Monday, September 17, 2012

നാരായം തിരിച്ചെടുക്കാനാകണേ..


പുലര്‍ച്ചയ്ക്കുണരണേ ചോപ്പന്‍പൂവാ


സൂക്ഷിച്ചുനീന്തണേ താറാക്കുഞ്ഞേ

കപ്പയില കടിയ്ക്കല്ലേ ആട്ടിന്‍കുട്ടീ..

എത്ര പറഞ്ഞിട്ടും ചുറ്റിപ്പിടിയ്ക്കുന്ന

അമരയുടെ കുഞ്ഞുവിരലും വിടുവിച്ച്‌

കൂട്ടുകാരന്‍ യാത്ര പോകുന്നു



കള്ളിമുള്ളിനിടയില്‍

ചോപ്പുതാരകം കണ്ണുചിമ്മുന്നിടം;

കമ്പിമുറുക്കിയ വാദ്യങ്ങളില്‍ കവിത നിറച്ച്‌

സായാഹ്നങ്ങള്‍ സുഗന്ധികളാകുന്നിടം;

ഉടലുചുട്ടൊരു മരുദേശം..

ഈന്തല്‍മധുരം നീട്ടി വിളിയ്ക്കുന്നു

വീണ്ടുമുണ്ണിയെക്കൊണ്ടുപോകാന്‍

പൂതം രാവുതോറും പടിയ്ക്കലെത്തുന്നു



കൈവള കാല്‍ത്തള കിലുക്കത്തില്‍

കാതില്‍ത്തോടയിളക്കത്തില്‍

മുട്ടോളം താഴും മണല്‍മുടിപ്പരപ്പില്‍

നാലും കൂട്ടിയ ചോപ്പില്‍

വെള്ളി കിലുങ്ങുമുടുത്തുകെട്ടില്‍

പൂതം ഉണ്ണിയെക്കൂട്ടുന്നു



വര്‍ഷം പൊഴിഞ്ഞ്‌

ഒഴിവുകാലം പൂക്കുംവരെ

പെറ്റമ്മയെ

ചോരക്കണ്ണീരിനെ

നെയ്‌മണക്കുമുരുളയെ

നിലാത്തെളിമയെ

കണ്ണടച്ചിരുട്ടിലിട്ട്‌



കാട്ടിലെറിഞ്ഞ നാരായം

തിരിച്ചെടുക്കാനാകണേയെന്ന്‌

ഉണ്ണി യാത്രയാവുന്നു..

*************************