Monday, December 21, 2009

എന്തൊക്കെപ്പറഞ്ഞാലും

നേര്‍ക്കാഴ്ച പങ്കിടും നേരം
കണ്ണുകളൊരേ പക്ഷമാണ്‌,
ഒളിച്ചുനോട്ടത്തിലും

കേള്‍വിയിലെ പങ്കുകാര്‍ക്കിടയില്‍
വേര്‍തിരിവുകളുടെ
മുഴുനീള ജീവകാലം
നമ്മള്‍ ആരോപിയ്ക്കുന്നുണ്ട്‌

കേട്ടതും കേള്‍ക്കാനിടയുള്ളതും കേട്ടുകേള്‍വികളും
കൂടിക്കുഴഞ്ഞ വിഷമാവസ്ഥയില്‍,
ചില നേരത്തെങ്കിലും
ഇഷ്ടാനിഷ്ടങ്ങളെ ഇഴകീറി കടത്തിവിടാന്‍ പാകത്തില്‍
അനേകം കടമ്പകള്‍ ഒരുക്കുന്നുണ്ട്‌

അരുതായ്കകളെ
മറുചെവിയിലൂടെ വിട്ടുകളയാമെന്ന
പരിഹാര ചിന്തകള്‍
ഈ ഇല്ലാക്കടമ്പകളിലാണ്‌
പൂത്തുകായ്ച്‌
കേള്‍വിയുടെ കണ്ണടപ്പിയ്ക്കുന്നത്‌

***********************
കലികയില്‍ പ്രസിദ്ധീകരിച്ചത്‌

Tuesday, December 15, 2009

നാക്കെടുക്കാത്ത വാക്കുകള്‍

ഒന്നു കൂക്കിവിളിയ്ക്കാനോ
ഞാനെടാ എന്ന്‌ ചങ്കൂറ്റം കാട്ടാനോ
താന്തോന്നിത്തരമെന്ന്‌ കയ്യോങ്ങാനോ
ആവാതെയിരിപ്പാണ്‌ തൊണ്ടയില്‍

ആണികോറി വരച്ചാലും
പച്ചയെഴുതിയാലും
ബാധിയ്ക്കരുതെന്നും ബാധയാകരുതെന്നും
ഒതുക്കി വയ്ക്കപ്പെട്ടവര്‍

ഇമയനക്കാതെ നില്‍ക്കേണ്ടി വരുന്ന
ശിലാഖ്യാനങ്ങളെപ്പോലെ

ശബ്ദം തൊടാത്തതിനാല്‍
മൂല്യ രേഖകളില്ല

വളര്‍ത്താന്‍ ശേഷിയില്ലെന്നറിഞ്ഞിട്ടും
കൊല്ലാന്‍ കൈവരാത്ത ഈ പിടച്ചിലുകളെ
തടവുചാടിയ്ക്കണം
ചങ്കുപഴുത്ത്‌ മരിയ്ക്കുമ്പോളും
കുറ്റബോധമില്ലാതിരിയ്ക്കാന്‍.

Tuesday, November 24, 2009

വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌

മുറിപ്പാവാടയിട്ട ഫിലിപ്പിനോ പെണ്ണിന്‌
വ്യാഴാഴ്ചപ്പാര്‍ട്ടിയില്‍ക്കണ്ട
പഞ്ചനക്ഷത്രങ്ങളെ
കൂട്ടുകാരനോട്‌ വര്‍ണ്ണിച്ചു തീരുന്നില്ല
വറുത്തതും പുഴുങ്ങിയതും
പുളിമധുരങ്ങളും വാക്കിനുമപ്പുറത്താണ്‌

ദുരിതപ്പാച്ചലില്‍ ഒഴുകിപ്പോയ
അമ്മനാട്‌,
പിഞ്ഞിത്തൂങ്ങിയ കൂടപ്പിറപ്പുകള്‍
കത്തിയൊടുങ്ങാത്ത വിശപ്പുകള്‍..
കണ്‍പോളയുടെ വീര്‍പ്പില്‍
മറഞ്ഞിരിയ്ക്കുകയാവാം

തലേ രാവ്‌ പുലരുവോളം
നുരഞ്ഞ ദേശഭക്തിയില്‍
നാടിന്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചത്‌
ഷാമ്പെയിന്‍ തമാശകളാടിയത്‌
അവനും അവളോട്‌ പറഞ്ഞുകൊണ്ടേയിരിയ്ക്കുന്നു

വെടിത്തുള വീണ തെരുവുകളില്‍
പാതി വെന്തും തമ്മില്‍ വേവിച്ചും
വിളയാടും കൂട്ടങ്ങളെ
മറവിമന്ത്രങ്ങളില്‍ മയക്കി വച്ചിരിയ്ക്കുകയാവാം

ശിങ്കളരാജന്‍
അഭയാര്‍ത്ഥിക്ക്യാമ്പിന്റെ വിലങ്ങഴിയ്ക്കുമെന്ന്‌
റേഡിയോശബ്ദം

അഴുകിത്തുടങ്ങിയ ദേഹങ്ങളും
പുഴുവരിച്ച ആത്മാക്കളും
പഴയ തീപ്പുരകളില്‍
വാഴ നടണമെന്ന്‌ ആഹ്വാനം

മുന്‍സീറ്റിലെ ലങ്കപ്പെണ്‍കൊടി
മൊബൈല്‍ഗെയിമിന്റെ ലഹരിയിലാണിപ്പോഴും

പെരിയാറില്‍ മൂന്നാം മുന്നറിയിപ്പ്‌, അതീവജാഗ്രത,
നിമിഷമെണ്ണുന്ന വാട്ടര്‍ബോംബെന്ന്‌
..........
ട്രാഫിക്‌ ബ്ലോക്കാണ്‌
വീടെത്തുംവരെ നല്ലൊരുറക്കത്തിന്‌ നേരമുണ്ട്‌.

Sunday, November 1, 2009

ലിപിയറിയാത്തതാകും കാരണം

ഇത്ര തൊട്ടുതൊട്ടു നടന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌
പകര്‍ത്താനാവാത്ത അസ്വസ്ഥത
കലങ്ങിമറിയുന്നു തിരകളില്‍

മേഘം വിരിച്ച നടവഴികളിലേയ്ക്ക്‌
വെയില്‍ വന്ന്‌ കൂട്ടുവിളിയ്ക്കുമ്പോഴും
നിന്നിലേയ്ക്കെത്തുന്ന നാളിനെപ്പറ്റിയാണ്‌
ഏതൊക്കെയോ ഭാഷയില്‍
ഭാഷയില്ലായ്മയില്‍
ആത്മാവിന്റെ വിശപ്പ്‌
നീരാവിയാകുന്നത്‌

എത്ര ആര്‍ത്തലച്ചു പെയ്താലും
മല ഇറക്കിവിടും,
പുഴകള്‍ ഒഴുക്കിയെടുത്ത്‌
കടലെന്ന്‌ പേരിടും
കാഴ്ചക്കാര്‍ക്കും കളിവീടിനും
നീ കൂട്ടിരിയ്ക്കുകയാവുമപ്പോഴും

വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക്‌ അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം
നക്ഷത്രച്ചെടികളുടെ പൂപ്പാടം
ഒരേ കാറ്റ്‌, ഒരേ മണം

എന്നിട്ടും
എന്നെ നിന്നിലേയ്ക്ക്‌ പകര്‍ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.

****************************

ഇ‌-പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌.

Tuesday, October 20, 2009

ഉറക്കം മുറിച്ചെഴുതുന്നവര്‍

പളുങ്കുമേനിയില്‍ മുന്തിരിവള്ളികൊണ്ട്‌
ദാവണിചുറ്റി,
കിളിച്ചുണ്ട്‌ വരച്ച്‌,
പൂപ്പാത്രങ്ങളാക്കുന്നവനെന്നും വേവലാതിയാണ്‌

അരികു ഞൊറിയിട്ട താംബാളത്തിലും
ആളോളം വലിയ പളുങ്കു പാത്രത്തിലും
കണ്ണെറിഞ്ഞ്‌ ഇന്ദ്രജാലം കാട്ടി,
അഴകിന്‍ പ്രതിച്ഛായയില്‍
പീലിയെഴുതാന്‍ തുടങ്ങുന്ന വെയിലിനു നേരെ
നിറം മങ്ങിയ കര്‍ട്ടന്‍ താഴ്ത്തിക്കെട്ടി വയ്ക്കും

കളിപ്പാട്ടമെന്ന്‌ വിരല്‍നീട്ടും കുസൃതിയെ,
പുകവളയമൂതി
വടിവുകളില്‍ കാഴ്ചനടുന്നവനെ,
വാക്കുകൊണ്ട്‌ വിലങ്ങിടാന്‍ നോക്കും

അടുക്കിവയ്പ്പുകള്‍ തട്ടിമറിയ്ക്കാന്‍
ഇരുള്‍പൊത്തില്‍ എലിയനക്കമില്ലെന്നും
പൂച്ചനഖം നീണ്ടുവരില്ലെന്നും ഉറപ്പിച്ച്‌

മക്കളേയെന്നൊരു ദീര്‍ഘശ്വാസം
പുതച്ചുറങ്ങിത്തുടങ്ങുമ്പോളാണ്‌

മറച്ചുകെട്ടിയ കഥയുടെ മൂടിയിളക്കി,
നോട്ടം വിട്ട്‌ തകര്‍ന്നുപോയൊരു ചില്ലുടല്‍
നെഞ്ചടക്കിപ്പിടിച്ച കുരിശുമായി
ഇറങ്ങിവരിക

ആ വഴിയിലേയ്ക്കാണ്‌
കൃഷ്ണമണികള്‍ മരവിയ്ക്കുന്ന
രാത്രികള്‍ ഉണരുന്നതും
അച്ഛനുറങ്ങാതാവുന്നതും

******************************

Wednesday, October 7, 2009

അളന്നെഴുതാത്ത അകലങ്ങള്‍

മാറിവരും കാലങ്ങളിലെ
പച്ചയും മഞ്ഞയും പൊഴിച്ച്‌
ഇതള്‍ ചുവപ്പിയ്ക്കും ഇരുള്‍വനത്തില്‍,
പ്രാര്‍ത്ഥനയുടെ കൈവരികള്‍
പട്ടുനൂലിട്ട്‌ രേഖപ്പെടുത്തിയ
ഒറ്റവരിയിലൂടെയാണ്‌ സഞ്ചാരം

പൂരിപ്പിയ്ക്കാത്ത ആശകള്‍
മണ്ണു തൊടാത്ത വേടുകളായി
ആകാശക്കൊമ്പിലുറക്കമാകും

ദൂരക്കാഴ്ച്ച ഒളിച്ചുവയ്ക്കുന്ന വളവുകടന്ന്‌
വഴിവക്കിനെ വലിച്ചുപൊട്ടിയ്ക്കാന്‍ കാറ്റു വരും

വഴുക്കലുള്ള ഉടലുകള്‍
പടര്‍ന്നിറങ്ങും പൊന്തയ്ക്കപ്പുറം
വൈക്കോല്‍ക്കാലും കയ്യുമായി
കരിമുഖങ്ങളുണ്ടാവും

ഒറ്റക്കണ്ണെരിച്ച്‌ ചൂട്ടുകാട്ടാന്‍
മുകളിലൊരാളുണ്ടെന്ന്‌
പാറിവീഴും തിളക്കം സമാധാനിപ്പിയ്ക്കും

മനസ്സുറപ്പ്‌ കണ്ണിലേയ്ക്കാവാഹിച്ച്‌
അടിയളന്ന്‌ നടക്കുമ്പോഴാവും
ചിലമ്പിയ ശ്വാസങ്ങള്‍ കേള്‍പ്പിച്ച്‌
പറന്നകലുന്ന ചിറകൊച്ചകള്‍
കാതിന്റെ പിടിവള്ളി
തട്ടിയെടുക്കുക

പട്ടുനൂല്‍ പൊട്ടി, ചങ്കില്‍ ഓട്ടവീണ്‌
കണ്ണുകലക്കിയൊരു പിടച്ചിലാണ്‌ പിന്നെ

പ്രിയമുള്ള ആത്മാക്കള്‍ക്ക്‌
കൂട്ടുപോകുന്ന നിമിഷങ്ങള്‍
വേച്ചുവീഴുമ്പോഴൊക്കെ,

ഈ വഴിയെത്തുന്നിടത്ത്‌
എല്ലാ ചിറകനക്കങ്ങളേയും
മാഞ്ഞുപോകാത്ത വിധം
അടയാളപ്പെടുത്തി വച്ചിരിയ്ക്കും..എന്നൊരു കിളിയൊച്ച
ഊന്നുവടി തന്നെന്നെ
ധൈര്യപ്പെടുത്തുന്നുണ്ട്‌
മെഴുകുദേഹത്തിനൊരു ഇരുമ്പുകവചം പോലെ.

***************************************

Sunday, October 4, 2009

യാത്രാമൊഴി



എന്നാണെന്നറിയില്ലെങ്കിലും,
ഒരിയ്ക്കല്‍ കണ്ടുമുട്ടും‌വരെ..
വിട.