Wednesday, July 30, 2008

കടപ്പുറത്തിന്റെ ചമയങ്ങള്‍

തിരയുടെ വെട്ടിത്തിളങ്ങുന്ന വടിവുകളില്‍
അഴിഞ്ഞുവീഴും നുരയില്‍പ്പുതഞ്ഞ്‌
കളംകൊള്ളും തോണികള്‍...

ഇടവിടര്‍ത്തിയ ചില്ലകള്‍ താഴ്ത്തി
കുരുവികള്‍ക്ക്‌ മറയിടും ചെറുമരങ്ങള്‍.

കുടയുടെ പാതിനിഴലില്‍
വെയിലിന്‍ വിരലിഴയും
വെണ്ണക്കല്ലുകള്‍.

ജലക്രീഡ തിമര്‍ക്കുന്ന
മണല്‍ത്തിട്ടയ്ക്കു പിന്നില്‍,
ആകാശത്തിനുനേരെ ചുണ്ടു നീട്ടുന്ന
മാളികക്കീഴില്‍,
ആര്‍ഭാടം തണുപ്പിച്ച തുട്ടുകള്‍ക്ക്‌
പഴച്ചാറു വിളമ്പുന്നവരുടെ പതിഞ്ഞ നോട്ടം...
കപ്പലണ്ടിമണികളുടെ ചൂട്‌
പൊതിഞ്ഞൊതുക്കുന്ന വേഗത...
വിട്ടെറിഞ്ഞ നാളുകളിലെ
തൊട്ടാലലിയുന്ന മധുരം
നിറമുള്ള പഞ്ഞിയില്‍
ചുറ്റിയെടുക്കുന്ന മര്‍മ്മരം...

വരണ്ട വേനല്‍ച്ചിരിയിലെ
പരിഹാസപ്പൊടി അവഗണിച്ച്‌,
നരകച്ചൂടേറ്റ്‌ പഴുത്ത ഈത്തപ്പഴം പോലെ
ജീവിതം പാകപ്പെടുകയാണ്‌.

ഒഴുക്കുകള്‍ കൈവിട്ട്‌,
മലര്‍ത്തിവച്ച ഒറ്റക്കണ്ണില്‍
സ്വപ്നത്തിന്‍ പൂഴിത്തരികള്‍ കൂട്ടിവച്ച
കക്കത്തോടുകള്‍
ഈ തീരത്തിനും സ്വന്തം.

Saturday, July 19, 2008

ബാക്കിപത്രം

കാശിത്തുമ്പയുടെ
തെറിച്ചുവീണ വിത്തുപോലെ
ഒറ്റപ്പെട്ടുപോയവള്‍..
കീഴാര്‍നെല്ലിയുടെ മണികളില്‍
തൂങ്ങിനടന്ന്‌, തെന്നിവീഴുന്ന
ഉറുമ്പിന്ന്‌ കൂട്ടിരിയ്ക്കുന്നു...
ഓര്‍മ്മയുടെ കളിയിടങ്ങള്‍.

തേക്കുപാട്ടിന്റെ പടവില്‍
വെള്ളിക്കൊലുസ്‌ നനച്ച്‌,
വെള്ളാരങ്കല്ലിന്‍ നിറം കോര്‍ത്തെടുത്ത്‌,
ഏറ്റുപാടാന്‍ കൊതിച്ച
കുയില്‍പ്പാട്ടിന്‍ പ്രതിധ്വനി
തൊണ്ടയില്‍ക്കുരുങ്ങുമായിരുന്നു.

പേരറിയാപ്പൂക്കളുടെ സുഗന്ധം
ഉന്മത്തനാക്കിയ കാറ്റിനെത്തൊട്ട്‌,
ഇതളുലയ്ക്കാതെ പൂവിനെ ചുംബിയ്ക്കുന്ന
സൂചിമുഖിയുടെ ചടുലത കണ്ട്‌,
മഴത്തുള്ളി മിനുപ്പിച്ച ഇലപ്പച്ച പൊട്ടിച്ച്‌
ചുമരെഴുതുന്ന മര്‍മ്മരത്തിലും...
ഏകാന്തതയുടെ കല്‍ച്ചീളുകള്‍
വായ്ത്തല തേച്ചിരുന്നു.

മേശവിളക്കിനു മുന്നില്‍
മിഴിയടര്‍ത്തിവച്ച അക്ഷരങ്ങള്‍
ഒഴിഞ്ഞ ചിപ്പികളാകുമായിരുന്നു.

നിറഞ്ഞ്‌, പിന്‍വലിയുന്ന
ഓളങ്ങള്‍ക്കൊടുവില്‍
ഞരമ്പിലെ പൊള്ളുന്ന ചോരയിലും
ഉപ്പ്‌ കിളിര്‍ക്കുമായിരുന്നു.

അര്‍ത്ഥം ഒഴുകിപ്പോയ വാക്കുകളായി
പിന്‍വഴികളുടെ നരച്ച നീലയില്‍
മങ്ങിയ ചില നക്ഷത്രങ്ങള്‍
ഇന്നും ബാക്കിയാവുന്നു...

Saturday, July 5, 2008

ഇരുട്ടിന്റെ സന്തതികള്‍

കുറവുകളുടെ നാനാര്‍ത്ഥങ്ങള്‍
ചൊല്ലിയുറയുന്ന ചിലമ്പും
കുടിപ്പകയുടെ വിത്തുകള്‍
വീശിയെറിയും വാള്‍ത്തലപ്പും,
ചുറ്റിലും നിഴലിളക്കുന്നുണ്ട്‌.

വാക്കില്ലാപ്പേച്ച്‌ പിടയുമുടലില്‍,
തേറ്റയാഴ്ത്തും മൃഗം..

ഞെരിച്ചുടച്ച പൂമൊട്ടിന്‌
വായ്ക്കരിയിട്ട്‌ സദ്യയുണ്ണും ഈച്ചകൂട്ടം..

മിഴിതെളിയ്കേണ്ട വെളിച്ചമെടുത്ത്‌
ശവ'ദാഹം' തീര്‍ത്ത തീക്കൊള്ളികള്‍...

നിത്യവും
സ്നേഹദളങ്ങള്‍ ചേര്‍ത്തുവച്ച്‌
വ്യാസം കൂട്ടിയെടുക്കുന്ന
സഹിഷ്ണുതയുടെ വൃത്തം മറികടന്ന്‌
വിഷപ്പല്ലുകള്‍ ഇഴഞ്ഞടുക്കുന്നു....

ഗരുഡന്‍ ഉണര്‍ന്നിരിയ്ക്കണം
ഉണര്‍ന്നുതന്നെയിരിയ്ക്കണം..

Sunday, June 22, 2008

എപ്പോഴെങ്കിലും..

പൂവാകച്ചോട്ടില്‍,
ഒരുപിടി വിറക്‌
ചാരിവച്ചപോലെയാണിരിപ്പ്‌...
അരയില്‍ കെട്ടിയുറപ്പിച്ച തുണി,
പല തുണ്ടമായ്‌ അലങ്കരിച്ച്‌
മുഴുക്കൈ, പാതി പറിച്ചെടുത്ത-
തോലോടൊട്ടിയ കുപ്പായത്തിനുള്ളില്‍,
ഒന്നും മിണ്ടാതെ,
ഓരോ ഇലയനക്കത്തിലും
കണ്ണെറിഞ്ഞങ്ങനെ...

പൊരിവെയിലില്‍ കുന്തിച്ചിരുന്ന്‌
പൂഴി, വാരിവാരി വായിലിടും;
കൂക്കി വിളിയോടും കല്ലേറിനോടും
ഉമിനീരൊഴുക്കി ചിരിയ്ക്കും.

സഹതാപം തേച്ച തുട്ടുകളില്‍
കണ്ണു വീഴാതെ, കൈതൊടാതെ..
ദാനം കിട്ടും വറ്റില്‍പ്പാതി-
കാക്കയ്ക്കും കിളിക്കും വീതിയ്ക്കും;

ഒരു കീറച്ചാക്കില്‍,
മുഷിഞ്ഞ ജീവിതം
പൊതിഞ്ഞെടുക്കുവോളവും,
കണ്ണുകളില്‍
മങ്ങാത്ത വെളുപ്പ്‌
സൂക്ഷിച്ചിരുന്ന ഒരുവനെ...
നിങ്ങളും കണ്ടിട്ടുണ്ടാവും

Monday, June 16, 2008

പറയാതെ കേള്‍ക്കുന്നത്‌

ഒഴുകുന്ന വിയര്‍പ്പില്‍
പെയ്തലിഞ്ഞ വെയില്‍
പൊടിയുയര്‍ത്തി വീശി
നിശ്വാസത്തിലൊതുങ്ങുന്ന കാറ്റ്‌.
റൊട്ടിത്തുണ്ടിനു മുന്നില്‍ വരളുന്ന
കടുംചായക്കോപ്പ.

കളിവാക്കായിപ്പോലും
അവധിയെ കേള്‍ക്കാത്ത,
തിട്ടമില്ലാ തിയതിയില്‍
പറ്റും പലിശയും തൊട്ടെണ്ണും
കൂലിക്കുരുക്കിലെ പിടച്ചില്‍.

സിമന്റ്‌ ചാറ്‌ നീട്ടിത്തുപ്പി
മുരളുന്ന യന്ത്രങ്ങളും,
ഭാരം വലിച്ചുപൊക്കും
എല്ലിന്‍ കൂടുകളും,
ഉറുദുവും ബംഗാളിയും,
തെലുങ്കും നേപ്പാളിയും
കൂട്ടിത്തുന്നിയ മരവിച്ച ദിവസങ്ങള്‍.

മുങ്ങിത്താഴും സൂര്യനാളം പൊക്കി
ഇരവിന്നു വെള്ള പൂശി,
ഒഴുകുന്ന പൊന്നില്‍ കിളിര്‍ത്ത
തലപ്പു കാണാ ഗോപുരങ്ങള്‍ മേയുമ്പോഴും...

സ്നേഹം തൊട്ടൊരുക്കിയവളെ
ബാലവാടിച്ചുമരിന്റെ തേങ്ങലില്‍
കൈവിടുവിച്ച്‌ പോരും
അമ്മയ്ക്കൊപ്പം...

ചോരാത്ത കൂരയൊരുക്കി,
വിശപ്പിന്‍ നിഴല്‍ മായ്ച്ച്‌,
ഉള്‍ച്ചൂടൊതുക്കുന്ന
ആശ്വാസവാക്കായി...

ആര്‍ത്തുനില്‍ക്കും വേലിപ്പച്ചയില്‍
എടവപ്പാതിയുടെ ഊക്കോടെ
പെയ്തു വീഴുന്നു...
അച്ഛന്റെ മനസ്സ്‌.

Monday, June 2, 2008

ബ്ലോഗ് കരിവാരത്തില്‍ പങ്കുചേരുന്നു...

ഇഞ്ചിപ്പെണ്ണ്‌ എന്ന ബ്ലോഗര്‍ക്കെതിരെ കേരള്‍സ്.കോം അപമാനകരമായി പെരുമാറിയതില്‍ ഞാന്‍ പ്രതിഷേധമറിയിയ്ക്കുന്നു.
ഈ അതിക്രമത്തിനെതിരെയുള്ള ഒത്തുചേരലുകള്‍ക്ക്‌ പിന്തുണ നല്‍കുന്നു.
ആവര്‍ത്തനം

ക്ഷമയുടെ അതിരുകള്‍
പുറംതോടിലെത്തി നിന്നാല്‍,
ഉറച്ച മനസ്സിനെപ്പോലും
ഉരുക്കിയൊഴുക്കുന്ന
അഗ്നിമുഖങ്ങള്‍
പുകഞ്ഞ്‌ ഉണരും...

തിളയ്ക്കുന്ന ലാവ
മാനത്തിന്റെ വരമ്പുകള്‍
കാണാതെ നോക്കാന്‍
ആദ്യം ഉള്ളിലിട്ടൊതുക്കും..
ഒടുക്കം കണ്ണു പൊള്ളിക്കും.

ഒഴുക്കു നിലച്ച്‌
തണുത്തുറയുമ്പോള്‍,
ലവണസമ്പത്ത്‌ തിരയുന്നവര്‍
വെന്തുപോയ ദേഹമോ
നീറുന്ന ദേഹിയോ
നോക്കാറില്ല.

അവര്‍ക്കായി,
കവിളില്‍ ചാലുകീറാതിരിയ്ക്കാന്‍
ഒരിയ്ക്കല്‍പ്പോലും
ഭൂമിയ്ക്കാവുന്നുമില്ല.

Sunday, May 11, 2008

അത്താണി

വളഞ്ഞ മുതുകുകള്‍ നിവര്‍ന്നതും
കാല്‍വിരല്‍വട്ടത്തില്‍
ഒതുങ്ങുന്ന കാഴ്ച
മാനം മുട്ടി നിന്നതും
മൂവന്തിച്ചോപ്പ്‌
അണികളായ്‌ കുതിച്ചതും
ഭാരം ഏറ്റെടുക്കും
നെഞ്ചിന്റെ ബലത്തില്‍ മാത്രം.

പുകച്ചുരുള്‍ നനച്ച്‌
എറിഞ്ഞുടച്ച ചില്ലുകള്‍
മൂര്‍ച്ച ഒളിച്ചിരിയ്ക്കും ചാക്കുകള്‍
ഈച്ചയാര്‍ക്കും ചോരത്തുണികള്‍
തുപ്പലുണങ്ങിയ കരിയിലകള്‍..
പുതുമകളുടെ കാവല്‍ക്കാര്‍ നല്‍കിയ
അലങ്കാരക്കൂട്ടുകളില്‍..
തേഞ്ഞുപോകുന്ന കാരുണ്യം..

വൃദ്ധസദനങ്ങളില്‍
ചുമര്‍ച്ചായം നനയ്ക്കും മനസ്സിലേയ്ക്കും..
വിറയ്ക്കും ഊന്നുവടിയിലേയ്ക്കും..
ഇന്നിന്റെ വികലാക്ഷരങ്ങള്‍
മൊഴിമാറ്റം നടത്തുമ്പോള്‍
കൈത്താങ്ങു നല്‍കാന്‍

അനുഭവങ്ങളുടെ തഴമ്പു വീണ
സഹനശിലകളില്‍..
കനിവു ബാക്കി കാണുമോ..

**********************