്തായ്‌ കുരുത്തില്ലിതുവരെ

ഉറക്കത്തിന്‍ ഇരുട്ടുപാളിയ്ക്കിടയിലൂടെ
കണ്ണു കീറുകയാണീ
ദു:സ്വപ്നസൂചികള്‍


****************************