Monday, March 10, 2008

കാത്തിരിപ്പ്‌

അന്തിയ്ക്കു മുന്‍പെ
വീടണഞ്ഞതു ഭാഗ്യം;
വേഷം മാറ്റി,
ഉണങ്ങിയ നാവിലേയ്ക്ക്‌
കൂജയുടെ ഉമിനീരു വാര്‍ത്തു.

ഇല്ലായ്മകളെന്നും
ചവറുപോലെ മുറ്റത്തുണ്ട്‌.
കൊത്തിപ്പെറുക്കുന്ന
ആവലാതികളും.

പാത്രങ്ങള്‍ ഉണര്‍ന്നു കരഞ്ഞു,
കണ്ണീരില്‍, അരിമണികള്‍
മുങ്ങാം കുഴിയിട്ടു.

ഊതാതെ പെരുക്കുന്ന തിരക്കില്‍
പുകയുന്ന സങ്കടം കത്തിച്ചു.

പത്തുവട്ടം നോക്കീട്ടും
പ്രശ്നങ്ങള്‍ വേവാതെ ബാക്കി.

അതിരില്‍ നില്‍ക്കുന്ന
കായ്ക്കാത്ത മാവിനെ
കത്തിയ്ക്കാനെടുത്താല്‍
ഒരുപക്ഷേ..

Tuesday, February 26, 2008

പീലിചാര്‍ത്തും പുഞ്ചിരി.




കുഴലൂതും പ്രതിമകള്‍ക്കിടയില്‍,
പൊഴിയും പകലുപോലെ
തളര്‍ന്ന ശബ്ദം.

"പത്തു രൂപയ്ക്കൊരു കൃഷ്ണന്‍.."

ഒട്ടുന്ന വ്രണങ്ങള്‍
കൂടുകെട്ടിയ മുഖം,
ഉരുകുന്ന വെണ്ണനിറമുള്ള
ദാവണിത്തുമ്പാല്‍ മറച്ച്‌,
പ്രതീക്ഷാദീപം കണ്ണിലേന്തും പെണ്‍കുട്ടി.

ചാണകം അടര്‍ന്ന കോലായില്‍
കരിന്തിരി കത്തും വിളക്കും വയറും,
വായു കുറുകി വലിയ്ക്കും നെഞ്ചും
കൃഷ്ണപാദത്തില്‍ അര്‍പ്പിച്ചവള്‍ക്ക്‌,
വാടിയ സ്വപ്നത്തിന്‍
നിര്‍മ്മാല്യമല്ലാതെ
ശേഷിപ്പുകളില്ലെങ്കിലും...

വെയില്‍ പിന്‍വാങ്ങുന്ന വഴികളില്‍
ചുണ്ടില്‍ വാള്‍ത്തല തിളക്കും
കശാപ്പുകാരുടെ
ചോര മണക്കുന്ന
പങ്കു വയ്പ്പുകളില്‍ നിന്ന്‌...

നിശ്ശബ്ദയാക്കപ്പെടുന്ന ഇരയുടെ
കണ്ണു തുളച്ച്‌ തോരണം തൂക്കും
പത്രത്താളുകളുടെ
ആഘോഷങ്ങളില്‍ നിന്ന്‌...

വിണ്ടുകീറിയ ജീവിതം
മുഖത്തെഴുതി,
വിരൂപമാം കോലം ചാര്‍ത്തി,
നിന്റെ പാല്‍ക്കുടം
കാക്കുന്നുവല്ലോ.. കണ്ണന്‍.

*********************************
കൃഷ്ണനെവില്‍ക്കും കരിമഷിക്കോലങ്ങള്‍ എന്ന വരിയിലൂടെ, ഇങ്ങനെയൊരു മുഖത്തിന്റെ പ്രതിഫലനം പകര്‍ത്താന്‍ പ്രചോദനമേകിയ ശ്രീ. മനുവിനോടുള്ള കടപ്പാട്‌, വാക്കുകളിലൊതുക്കാന്‍ ശ്രമിയ്ക്കാതെ, സ്നേഹപൂര്‍‌വ്വം ബാക്കി വയ്ക്കുന്നു...

Thursday, February 21, 2008

നാലുമണിപ്പൂവ്‌

പൊലിയുന്ന പകലിന്റെ പൊലിമയ്ക്കു തിലകമായ്‌
വിടരുന്നു നിത്യമീപ്പൂക്കള്‍..
അടയുന്ന സൂര്യന്റെ മിഴികളില്‍ ജീവസാ-
ന്നിധ്യം പടര്‍ത്തുന്നു നിങ്ങള്‍..

നീഹാരമണിയുന്ന പുലരിയ്ക്കു പുണ്യമായ്‌,
നീരജാനാഥനായെന്നും
മദ്ധ്യാഹ്ന സന്ധ്യയിലുഗ്രപ്രതാപിയായ്‌
രഥമേറുമാദിത്യ ദേവന്‍..

ഇപ്പൊഴീ വാസന്ത സായാഹ്ന സീമയില്‍
വിടചൊല്ലിയകലുന്ന നേരം
നാളത്തെ ചമയത്തിനൊരു നുള്ളു കുങ്കുമം
ഏല്‍പ്പിച്ചു വെച്ചുവോ നിന്നില്‍..

ഇപ്പകല്‍ ചാര്‍ത്തിന്റെ നിറവെഴും പച്ചപ്പി-
ലുള്‍ക്കുളിര്‍ തൂകുമീ വര്‍ണ്ണം
രാഗപരാഗം പരത്തുന്നു ചുറ്റിലും
ഇത്തിരിപ്പൂവിന്‍ വസന്തം...
******************************

Thursday, February 7, 2008

കാണാക്കാഴ്ചകള്‍

കണ്ണുകളെ ആദ്യമായി
ചില്ലുകൂട്ടിലിരുത്തിയപ്പോള്‍
തെളിച്ചത്തിന്റെ
അതിപ്രസരം

ഓരോ നോട്ടത്തിനും
കയറഴിഞ്ഞുപോയ
പശുക്കിടാവിന്റെ ഉത്സാഹം.

പക്ഷേ...

കൈ കൂപ്പുന്ന
തൊട്ടാവാടിയുടെ ഭവ്യതയില്‍
മറഞ്ഞിരിയ്ക്കുന്ന മുള്ളുകള്‍..

വെളുത്ത ചിരികളില്‍,
ഒളിഞ്ഞുനോക്കുന്ന
പുഴുക്കുത്ത്‌.

മേശപ്പുറത്ത്‌,
കാലം ചെയ്ത
അച്ചടക്കത്തിന്റെ
സൂക്ഷിപ്പുകളില്‍....

വെട്ടിമാറ്റലിന്റെ
ചുകപ്പണിഞ്ഞവര്‍..
കടുപ്പിച്ച കറുപ്പില്‍
പകരക്കാര്‍
മുക്കി കൊന്നവര്‍.
വെള്ളപൂശി മറച്ച
സത്യത്തിന്‍ നിഴല്‍പ്പാടുകള്‍

പകര്‍ത്തെഴുത്തുകള്‍ വരുത്തിയ
അംഗഭംഗങ്ങള്‍..
അര്‍ത്ഥഭേദങ്ങള്‍..

കണ്ണടയഴിച്ചാലും
മനസ്സിന്റെ കണ്ണില്‍ നിന്നും
ഈ വിഷം തീണ്ടിയ കാഴ്ചകളെ
മായ്ച്ചു കളയാന്‍ ആവുന്നില്ലല്ലോ..

Thursday, January 17, 2008

പെയ്തൊഴിയാതെ..

പുറത്ത്‌ മഴ
മനസ്സിലും.

പൊടിമണ്ണില്‍
ജലസൂചി ആഴ്ത്തുന്ന
ഈന്തപ്പന.

ഉള്ളു പഴുത്തു കിടക്കുമ്പോള്‍
ആദ്യത്തെ തുള്ളികളെ
ഊറ്റത്തോടെ
ആവിയാക്കാനാവും.

കനം കൂടുന്തോറും
മണ്‍തരികളെ തെറിപ്പിച്ച്‌
തൊലിയുരിഞ്ഞുപോയ എല്ലുകളില്‍
താളമിടുന്നവയെ
അടക്കാനുള്ള പാഴ്‌ശ്രമം.

നന്ത്യാര്‍വട്ടം ഉലഞ്ഞു...

നെറുക പൊളിക്കും തുള്ളിക്ക്‌
തട പിടിച്ചിരുന്ന വിരലുകള്‍
തകര്‍ന്നിട്ടുണ്ടാവും;
ഉണങ്ങുന്തോറും മലരുന്ന
മുറിവുമായി
വെണ്ണ തിരയുകയാവും.
സഹനത്തിന്റെ തീത്തുമ്പുകള്‍
വഴികാട്ടികളാവില്ലല്ലോ.

പുല്‍നാമ്പില്‍ പിടിച്ചു കയറുന്ന
പ്രതീക്ഷകളെ
എറിഞ്ഞു വീഴ്ത്തുന്ന മഴ.

വിളര്‍ത്ത ചിരി ബാക്കി നിര്‍ത്തി,
കിണറ്റുവക്കിലെ വെള്ളിലത്തില്‍
മത്താപ്പു കത്തിച്ച പൂക്കള്‍
ആഴങ്ങളിലേയ്ക്കു പോയി.
പച്ചനിറമുള്ള ഓര്‍മകള്‍..
താളിയ്ക്കായി
ഒടിച്ചെടുത്തിരുന്നു.

കണ്ണിലെ ഓവുചാല്‍
കുത്തൊഴുക്കില്ലാതെ
തുറക്കാനായെങ്കില്‍...

Wednesday, January 9, 2008

അപ്സരസ്സ്‌

പതിച്ചു കിട്ടിയ
ആജ്ഞ നിറവേറ്റാന്‍
ആവനാഴി നിറച്ചു.

പോകേണ്ട വഴികളും
വഴിവിട്ട പ്രയോഗങ്ങളും
തന്ത്രങ്ങള്‍ മെനഞ്ഞവര്‍
പറഞ്ഞു പഠിപ്പിച്ചു.

സ്വയം ഹോമിച്ചും
നേടേണ്ടവയാണ്‌ മുന്നില്‍..

മത്തു പിടിച്ചവരുടെ
ഭ്രാന്തന്‍ മോഹങ്ങള്‍
നെഞ്ചില്‍ തീപടര്‍ത്തുന്നു...

യന്ത്രപ്പാവയ്ക്ക്‌
പാപ പുണ്യങ്ങളുടെ കണക്കെടുപ്പില്ല.

ഒരു പ്രതിധ്വനി മതി
വീണുടയാന്‍.

തോഴിമാരുടെ കരവിരുത്‌
മേനിയഴകിനെ മിനുക്കി.
തീയമ്പുകള്‍ കച്ചയിലൊളിച്ചു.
ഉത്തരീയച്ചുറ്റില്‍ കുടമുല്ല വിരിഞ്ഞു.


മുനിയുടെ മൗനം ഒഴിയുമ്പോള്‍..
കണ്ണിലെ താപം പന്തമെറിയാം,
പാഞ്ഞെത്തും ശാപ വാക്കുകളില്‍..
ചാവേറിന്റെ ആത്മാവ്‌
പൊട്ടിത്തെറിക്കാം.

പതറുന്ന മനസ്സില്‍
കുത്തുന്ന കണ്ണീര്‍ച്ചില്ലുകള്‍

മുടക്കിയ തപസ്സുകള്‍
ഒടുക്കിയ സാമ്രാജ്യങ്ങള്‍..

പെറ്റിട്ട കുഞ്ഞിനെ വിട്ട്‌
പറക്കേണ്ടി വന്ന നിമിഷങ്ങള്‍...
ആശിയ്ക്കാനാവാത്ത സൗഭാഗ്യങ്ങളുടെ നിഴലില്‍
ശ്വാസം നിന്നു പോകുന്നു.


ഇന്നലെകള്‍ ഇരുട്ടിട്ടു മൂടി,
കല്‍പ്പിക്കുന്നവന്റെ കാല്‍ കഴുകാന്‍,
മോഹിക്കുന്നവന്ന്‌ വിരുന്നൊരുക്കാന്‍
അടിയറവച്ച, ജന്മത്തിന്‌
വികാരങ്ങളുടെ വിലാപം
വിലക്കപ്പെട്ടതാണ്‌.

ഈ കാന്തവലയത്തിനുള്ളില്‍ നിന്ന്‌
മരണമില്ലാത്ത ആവര്‍ത്തനങ്ങളില്‍ നിന്ന്‌
എന്നാണൊരു ശാപമോക്ഷം..

എനിയ്ക്കായി ജീവിച്ച്‌
ഞാന്‍ ആയി മരിയ്ക്കാന്‍
ഒരു ദിവസം.

*************************

Monday, December 31, 2007

പുനര്‍ജ്ജനി

"കന്യാകുമാരിയില്‍, ഒരു കുന്നിന്‍പുറത്തുകൂടെ നടന്നു പോയ ഒരാളുടെ കാലില്‍, എന്തോ കുത്തിയത്രെ. വെറുമൊരു മുള്ളല്ലെന്നു തോന്നി, മണ്ണുമാറ്റി നോക്കിയപ്പോള്‍, പുരാതനമായ ഒരു ക്ഷേത്രത്തിന്റെ താഴികക്കുടം കണ്ടെത്താനായി. പിന്നീട്‌ ക്ഷേത്രം പൂര്‍ണ്ണമായി പുറത്തെടുത്തു."

ഭാഷാ പണ്ഡിതനായ ശ്രീ. ഡോ. ഏഴുമറ്റൂര്‍ രാജ രാജ വര്‍മ്മ ഒരു പ്രസംഗത്തിനിടയില്‍ പങ്കുവച്ച ഈ അനുഭവങ്ങള്‍, പകര്‍ത്താനുള്ള എന്റെ ശ്രമം...

അദ്ദേഹത്തിനായി ആദരവോടെ സമര്‍പ്പിയ്ക്കുന്നു.

****************************************


കുന്നു കയറി വന്ന കാലുകളില്‍
മുള്ളുപോല്‍ കോറിയത്‌;
കാലം ചെയ്ത, വട്ടക്കണ്ണടയുടെ കാലോ...
കൈമോശം വന്ന, എഴുത്താണിക്കോലോ...

അധിനിവേശ മുദ്ര കൊണ്ട്‌
മുഖം മിനുക്കിയ പാദുകം,
ഇണങ്ങാതായോ!

തലമുറകളുടെ നന്മ,
തൊട്ടുവിളിച്ച്‌,
പുത്തന്‍ പച്ചപ്പിലെ ചതി
ഓര്‍മിപ്പിച്ചതാവുമോ !

അവജ്ഞ തഴച്ചു നില്‍ക്കും,
മറവിയുടെ മണ്ണില്‍ തിരഞ്ഞു.

വിരലുകള്‍ കണ്ടെടുത്ത
സ്പന്ദിയ്ക്കും താഴികക്കുടം,
തേജസ്സിന്‍ അക്ഷയപാത്രമാണെന്ന്‌
മനസ്സില്‍ കൊണ്ട മുള്ള്‌ വെളിവാക്കിത്തന്നു.

ചിന്തകളില്‍ ചോരപൊടിയുന്നു..
പാപനാശിനിയില്‍ മുങ്ങണം.

പാച്ചോറ്റി പൂത്ത മല കടന്ന്‌,
പാരിജാത ഗന്ധം ശ്വസിച്ച്‌,
നന്നങ്ങാടിയില്‍ തേങ്ങുന്ന,
താളിയോലകളിലേയ്ക്ക്‌..
ഒരു തീര്‍ത്ഥയാത്ര പോകണം.

ആയുസ്സില്ലാത്ത നേട്ടം ചാര്‍ത്തി വാങ്ങിയ
മുറിച്ചുരിക കടലിലെറിയണം..

തേച്ചുമിനുക്കിയ ഓട്ടുപാത്രത്തില്‍ നിന്ന്‌,
ഈര്‍ക്കില്‍ കുത്തി വളച്ച പ്ലാവിലകൊണ്ട്‌
ഒരു കവിള്‍ കഞ്ഞി കുടിയ്ക്കണം..

എപ്പോളാണ്‌...
ഉറങ്ങാന്‍ വിളിയ്ക്കുക എന്നറിയില്ലല്ലൊ...!

**********************************
തീരാത്ത കടപ്പാട്‌ :
ശ്രീ. വര്‍‌മ്മാജിയുടെ വാക്കുകളിലെ തിളക്കം എനിയ്ക്കു പകര്‍ന്നു തന്ന, പ്രിയപ്പെട്ട സഹോദരനോട്‌ ...

എല്ലാവര്‍ക്കും സന്തോഷവും സമാധനവും നിറഞ്ഞ പുതുവര്‍ഷം ആശംസിയ്ക്കുന്നു.