Monday, March 12, 2012

മനസ്സ്‌

അഴിച്ചുപണികള്‍ക്കെന്ന്‌
ഊരിവച്ചതില്‍പ്പിന്നെ തൊട്ടിട്ടില്ല

മിനുക്കം കെട്ട പുറംവേലയേക്കാള്‍
വിചിത്രങ്ങളാണ്‌
അകത്തെ നൂല്‍വഴികള്‍;
ശ്വാസമെടുക്കാത്ത വെളിച്ചം
തൂവിപ്പോയ ഇരുട്ട്‌

മുദ്രവച്ച ഓടമ്പല്‍ത്തുരുമ്പിനുള്ളില്‍
പലപല പൂരങ്ങളുടെ
പൊട്ടാപ്പടക്കങ്ങള്‍
തോലുപൊട്ടിയ മേളപ്പഴക്കങ്ങള്‍

അഴിച്ചെടുക്കേണ്ടത്‌
താഴേന്ന്‌ മേലോട്ടോ
മേലേന്ന്‌ താഴോട്ടോ..

ചുറ്റിനില്‍ക്കും
കൊടിത്തൂവക്കാടുവെട്ടാന്‍
ആദ്യചുവട്‌
വലതോ ഇടതോ
വെട്ടുകത്തിയോ
അരിവാളോ
കെട്ടിയെടുക്കാന്‍
കയറോ
നിരത്താല്‍ തൂമ്പയോ...

ആലോചനയുടെ പിരി
മുറുകിമുറുകിത്തെറിയ്ക്കാറായി;
സംശയങ്ങളുടെ തോരാമഴയില്‍
നനഞ്ഞുകുതിര്‍ന്ന്‌,
എറാലിപ്പടിയില്‍
പല്ലിടകുത്തിയിരിപ്പാണ്‌
ഒറ്റത്തോര്‍ത്തും ലാപ്‌ടോപുമായൊരു പൗരന്‍