Thursday, August 19, 2010

നീ

രാവേറുന്തോറും നീന്തിക്കയറും
കടല്‍സ്പര്‍ശത്തിന്‍ സ്വേദമന്ത്രണമേറ്റ്‌
മനസ്സിന്റെ ഒളിസങ്കേതങ്ങളില്‍ നിന്നും
കമ്പിയില്ലാക്കമ്പിയിലൂടെ
സന്ദേശ കമ്പനങ്ങള്‍
ശരീരത്തിലാവേശിയ്ക്കുമ്പോള്‍,

ഒഴുക്കിനാവേഗത്തില്‍
പൊട്ടിത്തകര്‍ന്നേയ്ക്കുമെന്ന്‌
കൈ ഞരമ്പുകള്‍ സന്ദേഹിയ്ക്കുമ്പോള്‍,

പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന്നില്‍ എഴുതിച്ചേര്‍ത്തത്‌,
അഗ്നിരേഖകളായി വേരുപടര്‍ത്തി
പൊടിച്ചുണര്‍ന്നതാണെന്‍ കവിത..

ഇക്കാലമത്രയും നിന്നുപോയിരുന്ന
ഘടികാര സൂചികളില്‍
ഹൃദയമിടിപ്പേറ്റിയ വസന്തമേ..

നിന്റെ പച്ച തഴയ്ക്കുന്നത്‌
ഇന്നെന്റെ അസ്ഥികളിലാണ്‌
പൂക്കുന്നതും കായ്ക്കുന്നതുമെന്റെ മജ്ജയാണ്‌
എന്നിലിനി എന്റേതെന്നു പറയാന്‍
ഞാനില്ല; നീയല്ലാതെ.

Sunday, July 18, 2010

അവസാനപംക്തി (വഴി കണ്ടുപിടിയ്ക്കുക)

കൈരേഖ കണക്ക്‌
പന്തലിച്ച വരകളിലൂടെ,
ഒരു പെന്‍സില്‍
ഉരഞ്ഞു തേഞ്ഞു പോകുന്നതിനു പിന്‍പേ,
കുതിച്ചും ഓടിയും
തിരക്കോടെ കുഞ്ഞുകാലുകള്‍;
അലസതയില്‍ തട്ടിവീഴാതെ
കുസൃതിയില്‍ ഒളിച്ചിരുന്ന്‌ മയങ്ങാതെ..

വികൃതിപ്പെന്‍സിലിന്റെ മറുതല,
ഇടയ്ക്കിടക്ക്‌
വര മായ്ചുമാറ്റുന്നുണ്ട്‌;
ശരിവര അതാവാം

മെല്ലെപ്പോകും
ആമച്ചങ്ങാതിയല്ല ജീവിതം,
അമ്മ പറഞ്ഞിട്ടുണ്ട്‌

ചിലയിടങ്ങളില്‍ ഇരുള്‍വനം,
ഇടുങ്ങിയ ഉറുമ്പുവഴികള്‍

ഇളകുന്ന ഒറ്റവരിപ്പാലം
കൈവരിയില്ലാത്ത കിണര്‍

കണ്ടുപിടിയ്ക്കേണ്ട വഴിയുടെ
മറുതലയ്ക്കലാണമ്മ

അറിയാപ്പാതയില്‍
പേടിക്കൂട്ടുകളായി
കൊല്ലന്റെ ആലകള്‍

മുയല്‍മണത്തില്‍ പൊന്തകളുടെ
മൂക്കു വിടരുന്നുണ്ടോ..

പെന്‍സില്‍വര തെന്നിച്ചൊരു നഖമൂര്‍ച്ചയില്‍,
പല്ലിന്‍ ആഴമളക്കലില്‍,
പവിഴക്കണ്ണ്‌ തുളഞ്ഞു

പിറ്റേന്ന്‌,
ചോപ്പുണങ്ങിയ
നീണ്ട ചെവിയുള്ള പഞ്ഞിത്തുണ്ടായിരുന്നു
ടിവി സ്ക്രീനുകളില്‍
ആഘോഷത്തിന്‍ കൊടിയടയാളം.

Monday, June 28, 2010

വായില്ലാമൊഴി

കരിയും ചോപ്പും തേച്ച
മുഖമെഴുത്തും ഉടുത്തുകെട്ടും
കഴുത്തിറങ്ങിയ മുടിയുമായി കളിവേഷങ്ങള്‍,
കുറുങ്കുഴലും ചിലമ്പും
മുഴങ്ങുമൊറ്റച്ചെണ്ടയും കൊണ്ട്‌
കാണികളിലേയ്ക്ക്‌
കാല്‍ത്താളം പകര്‍ത്തി

ലോകം വിഴുങ്ങും തിരകളെ
വരച്ചിട്ട കളങ്ങളില്‍
തലചെരിച്ചും വെട്ടിച്ചും
കൈച്ചൂരല്‍ ഇടയ്ക്കു മിന്നലായ്‌ നിവര്‍ത്തി
വാള്‍ത്തിളക്കമായ്‌ ചുവടു മാറ്റി
ഉത്സവം തിമര്‍ത്താടി

പതിയെപ്പതിയെ മേളം മുറുകി
കാല്‍വേഗം കൂടി
ആരവമിരമ്പിച്ചൊരുവന്‍
ചായം തൊട്ടൊരു നെഞ്ചില്‍
വാള്‍മുനയുഴിഞ്ഞു;
കുനിച്ച തോളെല്ലുകള്‍ പേടിയഭിനയിച്ചു
ചെണ്ടയെന്തൊക്കെയോ ഉറക്കെപ്പറഞ്ഞു

മറുതലയ്ക്കല്‍, വീണ്ടുമതേ രംഗം
ചെണ്ടയുടെ ഗര്‍ജ്ജനം
കുഴലിന്റെ മുറവിളി
തനിയാവര്‍ത്തനം..

ഇടവരമ്പു മായ്ച്ചു;
കളിക്കാര്‍ കാഴ്ചക്കാരിലിറങ്ങി

മെല്ലെ.. വളരെ മെല്ലെ
തണുത്ത ഭാരത്തോടെ
മൂര്‍ച്ച മേഞ്ഞ ദേഹങ്ങള്‍
ഓരോന്നായി ചായക്കൂട്ടില്‍ കുഴഞ്ഞു
അഭിനയത്തികവെന്ന്‌ കയ്യടിച്ച്‌
ആഘോഷം നുരഞ്ഞു..

ഉയര്‍ത്തിക്കെട്ടിയ തട്ടില്‍
ഭേഷെന്ന്‌ തലയാട്ടുന്നു,
തൂവല്‍ തൊപ്പി വച്ച പൊന്നാടകള്‍

ആര്‍പ്പിന്നുച്ചസ്ഥായിയില്‍
കറുപ്പും മഞ്ഞയും വെള്ളയും ചുവപ്പിച്ച്‌
മുഖത്തെത്തിയ തിളക്കമോര്‍ക്കുന്നു
കീഴ്ച്ചുണ്ടിനൊപ്പം തെറിച്ച ശബ്ദവും

ഇതു മരണനൃത്തം,
കൊയ്യുന്നതെതിര്‍വാക്കിന്‍ നാക്കുകള്‍..
ചൂണ്ടിപ്പറഞ്ഞ വിരലറുത്തുപോയത്‌
കരുത്തായ്‌ കുരുത്തില്ലിതുവരെ

ഉറക്കത്തിന്‍ ഇരുട്ടുപാളിയ്ക്കിടയിലൂടെ
കണ്ണു കീറുകയാണീ
ദു:സ്വപ്നസൂചികള്‍


****************************

Saturday, June 19, 2010

സെമിത്തേരിയില്‍

ഓര്‍മ്മക്കല്ലുകള്‍ക്കു താഴെ
ചിതലരിച്ച ശബ്ദങ്ങള്‍
അടക്കം പറയുന്നുണ്ട്‌

ആഞ്ഞു വെട്ടലിന്‍ മണ്ണിളക്കത്തില്‍,
വെളിച്ചത്തിന്‍ വിള്ളലുകള്‍ക്ക്‌
വെയില്‍ മണം;
ആരായിരിയ്ക്കാം വരുന്നത്‌?

ഓരോ കുഴിയിലും
ഓരോ ലോകം വീര്‍പ്പുമുട്ടി

അലിയാത്ത എല്ലിന്‍കൂടുകളില്‍
ചലനസാഗരത്തിന്‍ ഓര്‍മ്മ തൊട്ടു;
പേശികള്‍ പൊടിച്ചു, തഴച്ചു;
ഓട്ടക്കണ്ണുകള്‍,
മരിച്ചുപോന്ന കാലത്തിനൊത്ത
വേഷത്തിലും ഭാവത്തിലും
പരിചിത മുഖങ്ങളെക്കണ്ടു

അയല്‍ക്കുഴിയില്‍,
തീവണ്ടിയരച്ചെടുത്ത ബാക്കിയില്‍
വെള്ള മൂടി
നിശ്ശബ്ദമായി മണ്ണുപെയ്തു

സ്വപ്നജീവനത്തിന്റെ എത്താക്കണക്കില്‍
ചത്തു ജീവിക്കുന്നവര്‍ക്ക്‌,
സഹനസമരത്തിനിപ്പൊഴും
തെറ്റായ സമവാക്യം തന്നെയെന്ന്‌
എല്ലാ ആകാംക്ഷകളും
സ്വന്തം ഇരുളകങ്ങളിലേയ്ക്ക്‌ മടങ്ങിപ്പോയി.

നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്

Thursday, May 27, 2010

സൂര്യായനം

മേഘം ചുറ്റിപ്പടര്‍ന്ന മലയില്‍ നിന്നും
നടക്കാനിറങ്ങും ഋതുക്കളുടെ
പുടവത്തുമ്പൊന്നു തൊട്ടാല്‍
തളിര്‍ക്കാനും പൂക്കാനും
ഇല മാറ്റിയുടുക്കാനും കൊതിച്ച്‌,
നിറച്ചാര്‍ത്തൊതുക്കി വച്ചിരുന്ന ചില്ലകളെ
കരിയില പൊതിഞ്ഞെടുത്തു പോയി

ചുളിവീണ ചെമ്മണ്‍മുഖങ്ങളും
പാകിയ പാറത്തലപ്പുകളും
വരണ്ട നീരൊഴുക്ക്‌ ഏറ്റുപാടി

കണ്ണും കാതും പാട്ടനിലമായി

മധുരം പൊതിഞ്ഞ വിഷവിത്ത്‌
നുണഞ്ഞ്‌ നുണഞ്ഞ്‌
കര്‍മ്മകാണ്ഡം
ശൈത്യകാലത്തില്‍ നങ്കൂരമിട്ടു

വെയില്‍മഞ്ഞയുടുത്തൊരു ഞാറ്റുപാട്ടില്‍,
അക്ഷരമാലയിലെ ഓരോ മണിയും
വേരൂന്നി നിവര്‍ന്ന്‌
ആകാശത്തേയ്ക്ക്‌ നോട്ടമെറിഞ്ഞതാകാം;
മരിച്ച നാവിലും നാഡിയിലും
ഒരരയാലിന്‍ ഇലപ്പെരുക്കം..
ഒരോടത്തണ്ടിന്‍ ശ്വാസവേഗം..

മനസ്സിന്‍ കൈവഴികളില്‍
കാറ്റിന്‍ വായ്ത്താരി കേള്‍ക്കുന്നു
ഋതുദേവകള്‍
ഇനിയുമീ വഴി വരികയാവാം..

**********************

Wednesday, May 12, 2010

വേനല്‍മഴ

മഞ്ഞകലര്‍ന്ന ഇലകള്‍
കാറ്റ്‌ അഴിച്ചെടുത്തു
മേലാട പോയ പരിഭ്രമത്തില്‍
തൈമരം കൈപിണച്ചു വച്ചു
വെയില്‍ തൊട്ട തളിരുകള്‍ ചുവന്നു
തേനുറുമ്പുകള്‍ അടക്കം പറഞ്ഞു

നീട്ടിയൊന്നു ചൂളംകുത്തി
മുളംതലപ്പുകള്‍ ഇലയൊതുക്കി,
ആകാശം തിരിതാഴ്ത്തി

പിടഞ്ഞുനില്‍ക്കും ഇലഞ്ഞെട്ടില്‍,
തുടുത്ത പൊടിപ്പുകളില്‍,
വെള്ളിനൂലിഴചേര്‍ത്ത
കാര്‍മേഘപ്പട്ടഴിഞ്ഞുതിര്‍ന്ന്‌..
വിരിച്ചിട്ട മണ്‍തരികളില്‍
ചിത്രലിപികളെഴുതി

ഓരോ തുള്ളിയും
ആയിരം സ്നേഹവേഗങ്ങളായി തൊട്ടുരുമ്മി
താപമലിയിയ്ക്കെ,
തൊലിവിണ്ട ഭൂരേഖകള്‍ മാഞ്ഞു
തീപ്പെട്ട നാളുകള്‍ സാഗരസ്നാനം ചെയ്തു..

**********************************

Tuesday, May 4, 2010

മായികം

കൊന്നയില്‍ പെയ്ത അന്തിവെയിലടര്‍ത്തി
കറുത്ത തുണിയില്‍പ്പൊതിഞ്ഞ്‌
കിഴക്കുനിന്നും സൂര്യനെയെടുത്തു
ഇന്ദ്രജാലക്കാരന്‍

നെഞ്ചിലമ്മിക്കല്ലേറ്റി ഉള്ളുപൊള്ളിയ ചാക്കില്‍ നിന്ന്‌
ആദ്യമഴത്തുള്ളിയില്‍
കൊക്കടര്‍ന്ന മണ്‍തരിയിലേയ്ക്ക്‌ മുളപൊട്ടുന്ന നെന്മണിയും,
വിത്തും കൈക്കോട്ടും പാടുന്ന പക്ഷിയും,
കറുത്ത തുണിയില്‍ മായുന്നതും
കാട്ടിത്തന്നു

പിന്നെ,
വിഷുഫലത്തില്‍ പറയാത്ത,
ചെകിടു തെറിയ്ക്കുന്ന പൊട്ടലോടെ
കത്തുന്ന മിന്നലോടെ,
ജീവന്‍ തുള്ളുന്ന നെഞ്ചിനെ
പാടുന്ന ചുണ്ടിനെ
ഇല്ലാതാക്കുന്നതും.