Monday, June 22, 2009

ആരുമറിയാതെ

കാഴ്ചയായി, കേള്‍വിയായി
പകര്‍ത്തെഴുത്തായി
പതിഞ്ഞതുപോയതൊക്കെ തിരിച്ചെടുക്കണം

ആദ്യത്തെ മിടിപ്പിന്‍ ഓര്‍മ്മ തൊട്ട്‌
അമ്മയില്‍ നിന്ന്‌
നോക്കും വാക്കും അച്ഛനില്‍ നിന്ന്‌
വിരല്‍ കോര്‍ത്ത പ്രണയവും
വിരലുണ്ണും വാല്‍സല്യവും
തണലായ്‌ പടര്‍ന്ന ചങ്ങാത്തവും
വേരൊന്നുപോലും പൊട്ടാതെ പറിച്ചെടുക്കണം

ഓര്‍മ്മദിവസങ്ങളോ
അടയാളപ്പെട്ട നിമിഷങ്ങളോ
ബാക്കിയാക്കാതെ
പണ്ടുപണ്ടെന്നൊരു കഥയ്ക്കിടം കൊടുക്കാതെ
കാറ്റു ചേര്‍ത്തുപിടിയ്ക്കും
പുകനൂലുപോലെ മായാന്‍,

ഈ കലണ്ടറൊന്നു കണ്ണടച്ചല്ലേ പറ്റൂ.

Wednesday, June 17, 2009

ഇല്ലാച്ചുമരിനപ്പുറം





അലങ്കാരപ്പുറ്റുകളില്‍ ചാരി
കാതോര്‍ക്കുന്നത്‌
ഉള്ളിലെ കടലിരമ്പമാവാം

ചുണ്ടനക്കമുണ്ട്‌;
വിട്ടുപോന്ന പ്രിയരെ
ദൂരം മുറിച്ചെത്തിയിരുന്ന നീരൊഴുക്കുകളെ
കണ്ണേറെത്താത്ത ഒളിവിടങ്ങളെ
ഒഴുകിമാഞ്ഞ സ്വാതന്ത്ര്യപ്പരപ്പിനെ,
ചൊല്ലി ബലപ്പെടുത്തുകയാവാം;
പലരൂപവും നിറവുമുള്ള
തടവുപുള്ളികള്‍

ചില്ലില്‍ പതിഞ്ഞ കൈനിഴലില്‍,
കണ്ണില്‍ ഭീതി തുളുമ്പി
പിടയുന്ന പൂവിതള്‍ പോലൊരു മീന്‍കുഞ്ഞ്‌..
'നീമോ' തന്നെയിതെന്ന് മകന്‍;

അളന്നുമുറിച്ച വെള്ളത്തിലുഴറും
നിലവിളിക്കീറിലൊന്നെങ്കിലും,
വേവലാതി തിന്ന്‌
കടലില്‍ നിന്ന്‌ കടലിലേയ്ക്ക്‌
തന്നെത്തേടി അവശതപ്പെടുന്ന
അച്ഛനിലെത്തണേയെന്ന്‌
ജീവനിണക്കിനിര്‍ത്തും
ശ്വാസചലനം കൊണ്ടല്ലാതെ
പറയാനറിയാതെ..

****************************
* നീമോ - 'ഫൈന്‍ഡിംഗ്‌ നീമോ' യില്‍ ഒറ്റപ്പെട്ടുപോകുന്ന കുഞ്ഞുമല്‍സ്യം.

ഇവിടെയുമുണ്ട്‌ ഇതുപോലെ ചിലര്‍.

Tuesday, June 2, 2009

അലങ്കാരങ്ങളില്ലാതെ

വലതുകവിളും പാതിചുണ്ടും
കാറ്റോട്ടം മറന്ന മൂക്കും
മണ്ണിന്‍ മണത്തിലാഴ്ത്തി
ഒരക്ഷരം

വാക്കിന്‍ സ്ഥിരതാളം പുറംതള്ളിയ
വെറുമൊരക്ഷരമല്ലേ;
മാറ്റുനോക്കാന്‍ മെനക്കെടാതെ
അര്‍ത്ഥങ്ങള്‍ പലവഴിപോയി

മുറുകിയ ഞരമ്പിന്‌ പുറത്തേയ്ക്ക്‌
ഹൃദയതാളം അയഞ്ഞു.. ഒഴുകി നേര്‍ത്തു..

ചരല്‍പ്പൊടി ഒരു മലയെന്ന്‌
കയറിയിറങ്ങി വന്ന
വരിമുറിയാ ജാഥകള്‍
കുതിര്‍ന്ന മണ്‍തരി വിട്ട്‌
പുല്‍ത്തുമ്പിലെ നനവില്‍ വട്ടം ചുറ്റി

പറക്കലൊതുക്കി, മൂളലുകള്‍
ചെവിക്കുഴിയിലിറങ്ങി

പുതിയ കളിപ്പാട്ടം കിട്ടിയപോലെ..

കണ്ണില്‍ത്തൊട്ട്‌ ഇമയിളക്കിയിട്ടും,
വെള്ളമഷി മൂടുവോളം
പൊഴിഞ്ഞുതീര്‍ന്നിരുന്നില്ല
പീലിക്കണ്ണിലെ കൗതുകം.

Sunday, May 24, 2009

ഒറ്റമൈനയുടെ കാഴ്ച

പകുതിയിലേറെ പച്ചപ്പഴിഞ്ഞുപോയ ചില്ല;
തണലൊതുക്കിയിരുന്നാലും
ചിറകിനു തീ പിടിയ്ക്കും.
കാറ്റിളക്കങ്ങള്‍ക്കു മീതെ
പുതുക്കി മേച്ചില്‍ നടത്തുമ്പോഴെല്ലാം
ചിലമ്പിച്ച മുറുമുറുപ്പുകള്‍ ഉച്ചത്തിലെഴുതും.

മട തകര്‍ന്നു മരിച്ചവന്റെ കണ്ണും
ഉരുള്‍പ്പൊട്ടിയ ഒഴുക്കും
ചോരതുപ്പി വീണ മെയ്‌മാസപ്പൂക്കള്‍
വിവര്‍ത്തനം ചെയ്യുന്നു.

നനഞ്ഞ വെയില്‍
പുള്ളികുത്തിക്കളിയ്ക്കും അടുപ്പുകള്‍
എവിടെയും ചോദ്യാക്ഷരങ്ങളില്‍ത്തന്നെ.

തൊണ്ട നീറ്റുന്ന അക്ഷരത്തെറ്റുകള്‍ മായ്ക്കാന്‍
ആഴമറിയാത്ത മണ്‍ഭരണിയില്‍ നിന്നും
ഉയിര്‍കൊള്ളും വെള്ളത്തിനായി
ഇനിയുമേറെ കല്ലുപെറുക്കിയിടണമെന്ന്‌
ഇരിപ്പുമുറിയിലെ ഒറ്റജാലകം
പകര്‍ത്തിയെഴുതുന്നു.

****************************

Sunday, April 26, 2009

കാണാക്കിളിവാതിൽ

എന്നാണടച്ചതെന്നോ
ഇന്നേവരെ തുറന്നിട്ടേയില്ലെന്നോ
ആരും പറഞ്ഞുകേട്ടിട്ടില്ല.

അച്ഛനോര്‍മ്മ വച്ച കാലവും
അച്ഛാഛന്റെ ഓര്‍മ്മയിലുള്ള കാലവും
ഉള്ളൊന്നു തുറക്കാന്‍ പറ്റീട്ടില്ലെന്ന്‌.

മുട്ടി നോക്കിയിരിയ്ക്കാം..
ഇല്ലാത്താക്കോലിട്ട്‌ ശ്രമിച്ചിരിയ്ക്കാം,
ഇപ്പൊ തുറക്കാമെന്ന്‌ അഹങ്കരിച്ചിരിയ്ക്കാം..

കണ്ണടയ്ക്കാത്ത, കാതനക്കാത്ത കാത്തിരുന്ന്‌
നിശാഗന്ധി പൂക്കും സംഗീതം അറിയുന്നവന്‍
സൂത്രക്കണക്കില്‍ പാതി തുറക്കുമെന്നൊരു പഴങ്കഥ.

താക്കോല്‍പ്പഴുതിലൂടെയുള്ള
രഹസ്യ സഞ്ചാരങ്ങളെ കേട്ടിട്ടുണ്ട്‌;
അനുഭവിച്ചിട്ടുമുണ്ട്‌.
അതിന്മേലുള്ള കണക്കിലും
അനുമാനത്തിലുമൊതുങ്ങുമോ ഉള്ളറ.

എലിപ്പുറത്തു പുറപ്പെട്ടുപോയി
പൂട്ടുകളെത്ര പൊളിയ്ക്കുന്നു..!

കള്ളന്‍ കയറാതെ,
കയറിയോരൊന്നും പുറത്തുപോകാതെ,
അലസമെന്ന വിധം ചാരിയിട്ടേയുള്ളൂ..
എന്നിട്ടും...
അറിഞ്ഞൊന്നു മനസ്സ്‌ തുറക്കാന്‍..

Tuesday, April 7, 2009

വെള്ളം ഉറങ്ങിക്കിടക്കുകയാവും..

കൈനീട്ടിത്തൊടാന്‍ തോന്നും..

ഒന്നു തറപ്പിച്ചു നോക്കിയാല്‍
‍ആകാശക്കണ്ണാടിയില്‍
എന്റെ കറുത്തമുഖം കാട്ടിത്തരും.

ഇല നുള്ളിയെറിഞ്ഞാല്‍
ഇക്കിളിയെന്ന്‌ മേനിയുലയ്ക്കും.

മഴത്തുള്ളിയില്‍ ഓളം വെട്ടുമ്പോഴല്ല;
ശ്വാസം തുളുമ്പാത്ത നില്‍പ്പിലാണ്‌
നിന്റെ ചന്തം.

ഞാനറിയാതെ കുതിയ്ക്കുന്നുണ്ട്‌ മനസ്സ്‌.

നഖമുന തട്ടുമ്പോഴേയ്ക്കും
അനങ്ങിക്കളയരുത്‌.

കാല്‍വിരല്‍ തൊട്ട്‌ മുടിത്തുമ്പു വരെ
നിന്നെ പുതയ്ക്കുവോളം
ഇതേ നില്‍പ്പ്‌ നില്‍ക്കുമെങ്കില്‍..
മുങ്ങിയും പൊങ്ങിയും
ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്‌,
നിന്നില്‍ മയങ്ങണം.

ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ
ചുളിവീഴാത്ത വിരിപ്പാകണം നീ.

നാളെ, പല കൈകളെന്നെ ഉയര്‍ത്തുമ്പോള്‍,
ഒഴുകി മാറി,
നീ നിന്നിലേയ്ക്കു തന്നെ പെയ്യും.

ആ നിമിഷത്തില്‍,
നിശ്ചലത വലിച്ചു മാറ്റി,
എന്നില്‍ കുതിര്‍ന്നുപോയ
അവസാന തുള്ളിയ്ക്കായ്‌
നീ നിര്‍ത്താതെ കരയുമോ..
പകരമായ്‌ തന്ന
എന്റെ ജീവനെപ്പോലുമോര്‍ക്കാതെ..

**************************

Sunday, March 29, 2009

പരീക്ഷക്കണക്കുകൾ

നിരയൊപ്പിച്ച്‌ നിര്‍ത്തിയ
മെലിഞ്ഞ ഒറ്റകളെ വിഴുങ്ങി,
വെട്ടും കുത്തും കിട്ടി തെറിച്ചവരെ
തൊട്ടു കൂട്ടി,
കൊഴുത്ത സംഖ്യകള്‍ ഏമ്പക്കമിടും.

ഹരണത്തില്‍ ശോഷിച്ചവനും,
ഒടുക്കം ശേഷിച്ചവനും
ചേര്‍ന്നുനില്‍ക്കും സമവാക്യം കണ്ട്‌,
വീര്‍ത്ത വയറിനുള്ളിലെ
വീര്‍പ്പുമുട്ടലുകള്‍ മുഴച്ചുവരും.
'പുനര്‍ജ്ജനി' ചൊല്ലി, അവരെ
സ്വാതന്ത്ര്യക്കുപ്പായമിടീച്ചാല്‍ പിന്നെ
പയറ്റു തന്നെ.

ചോരമുക്കി ഉണക്കിയ,
അപായചിഹ്നങ്ങളും,
ഉറുമി ചുരുട്ടിയ വട്ടങ്ങളും കൂടി
മാര്‍ക്കുലിസ്റ്റുണ്ടാക്കുന്നത്‌
ഇങ്ങനെയാണ്.