Thursday, March 11, 2010

തീയോട്ടം

മുഖത്ത്‌ വിഴുപ്പൊഴുക്കും നഗരത്തെ
മലയെന്നും പുഴയെന്നും കടലെന്നും
പാടിപ്പാടി നാടുകാണിയ്ക്കുമ്പോള്‍,
യന്ത്രോച്ഛാരണം കേട്ടുകേട്ട്‌
കണ്ട നാടൊക്കെ
വണ്ടി കയറാന്‍ കൂടും

മടി പിടിച്ച തിരക്കാണെന്നും,
മൊട പിടിച്ച മനസ്സുകളാണെന്നും,
പതിഞ്ഞുപോയ വിശ്വാസത്തിന്‍ മരത്തടികള്‍
നെടുനീളന്‍ ഇരുമ്പുവഴിയെപ്പോലും
അളവുമകലവും അനുസരിപ്പിയ്ക്കുകയാണെന്നും
നീട്ടി നീട്ടി കൂകിയാലും...

എല്ലാം പതിവുപറച്ചിലുകള്‍ എന്നല്ലേ ചിരി?

വിരലറ്റത്തിന്‍ കൊഴുപ്പിറങ്ങിയ
ചായ്‌ കോഫി വിളികളില്‍,
ഞാനെന്നും നീയെന്നുമല്ലാതെ
നമ്മള്‍ ഇല്ലാതാകുന്ന
അഴുകിയ ഇടത്താവളങ്ങളില്‍ നിന്ന്‌ കിതയ്ക്കാം

മാറി മാറി വീശും കൊടിനിറത്തിനൊപ്പം
വേച്ച്‌ വേച്ച്‌ ഓടിക്കൊണ്ടിരിയ്ക്കാം.

ഓടിക്കൊണ്ടേയിരിയ്ക്കാം..