Sunday, July 18, 2010

അവസാനപംക്തി (വഴി കണ്ടുപിടിയ്ക്കുക)

കൈരേഖ കണക്ക്‌
പന്തലിച്ച വരകളിലൂടെ,
ഒരു പെന്‍സില്‍
ഉരഞ്ഞു തേഞ്ഞു പോകുന്നതിനു പിന്‍പേ,
കുതിച്ചും ഓടിയും
തിരക്കോടെ കുഞ്ഞുകാലുകള്‍;
അലസതയില്‍ തട്ടിവീഴാതെ
കുസൃതിയില്‍ ഒളിച്ചിരുന്ന്‌ മയങ്ങാതെ..

വികൃതിപ്പെന്‍സിലിന്റെ മറുതല,
ഇടയ്ക്കിടക്ക്‌
വര മായ്ചുമാറ്റുന്നുണ്ട്‌;
ശരിവര അതാവാം

മെല്ലെപ്പോകും
ആമച്ചങ്ങാതിയല്ല ജീവിതം,
അമ്മ പറഞ്ഞിട്ടുണ്ട്‌

ചിലയിടങ്ങളില്‍ ഇരുള്‍വനം,
ഇടുങ്ങിയ ഉറുമ്പുവഴികള്‍

ഇളകുന്ന ഒറ്റവരിപ്പാലം
കൈവരിയില്ലാത്ത കിണര്‍

കണ്ടുപിടിയ്ക്കേണ്ട വഴിയുടെ
മറുതലയ്ക്കലാണമ്മ

അറിയാപ്പാതയില്‍
പേടിക്കൂട്ടുകളായി
കൊല്ലന്റെ ആലകള്‍

മുയല്‍മണത്തില്‍ പൊന്തകളുടെ
മൂക്കു വിടരുന്നുണ്ടോ..

പെന്‍സില്‍വര തെന്നിച്ചൊരു നഖമൂര്‍ച്ചയില്‍,
പല്ലിന്‍ ആഴമളക്കലില്‍,
പവിഴക്കണ്ണ്‌ തുളഞ്ഞു

പിറ്റേന്ന്‌,
ചോപ്പുണങ്ങിയ
നീണ്ട ചെവിയുള്ള പഞ്ഞിത്തുണ്ടായിരുന്നു
ടിവി സ്ക്രീനുകളില്‍
ആഘോഷത്തിന്‍ കൊടിയടയാളം.