Wednesday, December 29, 2010

വായനപ്പങ്ക്‌

പുലര്‍വെളിച്ചത്തിനു നേരെ
പിന്മാറാന്‍ കൂട്ടാക്കാത്ത
രാത്രിയുടെ ധാര്‍ഷ്ട്യം

ഇരുമ്പു ഗേറ്റില്‍
പത്രം തലയടിച്ചു വീണു
വാര്‍ത്തകള്‍ പൊട്ടിത്തെറിച്ചു
ഗന്ധകം മണത്തു

ഉരുട്ടി നിവർത്തിയ നിലവിളി
കാറ്റില്‍ നിന്നും കാതിലേയ്ക്ക്‌ കുത്തിക്കയറിയത്‌;
കാടു തുളച്ച വെടിയൊച്ചയുടെ ബാക്കി;
ഇരുട്ടിൻ ചരടറ്റങ്ങളിൽ
ആളിപ്പടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നത്
ഉള്‍പ്പേജുകളില്‍ കൂട്ടം കൂടുന്നു

'നിലവിളിയില്‍ നിന്നും ഊര്‍ജ്ജസംഭരണം'
ആധുനിക പ്രബന്ധവിഷയത്തില്‍
ഒടുങ്ങാത്ത സ്രോതസ്സുകളുടെ
സാങ്കേതിക മേന്മയെപ്പറ്റി
വെള്ളതേച്ച ചര്‍ച്ചകള്‍

കേള്‍വിയൊടുങ്ങിയ
അക്ഷരക്കൂട്ടങ്ങളില്‍,
കണ്ണീര്‍പ്പരലുകള്‍ക്കു മീതെ
വിഷം നനഞ്ഞ്‌
തലവീര്‍ത്ത്‌ മെയ്‌‌തളര്‍ന്നവർ‌ക്കൊപ്പം
കണ്ണിഴയുമ്പോള്‍

എന്റെ ജനലരികത്തെവിടെയോ
വിഷാദം കോരിക്കുടിച്ച
ഒരു കിളിപ്പാട്ട്‌ ഉരുകി വീഴുന്നു