Monday, July 4, 2016

ഇടവപ്പാതി

ഒരു മഴയാത്രപോകുന്നു
പോരുന്നോ

 പാറശ്ശാല മുതൽ, ...
നീലേശ്വരം കണ്ട്
സൌപർണ്ണിക തൊട്ടുതൊട്ടങ്ങനെ..



മഞ്ഞുതുള്ളിപോലൊരു ചങ്ങാതി വിളിയ്ക്കുന്നു
ഇടവപ്പാതിയല്ലേ..


അച്ഛന്റെ വിരലും കുഞ്ഞുകുടയും
മഴ നനയുന്നു
തെച്ചിയും ചെമ്പരത്തിയും നന്ദ്യാർവട്ടവും
നിറഞ്ഞ് തുടുക്കുന്നു


ഉച്ചമണിയിൽ
ഉപ്പുമാവുകിട്ടും വരാന്തയിലേയ്ക്ക്
പാത്രങ്ങൾ നനഞ്ഞോടുന്നു
ടാറിട്ട വഴിയിൽ
ചിതറിയ ചില്ലുചീളുപോൽ മഴ
പാവാടത്തുമ്പുയർന്ന കണങ്കാലിൽ
ഒട്ടിയ ദാവണിച്ചുറ്റിൽ
ഒന്ന് നൂറ് ആയിരമെന്ന്
കുത്തി“നോക്കുന്നു”


ഇടവപ്പാതിയാണ്
“നെട്ടന്റെ കുറിയാണ്”
പറഞ്ഞെത്താപ്പൊക്കമുള്ള പാറ മൂടി
പാതിചത്തും പാതിയടർന്നും
കന്നും കല്ലും കാടുമൊഴുകും
ഇടവം കലങ്ങിച്ചുവക്കും
അടുക്കളപ്പടിയിൽ കാലുനീട്ടി
വിരലിടയിലൂടെ മുറുക്കിത്തുപ്പി
പറഞ്ഞുകേട്ട പഴക്കങ്ങൾ


ഇടവപ്പാതിരയാണ്
ഇരുട്ടുപെയ്യുന്ന ചുമരുകൾ
വെള്ളിടിയുടെ ജനാലകൾ തുറന്ന്
നിഴല്ചേർത്തു വരച്ച
വെള്ളച്ചായച്ചിത്രങ്ങൾ തൂക്കുന്നു
ഇടവത്തിൽ കെട്ടുപോയ ഇഴജന്മങ്ങൾ
പൊട്ടിമുളച്ച കൂണുകൾ
കാറ്റിൻ വഴക്കത്തിൽ
ഊഞ്ഞാലാടുന്നു


ഇടവപ്പാതിയാണ്
മഴയാണ്
മഴയാത്രയിലാണ്