Sunday, May 24, 2009

ഒറ്റമൈനയുടെ കാഴ്ച

പകുതിയിലേറെ പച്ചപ്പഴിഞ്ഞുപോയ ചില്ല;
തണലൊതുക്കിയിരുന്നാലും
ചിറകിനു തീ പിടിയ്ക്കും.
കാറ്റിളക്കങ്ങള്‍ക്കു മീതെ
പുതുക്കി മേച്ചില്‍ നടത്തുമ്പോഴെല്ലാം
ചിലമ്പിച്ച മുറുമുറുപ്പുകള്‍ ഉച്ചത്തിലെഴുതും.

മട തകര്‍ന്നു മരിച്ചവന്റെ കണ്ണും
ഉരുള്‍പ്പൊട്ടിയ ഒഴുക്കും
ചോരതുപ്പി വീണ മെയ്‌മാസപ്പൂക്കള്‍
വിവര്‍ത്തനം ചെയ്യുന്നു.

നനഞ്ഞ വെയില്‍
പുള്ളികുത്തിക്കളിയ്ക്കും അടുപ്പുകള്‍
എവിടെയും ചോദ്യാക്ഷരങ്ങളില്‍ത്തന്നെ.

തൊണ്ട നീറ്റുന്ന അക്ഷരത്തെറ്റുകള്‍ മായ്ക്കാന്‍
ആഴമറിയാത്ത മണ്‍ഭരണിയില്‍ നിന്നും
ഉയിര്‍കൊള്ളും വെള്ളത്തിനായി
ഇനിയുമേറെ കല്ലുപെറുക്കിയിടണമെന്ന്‌
ഇരിപ്പുമുറിയിലെ ഒറ്റജാലകം
പകര്‍ത്തിയെഴുതുന്നു.

****************************