Tuesday, October 8, 2013

വീണും വീണ്ടും കിളിര്‍ത്തും ചിലത്‌

ജാതിമരങ്ങൾക്കപ്പുറം 
കിഴക്കേ ചെരുവിൽ 
കാട്ടുചന്ദനത്തിൽ ചില്ലകൾ 
കാറ്റിന്നിളക്കത്താലിയിടുമ്പോൾ 

ഓടക്കുഴലില്ലാതെ, മഞ്ഞപ്പട്ടില്ലാതെ 
ഇലക്കിലുക്കത്തിനൊത്ത്‌ 
പ്രണയനടനത്തിനെത്താറുണ്ട്‌ 
ഒരാണ്മയില്ച്ചന്തം 

മുട്ടോളം പൊന്നിട്ട പാടം കൊയ്ത്‌
മുളംകൂടിൻ തുന്നാംതലപ്പേറുന്ന തൂവല്പ്പച്ചയായി
ആർപ്പിടാറുണ്ട്‌
തത്തമ്മച്ചുണ്ടിൻ ചെംപൂക്കളം

.....................
മുറിച്ചുപോയ കാട്ടുചന്ദനം പോലെ...
വണ്ടികേറിയ പാടം പോലെ...
കൂടെപ്പോയ വിത്തും കൈക്കോട്ടും പോലെ...
കണ്ണിക്കാലോളം വെള്ളം
കണ്ണീരാവും വേനൽപ്പുഴയിൽ
ചെളിപ്പരുവത്തിൽ
ഇപ്പൊഴുമൊളിച്ചുകിടപ്പുണ്ട്‌
ഓർമ്മകളുടെ താമരത്തോട്ടം

Wednesday, May 29, 2013

പഴക്കശാല


പൊതിഞ്ഞും ചുരുണ്ടും
കൈകാലയഞ്ഞും
മിടിപ്പും ഇടര്‍ച്ചയുമൊതുങ്ങി
മരവിച്ച ജന്മങ്ങള്‍
ക്രമത്തിൽ  തട്ടുതട്ടായിരിയ്ക്കുന്നു

ജലതരംഗം വായിച്ചുതീര്‍ന്ന മീന്‍കിടാങ്ങള്‍
വെയില്‍ ചുവപ്പിച്ച തേന്‍പഴങ്ങള്‍
നാട്ടുപൂരത്തിന്റെ നെയ്യലുവത്തുണ്ടുകള്‍
ഉപ്പുണങ്ങിയ മാങ്ങാപ്പൂളുകള്‍
അമര്‍ന്നുപരന്ന പപ്പടങ്ങള്‍
സുഖമണം ഊറ്റിയെടുത്ത്‌
എറിഞ്ഞുകളയേണ്ട വേപ്പിലകള്‍,
രണ്ടോ മൂന്നോ പകല്‍ദൂരം കടന്ന്‌
രസം ചോര്‍ന്ന കറിക്കൂട്ടുകള്‍
ഇതിനെല്ലാം മീതെ
മനസ്സുറഞ്ഞ വെള്ളത്തുള്ളികള്‍

തിമര്‍ത്ത കാലത്തിന്‍ വേരറുത്ത്‌
ചിത കാത്തിരിയ്ക്കും മൃതരൂപികളേ...

അടുക്കളമൂലയിലെ
ശീതഭരണിയില്‍ നിന്നും
പല സമയങ്ങളില്‍
പലതായ്‌ നിങ്ങളെ
പുനരവതരിപ്പിയ്ക്കാന്‍
അടുപ്പൊരുങ്ങുന്നുണ്ട്‌

Thursday, April 25, 2013

ഇന്ദ്രജാലകം


ഉണ്ണാനെന്നും
ഇരിയ്ക്കാനെന്നും
കിടക്കാനെന്നും
വരഞ്ഞ്‌ മുറിച്ച ചുമരില്‍
ഇത്രമേല്‍ ഒട്ടിനില്‍ക്കുന്ന മുറികളേ..

വാതിലും
ഒടുക്കം താക്കോല്‍പ്പഴുതുമടയുമ്പോള്‍
ശ്വാസം മുട്ടുമോ..

അവിടെ സുഖമോ..
ഇവിടത്തെപ്പോലെ അവിടെയുമെന്ന്‌
രണ്ടുപുറങ്ങളില്‍
രണ്ടുലോകം കാതുചേര്‍ക്കുമ്പോള്‍,

നിന്റെ നിറമെന്താണ്‌
മണമെന്താണ്‌
വൃത്തവുമലങ്കാരവുമെന്താണ്‌
ഏതുവരിയിലാണ്‌ എന്റെ പേരുള്ളത്‌
ഏതു രാഗത്തിലാണെന്നെ കേള്‍ക്കുന്നത്‌
താക്കോല്‍ അഴിഞ്ഞുമാറുമ്പോള്‍
നിന്നോടെന്താണാദ്യം മിണ്ടേണ്ടത്‌..
അകം തിങ്ങിയ ശ്വാസച്ചൂട്‌
അപ്പുറമിപ്പുറം നിന്ന്‌ ചുണ്ടുകോര്‍ക്കുമ്പോള്‍,

മേശവിളക്ക്‌ തെല്ലുചെരിച്ച്‌വച്ച്‌
ഒരു പെന്‍സില്‍
ചുമരിന്നുടലില്‍
പ്രണയജനാലകള്‍ വരച്ചുതുടങ്ങുന്നു
..........................................................

Thursday, April 18, 2013

ദേവനാഗരി

അറ്റുപോയ ഈയല്‍ച്ചിറകായും
ജീവന്‍ തിരിച്ചെടുക്കുവാന്‍ മുറിച്ചിട്ട
വാല്‍ക്കഷണമായും
ഒരേസമയം
ഞാന്‍ ദൈവത്തിന്റെ വിരലുകളെ വായിയ്ക്കുന്നു

തൊട്ടുതൊട്ടൊഴുകുന്ന ഞരമ്പുകള്‍
അന്യോന്യമെന്നപോലെ
അതിന്റെ കുതിപ്പിനെ കേള്‍ക്കുന്നു;
ഉപേക്ഷിയ്ക്കപ്പെട്ട കാലടികളില്‍
നനഞ്ഞുകിടക്കുന്ന നിസ്സംഗതയെ
കിളിമാസുകളിയ്ക്കാന്‍ വിളിയ്ക്കുന്ന
കുസൃതിയെപ്പോലെ ഉമ്മവയ്ക്കുന്നു..

ചെളിമൂടിപ്പോയ സ്വപ്നശകലത്തിലും
തിളക്കമെഴുതുന്ന
അതിന്‍ ജീവഭാഷയിലേയ്ക്ക്‌
അടുത്ത നിമിഷത്തെ പകര്‍ത്തിയെഴുതുന്നു

Sunday, March 10, 2013

പരീക്ഷണപ്പറക്കല്‍

അകത്തും പുറത്തും
കൊല്ലപ്പരീക്ഷയുടെ വെയിലാണ്‌
പുസ്തകത്തിന്‌ പനിയ്ക്കുന്നുണ്ട്‌

കൊമ്പന്‍മീശയും സിക്സ്‌പാക്കും വരച്ചതിന്‌
തല്ലുവാങ്ങിത്തന്ന മഹാത്മാവിന്റെ തല,
പ്രതിയും പ്രതിപ്രവര്‍ത്തകരും തലപൊളിയ്ക്കുന്ന
രാസത്വരകങ്ങളുടെ കൂട്ടുകുടുംബം
പലിശയും കൂട്ടുപലിശയും
ഗുണനചിഹ്നത്തില്‍ കോര്‍ത്ത മാറാപ്പ്‌
കൊണ്ടും കേട്ടും തഴമ്പിച്ച
ചെമ്പരത്തിയുടെ പരിച്ഛേദം

പാഠങ്ങളൊക്കെ തുള്ളിവിറയ്ക്കുന്നു;

പിച്ചും പേയും പറയുന്നുണ്ട്‌
ഭരണപരിഷ്കാരങ്ങള്‍

മൗലികാവകാശമെന്ന പേജില്‍ നിന്നും
സിലബസിലില്ലാത്ത സ്വപ്നപ്പച്ചയിലേയ്ക്ക്‌
"പുഞ്ചനെല്‍പ്പാടങ്ങള്‍ പുഞ്ചിരിക്കൊള്‍കവേ-
കൊഞ്ചുന്ന പൂഞ്ചിറക്‌" പറന്നുപറന്നുപോകുന്നു



Thursday, March 7, 2013

ആദ്യാക്ഷരമാല

സംഭാഷണങ്ങളേയില്ലാത്ത
നെടുനീളന്‍ നാടകംപോലൊരു വരാന്ത

ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
തലപ്പില്‍ താമരയിതളും
താഴേയ്ക്ക്‌ മുന്തിരിവള്ളിയും ചുറ്റി
ചന്തം നരച്ച തൂണുകള്‍;
ദ്രവിച്ച കഴുക്കോല്‍കൂട്ടമെഴുതിയ
മേല്‍ക്കൂരയെത്താങ്ങിത്താങ്ങി
നിന്നനില്‍പ്പിലുറഞ്ഞുപോയവര്‍

പകലിതളുകള്‍
വെളുത്ത്‌
ചുകന്ന്‌
കരിഞ്ഞ്‌ തീരുന്ന താളത്തില്‍
ഒഴുകിപ്പരക്കുന്ന ഓരോ നിഴലും
സങ്കടത്തിന്റെ കൈവരി കടന്ന്‌
ഇപ്പോള്‍ പടിയിറങ്ങുമെന്ന്‌ തോന്നും;
ഒരു മിടിപ്പുനേരം
തമ്മില്‍ത്തമ്മില്‍ വിരല്‍കോര്‍ത്ത്‌
തന്നിലേയ്ക്ക്‌തന്നെ വറ്റിപ്പോകും

വെയിലൊളിയ്ക്കുന്ന തണലില്‍
മഴ എത്തിനോക്കിയാലും
പാടത്തിനക്കരെയിക്കരെ
മഞ്ഞ്‌ മുങ്ങാംകുഴിയിട്ടാലും
പൊട്ടിപ്പോകാത്ത നിഴല്‍രേഖ മുറിച്ച്‌

ആഴത്തില്‍ നുരചിതറും
ജലഭംഗിയിലേയ്ക്കുള്ള സ്വപ്നാടനം പോലെ

നിന്റെ കാഴ്ചയിലേയ്ക്കുള്ള വഴിയിലാണ്‌
വഴി നിറഞ്ഞ ആകാശവെളിച്ചത്തിലാണ്‌
കാലാഹരണപ്പെട്ടെന്നു കരുതിയ
വാക്കുകളുടെ വിത്തുകിളിര്‍ത്തത്‌
പൂത്ത്‌ ചുവന്ന്‌
കവിത ശ്വസിച്ചത്‌

Thursday, February 21, 2013

കൈപ്പട തെളിയാത്ത ശബ്ദങ്ങള്‍

മുഷിയാത്ത നോട്ടമായോ
മൊടപിടിയ്ക്കാത്ത ചൊല്ലായോ
ഒപ്പമുണ്ട്‌

മതിലിന്നപ്പുറം നിന്നെന്നപോലെ
മിണ്ടിപ്പറയാറുണ്ട്‌
മഴപ്പൂപ്പല്‍ വരച്ച ചിത്രങ്ങളില്‍
തേപ്പടര്‍ന്ന കല്‍വിടവില്‍
കുടഞ്ഞെണീയ്ക്കും പന്നല്‍ച്ചെടിയില്‍
കയ്യോ കണ്ണോ തട്ടാതെ
പറച്ചിലത്രയും
വാരിയെടുക്കാറുണ്ട്‌

പറഞ്ഞുനിര്‍ത്തുന്ന നിമിഷങ്ങള്‍
വീണ്ടും മിണ്ടുംവരെ
ഒടിച്ചുകുത്തിയാല്‍ ഉടല്‍പൊടിയ്ക്കുന്നത്ര
പച്ചനീരോടിക്കിടക്കാറുണ്ട്‌..

ചോപ്പും കറപ്പും കുപ്പായമിട്ട്‌
ദൈവത്തിന്‌ എണ്ണ കൊടുക്കാന്‍
അരികുപറ്റിയിഴയും പുഴുവാണ്‌ പറഞ്ഞത്‌;
ഇപ്പുറത്ത്‌
വേനല്‍പ്പാടുകള്‍
വരഞ്ഞു വരഞ്ഞ്‌ തീപ്പിടിയ്ക്കുമ്പോഴും
മതിലിന്നപരലോകത്ത്‌
സ്ഥായിയായ ശൈത്യമാണെന്ന്‌
ഉറഞ്ഞുപോയ വാക്കുകളാണെന്ന്‌

പണ്ടേ പ്രകാശിച്ചു തീര്‍ന്ന ചൊല്ലുകള്‍
നക്ഷത്രദൂരം കടന്നുവന്നാണ്‌
ഇത്രകാലവും കൈപിടിച്ചതെന്ന്‌

ഹൃദയത്തിന്റെ തെക്കോട്ടുള്ള ചില്ലയില്‍
ഒരു പരിഹാസം പൂത്തു നില്‍ക്കുന്നോയെന്ന്‌
ഞാനെന്നോട്‌ സംശയിച്ചത്‌ അന്നാണ്‌

-------------------------------------