Sunday, October 26, 2008

എഴുത്ത്‌

അടയാളം വച്ച നാട,
മതിലുകെട്ടിയതിനൊരുപുറത്ത്‌
എഴുതിത്തീർത്ത പേജുകൾ...
മുഷിഞ്ഞും,അറ്റം ചുരുണ്ടും..
കുരുങ്ങിക്കിടക്കുകയാണ്‌.

ഒറ്റയടിപ്പാത പോലും പകുത്തിടാത്ത
മൈതാനത്തിൻ ഗർവ്വോടെ,
വരികളൊന്നും അരിയ്ക്കാത്ത
പുത്തനേടുകളുടെ പരിഹാസം
മതിലു തുരന്നു ചെല്ലുന്നു..

പേനക്കോലുകൾ നട്ടുവയ്ക്കുന്ന
കുഴിബോംബുകളും
കൊയ്തെടുക്കുന്ന തലച്ചോറുകളും
എഴുതാപ്പുറങ്ങൾക്കറിയില്ലല്ലോ...

*********************

Saturday, October 4, 2008

കാണരുതെന്നു കരുതും..

പനയുടെ ഒറ്റക്കയ്യില്‍
വിളര്‍ത്ത ആകാശത്തെ
തുളയ്ക്കുന്ന യക്ഷിക്കൊട്ടാരം.

പതം പറയുന്ന എല്ലിലും പല്ലിലും
മണിയനീച്ചയുടെ ആരവം

ഉയര്‍ന്ന വേരുകള്‍ക്കിടയില്‍
മാറ്റിയുടുത്ത ചേല തൂക്കി
ഇഴഞ്ഞുപോകുന്ന ശീല്‍ക്കാരം

മുള്ളുകള്‍ പിണച്ച്‌
വാതിലടയ്ക്കുന്ന കടലാസുചെടി.

കാലടിയില്‍ നിന്നും
മാഞ്ഞുപോകുന്ന പിന്‍വഴി.

ചങ്കില്‍, ഉണങ്ങിയ കാറ്റിന്റെ
കൊലവിളി

പറിച്ചെടുക്കാനാവാത്ത കാലിനോട്‌
മുറുമുറുക്കുന്ന കരിയിലകള്‍.

പിരിഞ്ഞുമുറുകിയ ഒച്ച
ഇഴപൊട്ടി,
പുറത്തേയ്ക്ക്‌ തെറിച്ചപ്പോഴാവണം,
മുഖം നനച്ച്‌,
കണ്ണിലേയ്ക്ക്‌ വെളിച്ചം ഇറങ്ങിയത്‌.