Monday, December 21, 2009

എന്തൊക്കെപ്പറഞ്ഞാലും

നേര്‍ക്കാഴ്ച പങ്കിടും നേരം
കണ്ണുകളൊരേ പക്ഷമാണ്‌,
ഒളിച്ചുനോട്ടത്തിലും

കേള്‍വിയിലെ പങ്കുകാര്‍ക്കിടയില്‍
വേര്‍തിരിവുകളുടെ
മുഴുനീള ജീവകാലം
നമ്മള്‍ ആരോപിയ്ക്കുന്നുണ്ട്‌

കേട്ടതും കേള്‍ക്കാനിടയുള്ളതും കേട്ടുകേള്‍വികളും
കൂടിക്കുഴഞ്ഞ വിഷമാവസ്ഥയില്‍,
ചില നേരത്തെങ്കിലും
ഇഷ്ടാനിഷ്ടങ്ങളെ ഇഴകീറി കടത്തിവിടാന്‍ പാകത്തില്‍
അനേകം കടമ്പകള്‍ ഒരുക്കുന്നുണ്ട്‌

അരുതായ്കകളെ
മറുചെവിയിലൂടെ വിട്ടുകളയാമെന്ന
പരിഹാര ചിന്തകള്‍
ഈ ഇല്ലാക്കടമ്പകളിലാണ്‌
പൂത്തുകായ്ച്‌
കേള്‍വിയുടെ കണ്ണടപ്പിയ്ക്കുന്നത്‌

***********************
കലികയില്‍ പ്രസിദ്ധീകരിച്ചത്‌

Tuesday, December 15, 2009

നാക്കെടുക്കാത്ത വാക്കുകള്‍

ഒന്നു കൂക്കിവിളിയ്ക്കാനോ
ഞാനെടാ എന്ന്‌ ചങ്കൂറ്റം കാട്ടാനോ
താന്തോന്നിത്തരമെന്ന്‌ കയ്യോങ്ങാനോ
ആവാതെയിരിപ്പാണ്‌ തൊണ്ടയില്‍

ആണികോറി വരച്ചാലും
പച്ചയെഴുതിയാലും
ബാധിയ്ക്കരുതെന്നും ബാധയാകരുതെന്നും
ഒതുക്കി വയ്ക്കപ്പെട്ടവര്‍

ഇമയനക്കാതെ നില്‍ക്കേണ്ടി വരുന്ന
ശിലാഖ്യാനങ്ങളെപ്പോലെ

ശബ്ദം തൊടാത്തതിനാല്‍
മൂല്യ രേഖകളില്ല

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍.

Tuesday, November 24, 2009

വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌

മുറിപ്പാവാടയിട്ട ഫിലിപ്പിനോ പെണ്ണിന്‌
വ്യാഴാഴ്ചപ്പാര്‍ട്ടിയില്‍ക്കണ്ട
പഞ്ചനക്ഷത്രങ്ങളെ
കൂട്ടുകാരനോട്‌ വര്‍ണ്ണിച്ചു തീരുന്നില്ല
വറുത്തതും പുഴുങ്ങിയതും
പുളിമധുരങ്ങളും വാക്കിനുമപ്പുറത്താണ്‌

ദുരിതപ്പാച്ചലില്‍ ഒഴുകിപ്പോയ
അമ്മനാട്‌,
പിഞ്ഞിത്തൂങ്ങിയ കൂടപ്പിറപ്പുകള്‍
കത്തിയൊടുങ്ങാത്ത വിശപ്പുകള്‍..
കണ്‍പോളയുടെ വീര്‍പ്പില്‍
മറഞ്ഞിരിയ്ക്കുകയാവാം

തലേ രാവ്‌ പുലരുവോളം
നുരഞ്ഞ ദേശഭക്തിയില്‍
നാടിന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചത്‌
ഷാമ്പെയിന്‍ തമാശകളാടിയത്‌
അവനും അവളോട്‌ പറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

വെടിത്തുള വീണ തെരുവുകളില്‍
പാതി വെന്തും തമ്മില്‍ വേവിച്ചും
വിളയാടും കൂട്ടങ്ങളെ
മറവിമന്ത്രങ്ങളില്‍ മയക്കി വച്ചിരിയ്ക്കുകയാവാം

ശിങ്കളരാജന്‍
അഭയാര്‍ത്ഥിക്ക്യാമ്പിന്റെ വിലങ്ങഴിയ്ക്കുമെന്ന്‌
റേഡിയോശബ്ദം

അഴുകിത്തുടങ്ങിയ ദേഹങ്ങളും
പുഴുവരിച്ച ആത്മാക്കളും
പഴയ തീപ്പുരകളില്‍
വാഴ നടണമെന്ന്‌ ആഹ്വാനം

മുന്‍സീറ്റിലെ ലങ്കപ്പെണ്‍കൊടി
മൊബൈല്‍ഗെയിമിന്റെ ലഹരിയിലാണിപ്പോഴും

പെരിയാറില്‍ മൂന്നാം മുന്നറിയിപ്പ്‌, അതീവജാഗ്രത,
നിമിഷമെണ്ണുന്ന വാട്ടര്‍ബോംബെന്ന്‌
..........
ട്രാഫിക്‌ ബ്ലോക്കാണ്‌
വീടെത്തുംവരെ നല്ലൊരുറക്കത്തിന്‌ നേരമുണ്ട്‌.

Sunday, November 1, 2009

ലിപിയറിയാത്തതാകും കാരണം

ഇത്ര തൊട്ടുതൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താനാവാത്ത അസ്വസ്ഥത
കലങ്ങിമറിയുന്നു തിരകളില്‍

മേഘം വിരിച്ച നടവഴികളിലേയ്ക്ക്‌
വെയില്‍ വന്ന്‌ കൂട്ടുവിളിയ്ക്കുമ്പോഴും
നിന്നിലേയ്ക്കെത്തുന്ന നാളിനെപ്പറ്റിയാണ്‌
ഏതൊക്കെയോ ഭാഷയില്‍
ഭാഷയില്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്‌
നീരാവിയാകുന്നത്‌

എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കിവിടും,
പുഴകള്‍ ഒഴുക്കിയെടുത്ത്‌
കടലെന്ന്‌ പേരിടും
കാഴ്ചക്കാര്‍ക്കും കളിവീടിനും
നീ കൂട്ടിരിയ്ക്കുകയാവുമപ്പോഴും

വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക്‌ അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം
നക്ഷത്രച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്‌, ഒരേ മണം

എന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌ പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.

****************************

ഇ‌-പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌.

Tuesday, October 20, 2009

ഉറക്കം മുറിച്ചെഴുതുന്നവര്‍

പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്‌
ദാവണിചുറ്റി,
കിളിച്ചുണ്ട്‌ വരച്ച്‌,
പൂപ്പാത്രങ്ങളാക്കുന്നവനെന്നും വേവലാതിയാണ്‌

അരികു ഞൊറിയിട്ട താംബാളത്തിലും
ആളോളം വലിയ പളുങ്കു പാത്രത്തിലും
കണ്ണെറിഞ്ഞ്‌ ഇന്ദ്രജാലം കാട്ടി,
അഴകിന്‍ പ്രതിച്ഛായയില്‍
പീലിയെഴുതാന്‍ തുടങ്ങുന്ന വെയിലിനു നേരെ
നിറം മങ്ങിയ കര്‍ട്ടന്‍ താഴ്ത്തിക്കെട്ടി വയ്ക്കും

കളിപ്പാട്ടമെന്ന്‌ വിരല്‍നീട്ടും കുസൃതിയെ,
പുകവളയമൂതി
വടിവുകളില്‍ കാഴ്ചനടുന്നവനെ,
വാക്കുകൊണ്ട്‌ വിലങ്ങിടാന്‍ നോക്കും

അടുക്കിവയ്പ്പുകള്‍ തട്ടിമറിയ്ക്കാന്‍
ഇരുള്‍പൊത്തില്‍ എലിയനക്കമില്ലെന്നും
പൂച്ചനഖം നീണ്ടുവരില്ലെന്നും ഉറപ്പിച്ച്‌

മക്കളേയെന്നൊരു ദീര്‍ഘശ്വാസം
പുതച്ചുറങ്ങിത്തുടങ്ങുമ്പോളാണ്‌

മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട്‌ തകര്‍ന്നുപോയൊരു ചില്ലുടല്‍
നെഞ്ചടക്കിപ്പിടിച്ച കുരിശുമായി
ഇറങ്ങിവരിക

ആ വഴിയിലേയ്ക്കാണ്‌
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും

******************************

Wednesday, October 7, 2009

അളന്നെഴുതാത്ത അകലങ്ങള്‍

മാറിവരും കാലങ്ങളിലെ
പച്ചയും മഞ്ഞയും പൊഴിച്ച്‌
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട്‌ രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ്‌ സഞ്ചാരം

പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും

ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്‌
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും

വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും

ഒറ്റക്കണ്ണെരിച്ച്‌ ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്‌
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും

മനസ്സുറപ്പ്‌ കണ്ണിലേയ്ക്കാവാഹിച്ച്‌
അടിയളന്ന്‌ നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്‌
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക

പട്ടുനൂല്‍ പൊട്ടി, ചങ്കില്‍ ഓട്ടവീണ്‌
കണ്ണുകലക്കിയൊരു പിടച്ചിലാണ്‌ പിന്നെ

പ്രിയമുള്ള ആത്മാക്കള്‍ക്ക്‌
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,

ഈ വഴിയെത്തുന്നിടത്ത്‌
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്‌
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.

***************************************

Sunday, October 4, 2009

യാത്രാമൊഴി



എന്നാണെന്നറിയില്ലെങ്കിലും,
ഒരിയ്ക്കല്‍ കണ്ടുമുട്ടും‌വരെ..
വിട.

Tuesday, September 22, 2009

പൂക്കാലത്തിന്റെ പടവുകള്‍

മലമുകളിലെ ഒതുക്കുകളിലേയ്ക്ക്‌
അനേകായിരം വെള്ളിയിഴയിട്ടു മുറുക്കിയ
വലിയൊരു തന്ത്രിവാദ്യം പോലെ,
കടല്‍

ജലസഞ്ചാരത്തിന്‍ തുഴപ്പാടുകൊണ്ട്‌
അടിത്തട്ടിലെ നിഗൂഡസംഗീതം
പകര്‍ത്തിയെഴുതുകയാണ്‌
ഓരോ പുഴയും

ഉള്‍ച്ചുഴികളിലെ നിശ്ശബ്ദത
പ്രാണന്റെ ഈ അലയിളക്കത്തിലാണ്‌
പുറംവായുവിലേയ്ക്ക്‌ കുതിപ്പേറ്റുന്നത്‌

മേല്‍പ്പരപ്പില്‍
വെയിലുണക്കങ്ങള്‍ക്കു മീതെ
പച്ചകുത്തിപ്പെയ്യും തുള്ളിയായി
ചിറകുഴിയും ജീവതരംഗങ്ങള്‍,
ഹൃദയത്തിലേയ്ക്ക്‌ ഉണര്‍ന്നിരിയ്ക്കുന്ന
ചുവന്ന തന്ത്രികളില്‍
സിംഫണി തീര്‍ക്കുമ്പോള്‍,
ഒതുക്കിവച്ച പ്രണയം
ഇലയ്ക്കും തണ്ടിനും മുന്‍പേ
ഇതള്‍‌നീട്ടും ലില്ലിയാകും പോലെ.

***********************

'ഹരിതക'ത്തില്‍ പ്രസിദ്ധീകരിച്ചത്‌.

Sunday, September 13, 2009

ഓണം വന്നെന്നും പോയെന്നും

മങ്ങുന്ന ഉച്ചവെയിലിനോട്‌
ബസ്സ്റ്റാന്റിന്‍ ചുറ്റുവഴിയിലെ
ഓണച്ചന്തയ്ക്കെന്നും മുറുമുറുപ്പാണ്‌

വസ്ത്രമേള മുതല്‍
ഉപ്പിലിട്ട അരിനെല്ലി വരെ
'വിലകുറച്ചെന്നു' തൊണ്ടപൊട്ടിക്കുമ്പോള്‍
ചൂടുചായയും കപ്പലണ്ടിയും
ചോര്‍ച്ചയൊതുക്കിയിരിയ്ക്കും

ഫുഡ്‌പാത്തില്‍ ബാക്കിയായ സ്ലാബുകളില്‍
കുഞ്ഞുടുപ്പിന്‍ അത്തക്കളമുണ്ടിപ്പോഴും

വീടെത്താന്‍ ഇരട്ടിവേഗത്തില്‍
ധൃതിപ്പെടും കൈകാലുകളും,
ചെളിക്കുഴമ്പു തുപ്പും
ചക്രസഞ്ചാരങ്ങളും,
പെയ്യുന്ന ഓരോ മഴയും
എത്ര കുതിര്‍ത്തിട്ടും അലിയാതെ
കരുവാളിച്ച ഒരു നോട്ടമുണ്ട്‌;

എടുത്താല്‍ പൊങ്ങാത്ത പൂജ്യങ്ങളുമായി,
ചാരിച്ചാരി മിനുസപ്പെട്ട
തട്ടുകടച്ചായ്പ്പിലെ കസേരത്തുണ്ടില്‍,
ഓണം വന്നതും പോയതും കേട്ടറിയുകയാവും
'നാളത്തെ ഭാഗ്യ'ത്തിന്‍ വില്‍പ്പനക്കാരന്‍

***************************

Sunday, September 6, 2009

വേരോട്ടം

കണ്ടിട്ടേയില്ലാത്ത ഉറവകളിലേയ്ക്കെന്ന്‌
വേലിയും പാലവും കടന്ന്‌
മല മുറിച്ച്‌
കടല്‍ തുരന്ന്‌
അലയുന്ന വേരുകള്‍,
തളിരിലകളില്‍ ഏറിവരും പച്ചപ്പില്‍
ഊറ്റംകൊള്ളും

അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്‌
പൂവും കായും നിറയുവോളം
കടയടരാതെ നിര്‍ത്തണേയെന്ന്‌
മനമുരുകും

ഇല്ലാജലമൂറ്റിയൂട്ടി വലിഞ്ഞുമുറുകി
കനലാടും ഞരമ്പിനെ മറക്കും

മണലാഴങ്ങളില്‍,
തോലു വിണ്ട ജീവനോടെ
ദാഹജലം തേടിയ്ക്കൊണ്ടേയിരിയ്ക്കും.

**************************

Tuesday, September 1, 2009

അത്തം വെളുത്തിട്ടായാലും

ഇക്കുറി ഓണം നന്നാവും
അച്ഛന്‍ കുറി വിളിച്ചിട്ടുണ്ട്‌

പതം കിട്ടിയ നെല്ല്‌
ഇത്തിരി കാത്തിട്ടുണ്ടമ്മ
മനയ്ക്കലെപ്പോലത്തെ
പായസം വയ്ക്കാന്‍

വെറകുപെരേടെ പിന്നിലെ
നാലു പടല എന്തായാലും വറക്കും
വെളിച്ചെണ്ണയ്ക്ക്‌ പോകുമ്പോ
പാവ്വാപ്ലേടെ മില്ലീന്ന്‌
ഒരു തുണ്ടം പിണ്ണാക്കും എടുക്കണം

അച്ഛനിന്ന്‌ ചന്തേന്ന്‌ വരുമ്പോ
ഓണക്കോടീണ്ടാവും
വളക്കാരി വന്നാല്‍
അരഡസന്‍ ചോപ്പുവള വാങ്ങായിരുന്നു
അമ്മേടെ കാതില്‍പ്പൂ
വിളക്കാന്‍ കൊടുത്തിട്ടുണ്ട്‌
ഈര്‍ക്കിലിട്ട കാതും കൊണ്ടെങ്ങന്യാ
ചേച്ചീടോടെ ഓണം കൊണ്ടുപോവ്വാ

വേലിപ്പൊന്തേന്ന്‌
നീലക്കൊങ്ങിണി ഒടിച്ചപ്പോള്‍
എന്തുകൊണ്ടിട്ടാണോ കാലു മുറിഞ്ഞത്‌
വേദനോണ്ട്‌ തല ചുറ്റ്‌ണ്‌ണ്ട്‌
കണ്ണീന്ന്‌ വെളിച്ചം മറയണ്‌

അമ്മേടെ മടീലല്ലേ ഞാന്‍
എന്നിട്ടുമെന്തേ
മോളേന്നുള്ള വിളിയ്ക്ക്‌
ദൂരം കൂടുന്ന പോലെ

*********************

എല്ലാവര്‍ക്കും പൊന്നോണാശംസകള്‍

Wednesday, August 19, 2009

ജൈവഗണിതം

വെയില്‍ മങ്ങും ദിവസങ്ങള്‍
പരിഭവക്കറുപ്പ്‌ തേച്ച്‌
ഒന്ന്‌ ചാറിപ്പെയ്താല്‍,

കുന്നിറങ്ങി തോട്‌ തകര്‍ത്ത്‌
പുഴകലക്കിപ്പായും
സ്വാര്‍ത്ഥമനസ്സാണ്‌ കണ്ണുനീരെന്ന്‌
നിഴല്‍പോലുമൊഴുക്കിക്കളയുമെന്ന്‌
വിലങ്ങിടുമായിരുന്നു

കര്‍ക്കിടകമഴയുടെ
തണുത്ത വിരല്‍ പിടിച്ച്‌
ഇതുവരെ കാണാത്ത ഉത്സവത്തിന്‌
മനസ്സു തുള്ളിച്ച്‌ പോകും കുഞ്ഞിനെപ്പോലെ
നീ കണ്മറയുമ്പോള്‍,

സ്നേഹവൃത്തത്തിന്‍,
കണ്ണിയറ്റ ശൂന്യതയിലേയ്ക്ക്‌
പതറുന്ന നിമിഷങ്ങളെന്തു ചെയ്യുമെന്ന്‌
ഉത്തരം തേടുന്നു, ഒരു പെരുമഴ..

കൂട്ടാനും കിഴിയ്ക്കാനും
വേറെ അക്ഷരമെനിയ്ക്കിന്നുമറിയില്ലല്ലോ!

*************************

Saturday, August 15, 2009

എടുത്തുവപ്പുകള്‍ മറിച്ചുനോക്കാനുള്ളതല്ലെന്ന്‌...

മഴത്തണുപ്പ്‌ തലവഴി മൂടി
കൂര്‍ക്കം വലിയ്ക്കുന്ന ഇരുട്ടില്‍,
ഉറക്കം തൂങ്ങും മേശവിളക്കിന്റെ
ഒറ്റക്കണ്‍നോട്ടത്തിലേയ്ക്ക്‌
മൂലകളടര്‍ന്ന ചട്ടപ്പെട്ടിയില്‍ നിന്നും
കരിംപച്ചയില്‍ സ്റ്റാമ്പുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന
പുറന്തോടുമായി
ചരിത്രപാഠപുസ്തകം നീങ്ങിയിരുന്നു

രാജ്യാതിര്‍ത്തികള്‍ പലതും മാഞ്ഞ്‌,
അറ്റം ചുളുങ്ങി,
തമ്മിലൊട്ടിയും തെറ്റിത്തെറിച്ചും പേജുകള്‍

അക്ബറിന്റെ തലയും
ഝാന്‍സിറാണിയുടെ പകുതി വാളും
തിന്നുതീര്‍ത്ത്‌
ഇരട്ടവാലന്‍ വെട്ടിത്തെളിച്ച
കപ്പല്‍പാതകള്‍

ഗാന്ധിപ്പടവും മൂവര്‍ണ്ണക്കൊടിയും
മുക്കാലും പൊടിഞ്ഞു

പഴമണവും പൊടിയും പിടിയ്ക്കാതെയാവാം
വെളിച്ചമൊന്നു തുമ്മി

എന്നും അവസാനപേജിലൊതുങ്ങുന്ന
പൗരധര്‍മ്മം തുറന്നപ്പോഴേയ്ക്കും
ആഞ്ഞുവീശിയ വാള്‍ത്തിളക്കം
വിളക്കിന്‍ കണ്ണടപ്പിച്ചു.

ആഗസ്റ്റ്‌ ലക്കം 'കലിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

Thursday, August 6, 2009

കാവല്‍നില്‍ക്കുന്നവര്‍

തടാകക്കാഴ്ച്ചയിലേയ്ക്കു തുറക്കുന്ന
ഏഴാംനില ഫ്ലാറ്റ്‌
ഈ വിലയ്ക്ക്‌ ഭാഗ്യമെന്ന്‌,
മൂലകളോരോന്നും 'സൂം'ചെയ്ത്‌
അകത്തളം മെനഞ്ഞതിന്‍ കരവിരുത്‌ പറഞ്ഞു,
മൗസും കീബോര്‍ഡും

കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ
പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന്‍
ചുമര്‍ നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട
തിരശ്ശീല

പ്രധാനവാതിലിനരികില്‍
ആവനാഴിപോലൊരു പൂപ്പാത്രം

പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്‌,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം,

മോണിറ്ററില്‍ നിന്നും
കണ്ണുകള്‍ വഴുതി വീണു;
കാഴ്ചയൊടിഞ്ഞു.

*****************************

Saturday, August 1, 2009

മായാതെ മാഞ്ഞുപോകുന്നവ

ഒരു മഴക്കോള്
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള് പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല

അകന്നുപോയ പാദങ്ങളും
കൂട്ടുപോയ പൂഴിത്തരികളും
വഴിക്കണ്ണുമായി കുന്നിമണികളും
കണക്കിലൊതുങ്ങാത്ത പൂജ്യങ്ങളെഴുതും

തിക്കിത്തിരക്കി കൂടുവിട്ട് പറക്കും
അപ്പൂപ്പന്‍താടിയായി മറവിയെടുക്കും

തിരിച്ചുനീന്താനൊരു കൈത്തോട്
കൈതപ്പൂചൂടി വരാറുണ്ട് സ്വപ്നത്തില്
എണ്ണമില്ലാത്ത ഉപ്പുതിരകള് മുറിച്ച്
തിരക്കിയെത്തുമ്പോഴേയ്ക്കും
പൂമണം വാര്‍ന്ന നിഴല്‍ച്ചിത്രവും
വെയിലെടുത്തിട്ടുണ്ടാവും.

******************
ജൂലായ്‌ ലക്കം 'തുഷാര'ത്തില്‍ പ്രസിദ്ധീകരിച്ചത്‌.

Monday, June 22, 2009

ആരുമറിയാതെ

കാഴ്ചയായി, കേള്‍വിയായി
പകര്‍ത്തെഴുത്തായി
പതിഞ്ഞതുപോയതൊക്കെ തിരിച്ചെടുക്കണം

ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്‌
അമ്മയില്‍ നിന്ന്‌
നോക്കും വാക്കും അച്ഛനില്‍ നിന്ന്‌
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ്‌ പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം

ഓര്‍മ്മദിവസങ്ങളോ
അടയാളപ്പെട്ട നിമിഷങ്ങളോ
ബാക്കിയാക്കാതെ
പണ്ടുപണ്ടെന്നൊരു കഥയ്ക്കിടം കൊടുക്കാതെ
കാറ്റു ചേര്‍ത്തുപിടിയ്ക്കും
പുകനൂലുപോലെ മായാന്‍,

ഈ കലണ്ടറൊന്നു കണ്ണടച്ചല്ലേ പറ്റൂ.

Wednesday, June 17, 2009

ഇല്ലാച്ചുമരിനപ്പുറം





അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്‌
ഉള്ളിലെ കടലിരമ്പമാവാം

ചുണ്ടനക്കമുണ്ട്‌;
വിട്ടുപോന്ന പ്രിയരെ
ദൂരം മുറിച്ചെത്തിയിരുന്ന നീരൊഴുക്കുകളെ
കണ്ണേറെത്താത്ത ഒളിവിടങ്ങളെ
ഒഴുകിമാഞ്ഞ സ്വാതന്ത്ര്യപ്പരപ്പിനെ,
ചൊല്ലി ബലപ്പെടുത്തുകയാവാം;
പലരൂപവും നിറവുമുള്ള
തടവുപുള്ളികള്‍

ചില്ലില്‍ പതിഞ്ഞ കൈനിഴലില്‍,
കണ്ണില്‍ ഭീതി തുളുമ്പി
പിടയുന്ന പൂവിതള്‍ പോലൊരു മീന്‍കുഞ്ഞ്‌..
'നീമോ' തന്നെയിതെന്ന് മകന്‍;

അളന്നുമുറിച്ച വെള്ളത്തിലുഴറും
നിലവിളിക്കീറിലൊന്നെങ്കിലും,
വേവലാതി തിന്ന്‌
കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..

****************************
* നീമോ - 'ഫൈന്‍ഡിംഗ്‌ നീമോ' യില്‍ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുമല്‍സ്യം.

ഇവിടെയുമുണ്ട്‌ ഇതുപോലെ ചിലര്‍.

Tuesday, June 2, 2009

അലങ്കാരങ്ങളില്ലാതെ

വലതുകവിളും പാതിചുണ്ടും
കാറ്റോട്ടം മറന്ന മൂക്കും
മണ്ണിന്‍ മണത്തിലാഴ്ത്തി
ഒരക്ഷരം

വാക്കിന്‍ സ്ഥിരതാളം പുറംതള്ളിയ
വെറുമൊരക്ഷരമല്ലേ;
മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി

മുറുകിയ ഞരമ്പിന്‌ പുറത്തേയ്ക്ക്‌
ഹൃദയതാളം അയഞ്ഞു.. ഒഴുകി നേര്‍ത്തു..

ചരല്‍പ്പൊടി ഒരു മലയെന്ന്‌
കയറിയിറങ്ങി വന്ന
വരിമുറിയാ ജാഥകള്‍
കുതിര്‍ന്ന മണ്‍തരി വിട്ട്‌
പുല്‍ത്തുമ്പിലെ നനവില്‍ വട്ടം ചുറ്റി

പറക്കലൊതുക്കി, മൂളലുകള്‍
ചെവിക്കുഴിയിലിറങ്ങി

പുതിയ കളിപ്പാട്ടം കിട്ടിയപോലെ..

കണ്ണില്‍ത്തൊട്ട്‌ ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം.

Sunday, May 24, 2009

ഒറ്റമൈനയുടെ കാഴ്ച

പകുതിയിലേറെ പച്ചപ്പഴിഞ്ഞുപോയ ചില്ല;
തണലൊതുക്കിയിരുന്നാലും
ചിറകിനു തീ പിടിയ്ക്കും.
കാറ്റിളക്കങ്ങള്‍ക്കു മീതെ
പുതുക്കി മേച്ചില്‍ നടത്തുമ്പോഴെല്ലാം
ചിലമ്പിച്ച മുറുമുറുപ്പുകള്‍ ഉച്ചത്തിലെഴുതും.

മട തകര്‍ന്നു മരിച്ചവന്റെ കണ്ണും
ഉരുള്‍പ്പൊട്ടിയ ഒഴുക്കും
ചോരതുപ്പി വീണ മെയ്‌മാസപ്പൂക്കള്‍
വിവര്‍ത്തനം ചെയ്യുന്നു.

നനഞ്ഞ വെയില്‍
പുള്ളികുത്തിക്കളിയ്ക്കും അടുപ്പുകള്‍
എവിടെയും ചോദ്യാക്ഷരങ്ങളില്‍ത്തന്നെ.

തൊണ്ട നീറ്റുന്ന അക്ഷരത്തെറ്റുകള്‍ മായ്ക്കാന്‍
ആഴമറിയാത്ത മണ്‍ഭരണിയില്‍ നിന്നും
ഉയിര്‍കൊള്ളും വെള്ളത്തിനായി
ഇനിയുമേറെ കല്ലുപെറുക്കിയിടണമെന്ന്‌
ഇരിപ്പുമുറിയിലെ ഒറ്റജാലകം
പകര്‍ത്തിയെഴുതുന്നു.

****************************

Sunday, April 26, 2009

കാണാക്കിളിവാതിൽ

എന്നാണടച്ചതെന്നോ
ഇന്നേവരെ തുറന്നിട്ടേയില്ലെന്നോ
ആരും പറഞ്ഞുകേട്ടിട്ടില്ല.

അച്ഛനോര്‍മ്മ വച്ച കാലവും
അച്ഛാഛന്റെ ഓര്‍മ്മയിലുള്ള കാലവും
ഉള്ളൊന്നു തുറക്കാന്‍ പറ്റീട്ടില്ലെന്ന്‌.

മുട്ടി നോക്കിയിരിയ്ക്കാം..
ഇല്ലാത്താക്കോലിട്ട്‌ ശ്രമിച്ചിരിയ്ക്കാം,
ഇപ്പൊ തുറക്കാമെന്ന്‌ അഹങ്കരിച്ചിരിയ്ക്കാം..

കണ്ണടയ്ക്കാത്ത, കാതനക്കാത്ത കാത്തിരുന്ന്‌
നിശാഗന്ധി പൂക്കും സംഗീതം അറിയുന്നവന്‍
സൂത്രക്കണക്കില്‍ പാതി തുറക്കുമെന്നൊരു പഴങ്കഥ.

താക്കോല്‍പ്പഴുതിലൂടെയുള്ള
രഹസ്യ സഞ്ചാരങ്ങളെ കേട്ടിട്ടുണ്ട്‌;
അനുഭവിച്ചിട്ടുമുണ്ട്‌.
അതിന്മേലുള്ള കണക്കിലും
അനുമാനത്തിലുമൊതുങ്ങുമോ ഉള്ളറ.

എലിപ്പുറത്തു പുറപ്പെട്ടുപോയി
പൂട്ടുകളെത്ര പൊളിയ്ക്കുന്നു..!

കള്ളന്‍ കയറാതെ,
കയറിയോരൊന്നും പുറത്തുപോകാതെ,
അലസമെന്ന വിധം ചാരിയിട്ടേയുള്ളൂ..
എന്നിട്ടും...
അറിഞ്ഞൊന്നു മനസ്സ്‌ തുറക്കാന്‍..

Tuesday, April 7, 2009

വെള്ളം ഉറങ്ങിക്കിടക്കുകയാവും..

കൈനീട്ടിത്തൊടാന്‍ തോന്നും..

ഒന്നു തറപ്പിച്ചു നോക്കിയാല്‍
‍ആകാശക്കണ്ണാടിയില്‍
എന്റെ കറുത്തമുഖം കാട്ടിത്തരും.

ഇല നുള്ളിയെറിഞ്ഞാല്‍
ഇക്കിളിയെന്ന്‌ മേനിയുലയ്ക്കും.

മഴത്തുള്ളിയില്‍ ഓളം വെട്ടുമ്പോഴല്ല;
ശ്വാസം തുളുമ്പാത്ത നില്‍പ്പിലാണ്‌
നിന്റെ ചന്തം.

ഞാനറിയാതെ കുതിയ്ക്കുന്നുണ്ട്‌ മനസ്സ്‌.

നഖമുന തട്ടുമ്പോഴേയ്ക്കും
അനങ്ങിക്കളയരുത്‌.

കാല്‍വിരല്‍ തൊട്ട്‌ മുടിത്തുമ്പു വരെ
നിന്നെ പുതയ്ക്കുവോളം
ഇതേ നില്‍പ്പ്‌ നില്‍ക്കുമെങ്കില്‍..
മുങ്ങിയും പൊങ്ങിയും
ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്‌,
നിന്നില്‍ മയങ്ങണം.

ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ
ചുളിവീഴാത്ത വിരിപ്പാകണം നീ.

നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും.

ആ നിമിഷത്തില്‍,
നിശ്ചലത വലിച്ചു മാറ്റി,
എന്നില്‍ കുതിര്‍ന്നുപോയ
അവസാന തുള്ളിയ്ക്കായ്‌
നീ നിര്‍ത്താതെ കരയുമോ..
പകരമായ്‌ തന്ന
എന്റെ ജീവനെപ്പോലുമോര്‍ക്കാതെ..

**************************

Sunday, March 29, 2009

പരീക്ഷക്കണക്കുകൾ

നിരയൊപ്പിച്ച്‌ നിര്‍ത്തിയ
മെലിഞ്ഞ ഒറ്റകളെ വിഴുങ്ങി,
വെട്ടും കുത്തും കിട്ടി തെറിച്ചവരെ
തൊട്ടു കൂട്ടി,
കൊഴുത്ത സംഖ്യകള്‍ ഏമ്പക്കമിടും.

ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.
'പുനര്‍ജ്ജനി' ചൊല്ലി, അവരെ
സ്വാതന്ത്ര്യക്കുപ്പായമിടീച്ചാല്‍ പിന്നെ
പയറ്റു തന്നെ.

ചോരമുക്കി ഉണക്കിയ,
അപായചിഹ്നങ്ങളും,
ഉറുമി ചുരുട്ടിയ വട്ടങ്ങളും കൂടി
മാര്‍ക്കുലിസ്റ്റുണ്ടാക്കുന്നത്‌
ഇങ്ങനെയാണ്.

Sunday, March 8, 2009

ചുകപ്പിന്റെ നിറം

ഒരേ മടിത്തട്ടിൽ കേട്ട കഥയിൽനിന്നും
പലനിറം പൂശിയ ശരികൾ,
ചില്ലുപൊടി കൂട്ടിയുണക്കിയ നൂലിൻ തുമ്പിൽ
തമ്മിൽ തമ്മിൽ തരം നോക്കി
കൊത്തി പറക്കുന്നുണ്ട്‌.

കൊയ്തുപാടത്തുനിന്നും
അരിവാളുകൾ
തിരിഞ്ഞുനോക്കാനാവാത്ത അകലങ്ങളിലേയ്ക്ക്‌
ചേക്കേറിക്കഴിഞ്ഞപ്പോഴാണോ..
അന്തിമാനത്ത്‌, കാറ്റ്‌ വരച്ചിട്ട തിരകൾ
ആളിക്കത്താൻ തുടങ്ങിയത്‌ ..?

ദ്രവിച്ച തായ്‌ത്തടിയിൽ
പടർന്ന്‌ കുഴഞ്ഞ വള്ളികൾ
ഇല പൊഴിയ്ക്കാത്ത നേരമില്ല.

വഴിയില്ലായ്മകളിലേയ്ക്ക്‌
കൈചൂണ്ടിയാവാൻ അരുതാതെ
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും...

Wednesday, February 25, 2009

വേലിയേറ്റത്തിനൊടുവില്‍

ചുറ്റിലും തിളയ്ക്കുന്ന തിരകള്‍ക്ക്‌
പിടികൊടുക്കാത്ത ഉള്‍ക്കടലിലാണ്‌
മുങ്ങിപ്പോകുന്നത്‌.

ആവര്‍ത്തനങ്ങളില്‍ നിന്ന്‌
പണിപ്പെട്ടു തിരിച്ചുപിടിച്ച ശ്വാസം
ഹൃദയത്തിലെ ആണിപ്പാടിലെ ചോരയ്ക്കൊപ്പം
ഇറങ്ങിപ്പോക്കിന്റെ വക്കോളമെത്തും.

അപ്പോഴും ശാന്തനായൊരു മണല്‍ത്തിട്ട
ഒഴുക്കിന്റെ മുറിപ്പാടുകളില്‍
മണലുണക്കി, തിളക്കം ചേര്‍ത്തുകൊണ്ടിരിയ്ക്കും.

സ്വന്തമെന്ന്‌ നട്ടുനനച്ചതൊക്കെ
അഹങ്കാരമായി കായ്ച്‌
നഷ്ടങ്ങളായി വീഴുന്നിടത്താണ്‌
മുനവച്ചു നോവിയ്ക്കുന്ന
ഈയാംപുല്ലുകളുണ്ടാവുന്നതെന്ന്‌
പറഞ്ഞുതരും.

Monday, February 16, 2009

വിട്ടുപോകാതെ..

ഞരമ്പിലോടും വര്‍ണ്ണധാതുവില്‍,
ധ്യാനാവസ്ഥയിലുണ്ടൊരു ശലഭകാലം.

മഞ്ഞവെയിലില്‍ മുങ്ങാന്‍,
പച്ചവിരിപ്പില്‍ ചിറകുണക്കാന്‍,
ചുമരിലെ ചതുരക്കാഴ്ച
നിലമിറങ്ങും ആകാശത്തുണ്ട്‌ തന്നു.
വിരിച്ചിട്ട വെളിച്ചത്തെ..
ഒരിക്കലും കെട്ടുപിണയാത്ത
മഴനൂലുകളെ..
അമിട്ടുവിരിയിക്കുന്ന
നക്ഷത്രങ്ങളെ തന്നു.

മാനത്തേയ്ക്ക്‌ കണ്‍തുറന്നിട്ടും,
സ്വപ്നങ്ങള്‍,മനസ്സറിയാതെ പെയ്തിറങ്ങി
അലിവുള്ള മണ്ണിനെ പ്രണയിച്ചത്‌,
അച്ചുതണ്ടിലേയ്ക്ക്‌ ഇണക്കിയിട്ട
ഒരുള്‍വിളിയുടെ തരംഗമേറ്റാവാം.

**********************

Wednesday, January 21, 2009

വെയിലൊഴിയുന്ന വഴികൾ

ചേക്കേറാൻ കൂടില്ലാത്തവൻ
ഒറ്റക്കാലിലുറങ്ങുന്ന വേരില്ലാമരം.
പൊടിയൊഴുകും വായുവിലും
ശ്വസിയ്ക്കാനാകുമെന്നു പഠിപ്പിച്ചു
ചിതൽപ്പുറ്റിൻ നിറമുള്ള ഈ നഗരം...

മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്‌
കരിനാഗങ്ങളെത്തുമ്പോൾ
മുഖത്തെഴുത്തിന്‌പിന്നിൽ
സമാനതകളില്ലാത്ത ചിന്തകൾ
മൂളിപ്പറക്കാൻ തുടങ്ങും.

മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്‌, നാരങ്ങ നുണഞ്ഞ്‌
ശൂലങ്ങൾ പിടയും..

തോരണക്കതിരൊഴിഞ്ഞു..
പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്‌
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു.

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

******************

Tuesday, January 13, 2009

തീ വന്ന്‌ കെടുത്തിയ ദീപങ്ങൾക്ക്‌

തലയ്ക്കു മുകളില്‍ പറന്നു വീഴുന്നത്‌
ഉന്നങ്ങളൊളിപ്പിച്ച തീപ്പന്താണ്‌.
മിന്നുന്ന നാരുകളായി വന്ന്‌
തീവല പൊട്ടിവിടരും.

കണ്ണികളിലുരുകിത്തീര്‍ന്ന കണക്കുകള്‍
വാരി നിറച്ചും, പൊതിഞ്ഞെടുത്തും,
കരിഞ്ഞ വഴികൾ
തൊണ്ട പൊട്ടിച്ചൊഴുക്കും.

ചാരം പുതഞ്ഞ സൂര്യ മുഖങ്ങള്‍..
കാലടിയില്‍, കൊഴുത്ത ചുവപ്പില്‍,
കടല്‍ ഒതുക്കി, വീര്‍പ്പിട്ട്‌ വിങ്ങും നോട്ടങ്ങള്‍..
ചങ്കില്‍ കൊളുത്തിട്ടു തൂക്കും പിടച്ചില്‍..

ജന്മാന്തരങ്ങളില്‍ ഉറഞ്ഞുപോയ പാപത്തിന്‍
പുകനിഴലിഴകളില്‍ കുരുങ്ങി..
ചതഞ്ഞരഞ്ഞ കുരുന്നു കലമ്പല്‍
കുഴഞ്ഞു വീഴുന്നിടങ്ങളില്‍,
പോയ കാലത്തിന്‍
സാക്ഷ്യപത്രങ്ങള്‍ ചീന്തിയെറിഞ്ഞ്‌
പക തുപ്പും കുഴലുകള്‍
അരക്കിട്ടടയ്ക്കാനായെങ്കില്‍..

Tuesday, January 6, 2009

മണൽക്കാറ്റടിയ്ക്കുവോളം..

ചുഴിയിലേയ്ക്കെന്നറിയാതെ
നീന്തിപ്പോന്നവരില്‍ നിന്നും,
വിളക്കണയാത്ത വഴികളിലെ
ചിറകുപോയ ഈയാമ്പാറ്റകളില്‍ നിന്നും,
കണ്ണുവെന്ത കാത്തിരിപ്പിലേയ്ക്കായിരുന്നു യാത്ര.

സ്വർണ്ണനാളം കോർത്ത കൽ‌വിളക്കിൽ,
വെണ്ണയലിയും പുഞ്ചിരിയില്‍,
അയഞ്ഞുപോകും ഉൾത്താളങ്ങളൊതുക്കാൻ..

ഞാറ്റുപച്ചയില്‍ വെയില്‍ കായും കാറ്റ്‌
ചെമ്പകത്തളിരുലച്ച്‌
നീ വന്നോ എന്ന്‌ തലോടുമ്പോള്‍...
പുലര്‍മഞ്ഞു കുളിര്‍പ്പിച്ച മണ്ണില്‍ കാലമര്‍ത്തി,
ചുട്ടെടുത്ത ദിനങ്ങളിലെ താപമാറ്റാന്‍...

.............................

ചെത്തിമിനുക്കാത്ത ചുമരിന്‍
ഒഴിവിടങ്ങള്‍ സൂക്ഷിച്ച
കുന്നിമണികളില്‍ കണ്ണുകലങ്ങി.

കേള്‍വിയെ ഊറ്റിയെടുക്കും
കറുത്ത വാക്കുകള്‍
ചെവിയില്‍ മുട്ടയിട്ടു പെരുകാതിരിയ്ക്കാന്‍..
വാടിയ പൂവിതള്‍ തന്ന
കളഭക്കൂട്ടില്‍ മനസ്സ്‌ ചാലിച്ചു.

തിരിഞ്ഞുനോട്ടമരുതാത്ത മടക്കത്തില്‍,
മിന്നാമിന്നിയുടെ ഉള്ളുരുകി വീഴും തുള്ളികള്‍..
വഴിവെട്ടമായി.

പരിമിതിയുടെ മുള്‍പ്പടര്‍പ്പില്‍,
നനഞ്ഞമര്‍ന്ന അപ്പൂപ്പന്‍താടികള്‍....
ബാക്കിയാണിപ്പോഴും.