Showing posts with label പത്രവിശേഷം. Show all posts
Showing posts with label പത്രവിശേഷം. Show all posts

Tuesday, November 9, 2010

വെളുക്കുമ്പോള്‍ കുളിയ്ക്കണം, വെളുത്ത മുണ്ടുടുക്കണം..

അരിക്കാരിച്ചേട്ടത്തി പണ്ടുപറഞ്ഞപ്പോള്‍
ഇത്ര കരുതീല്ല
പരുവപ്പെടുത്തിയ വിതയൊന്നും വേണ്ട
തെറിച്ചു വീഴുന്ന മണി മതി
അത്ര വളക്കൂറുള്ള മണ്ണാണ്‌

വടക്കന്‍ മലകടക്കുന്ന
തുരപ്പന്മാരെ പേടിപ്പിയ്ക്കാന്‍
വേണ്ടിവന്നാല്‍
നാട്ടീന്നു പൊട്ടാസു കൊണ്ടുവരാലൊ

തൊപ്പിവച്ച തമ്പ്രാന്‍
വ്യവസ്ഥകളൊക്കെ സമ്മതിച്ചിട്ടുണ്ട്‌

കരാറൊന്നൊത്തു കിട്ടാന്‍
അപ്പനപ്പൂപ്പന്മാരെത്തൊട്ട്‌
പിറക്കാന്‍ പോണോരെക്കൂടി
ഉയര്‍ത്തിപ്പാടി;
ഈത്തറവാടിന്റെ തലതൊട്ടപ്പന്‍
പണ്ടുപറഞ്ഞ കഥകളാണ്‌
ഇന്നുമെന്റെ വഴികാട്ടിയെന്ന്‌ വരെ
കാച്ചി വിട്ടു,
കച്ചോടം നടക്കണ്ടേ..!

ഇവിടത്തെ കുട്ട്യോള്‍
ഏഴാം കടലിനപ്പുറത്തേയ്ക്കു
പാലമിടുന്നതിനെപ്പറ്റി
ഗവേഷണോം ചെയ്തിരുന്നോട്ടെ,

ഞാനീ മണ്ണിന്റെ വേരില്‍ നിന്ന്‌
പൊന്നൂറ്റിയെടുക്കും
എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക്‌
ഇവിടെയൊരു കുളവും കുഴിയ്ക്കും

ഞാനാരാ മോന്‍!!!

Sunday, March 8, 2009

ചുകപ്പിന്റെ നിറം

ഒരേ മടിത്തട്ടിൽ കേട്ട കഥയിൽനിന്നും
പലനിറം പൂശിയ ശരികൾ,
ചില്ലുപൊടി കൂട്ടിയുണക്കിയ നൂലിൻ തുമ്പിൽ
തമ്മിൽ തമ്മിൽ തരം നോക്കി
കൊത്തി പറക്കുന്നുണ്ട്‌.

കൊയ്തുപാടത്തുനിന്നും
അരിവാളുകൾ
തിരിഞ്ഞുനോക്കാനാവാത്ത അകലങ്ങളിലേയ്ക്ക്‌
ചേക്കേറിക്കഴിഞ്ഞപ്പോഴാണോ..
അന്തിമാനത്ത്‌, കാറ്റ്‌ വരച്ചിട്ട തിരകൾ
ആളിക്കത്താൻ തുടങ്ങിയത്‌ ..?

ദ്രവിച്ച തായ്‌ത്തടിയിൽ
പടർന്ന്‌ കുഴഞ്ഞ വള്ളികൾ
ഇല പൊഴിയ്ക്കാത്ത നേരമില്ല.

വഴിയില്ലായ്മകളിലേയ്ക്ക്‌
കൈചൂണ്ടിയാവാൻ അരുതാതെ
ചോര വാർന്നൊരു നക്ഷത്രം
ആകാശത്തിപ്പോഴും...