Tuesday, August 21, 2012

സ്വപ്നഭ്രംശം

ഏതു സ്വപ്നത്തിലേയ്ക്ക്‌ എന്നതല്ലേ...


കൈതപൂക്കുന്ന കടവ്‌
മഞ്ഞളരച്ച കല്ലോടെ മുങ്ങി
സ്വപ്നമേ അല്ലാതായി

കാലിനും കൈക്കോട്ടിനും
ചളി കഴുകാനൊരു പടവ്‌
വീതം പറഞ്ഞെടുത്തത്‌
പായലെടുക്കുന്നു

കട്ടുറുമ്പിന്‍
കാതില്‍ച്ചോര വീണ കടവില്‍
എന്നത്തേയുംപോലെ
വള്ളിയെടുത്ത്‌
വാളയും കോര്‍ത്ത്‌
കല്യാണംകൂടാനുള്ള തിരക്ക്‌

കറുപ്പിലും വെളുപ്പിലും മടുത്ത
അതേ സംഭാഷണം
അതേ ചിത്രസംയോജനം

കയ്യോ കാലോ
ഒടിച്ചുകുത്തിപ്പോകുന്നേയെന്ന്‌
ചക്കിപ്പശുവിന്റെ
ചോരതെറിച്ചകരച്ചില്‍,
അക്കരെയിക്കരെ അലച്ച്‌
നേര്‍ത്തു നേര്‍ത്ത്‌...

തണുത്തിരുണ്ട ഈ ഒഴുക്കിലൂടെ
സ്വപ്നനിറത്തിന്റെ ഏതു വന്‍കരയിലേയ്ക്കും
മനോധര്‍മ്മംപോലെ
നിങ്ങള്‍ക്ക്‌ സഞ്ചരിയ്ക്കാം;
ഉണരാതിരിയ്ക്കുവോളം.